കാസര്‍കോട്/ ഉപ്പള: കേരളത്തിന്റെ വടക്കനതിര്‍ത്തി ഗ്രാമമായ ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമത്തില്‍ പരിസ്ഥിതി മഹായാഗത്തിന് ഇന്നലെ തിരിതെളിഞ്ഞു. ശ്രീ ശ്രീ ശ്രി യോഗാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍ ചതുര്‍വേദ സംഹിത യാഗവും ബൃഹത്ഗായത്രി ഘൃത സംപ്രാപ്തി മഹായാഗവുമാണ് ഏഴു ദിവസങ്ങളിലായി നടക്കുന്നത്.
പ്രകൃതിയുടെ സംരക്ഷണം, പോഷണം, ശുചീകരണം എന്നിവയിലൂടെ ആര്‍ജിച്ച സമാധാനം കൊണ്ട് സ്വസ്ഥവും സമ്പുഷ്ടവുമായ ഒരു സമൂഹം ഉണ്ടാകണമെന്നും പരിസ്ഥിതി സംരക്ഷണം ആധുനിക മനുഷ്യന്റെ ധര്‍മ്മ പ്രവര്‍ത്തിയാകണമെന്നും ഉദ്ഘാഷിച്ചുകൊണ്ടാണ് കൊണ്ടേവൂര്‍ ആശ്രമം പരിസ്ഥിതി മാഹയാഗത്തിനൊരുങ്ങുന്നത്. യാഗശാല അഷ്ടഭുജാകൃതിയില് പാലുള്ളതും ഇല്ലാത്തതുമായ പതിനാല് വൃക്ഷങ്ങളുടെ തടികളുയോഗിച്ച് നിര്‍മിച്ചതാണ്.
യാഗശാലയുടെ മധ്യഭാഗത്ത് ധന്വന്തരി ഭഗവാന്റെ രൂപം മണ്ണുകൊണ്ട് നിര്‍മിച്ച രൂപം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലായാണ് യാഗശാലയുടെ അടുപ്പ്. ധന്വന്തരിയുടെ ഇരുഭാഗങ്ങളിലുമായി ബ്രഹ്മ-സരസ്വതി കുണ്ഡങ്ങളും, എട്ടുദിക്കുകളിലായി ഗായത്രി യാഗത്തിന് ഹോമകുണ്ഡങ്ങളും സ്ഥാപിച്ചിട്ടുണ്ട്. യാഗശാലയുടെ നാലു ദിക്കുകളിലും പ്രത്യേകം യാഗശാലകള്‍ നിര്‍മിച്ച് ചതുര്‍വേദ സംഹിതയാഗവും നടത്തുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 24 പച്ചമരുന്നുകള്‍ സ്വരൂപിച്ച് നിശ്ചിത അളവില്‍ അവയുടെ രസം ഘൃത നിര്‍മാണത്തിന് ഉപയോഗിക്കും. ഉദയം മുതല്‍ അസ്തമയം വരെ തുടര്‍ച്ചയായി ഏഴു ദിവസങ്ങളില്‍ ഏഴു വൈദികരാല്‍ നടത്തപ്പെടുന്ന യാഗം യജ്ഞശാലയില്‍ ഒരേ സമയം ഘൃത നിര്‍മാണം നടത്തപ്പെടുന്നു. യാഗത്തിന്റെ ഫലശ്രുതി ആഗോള താപനത്തെ നിയന്ത്രിക്കാനുള്ള കാല്‍വെയ്പ്പാണ്. മഹായാഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പരിസ്ഥിതി, ആദ്ധ്യാത്മിക പ്രവര്‍ത്തകര്‍ എത്തിച്ചേരും.
യാഗത്തിന് വേണ്ട ഉപകരണങ്ങള്‍ പരമ്പരാഗത കുലത്തൊഴിലില്‍ നൈപുണ്യം നേടിയ ഭക്തന്മാര് ആശ്രമത്തില്‍ തന്നെ നിര്‍മിച്ചുകൊടുക്കുന്നു എന്നത് യാഗത്തിന്റെ പ്രത്യേകതയാണ്. യജൂര്സംഹിത യാഗത്തോടെ യാഗത്തിന് തുടക്കമായി. ഒപ്പം ഋഗ്സംഹിത യാഗവും തുടരുന്നു. സൂര്യോദയ മുഹൂര്‍ത്തത്തില്‍ ഗായത്രിഘൃത യാഗവും തുടരുന്നു. യാഗത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം നടന്ന ധാര്‍മിക സഭ സ്വാമി ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ തീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. ഇന്നലെ തെക്കന്‍ കേരളത്തില്‍ മാത്രം പറഞ്ഞ് കേട്ടിട്ടുള്ള മഹായാഗത്തിലെ യജ്ഞശായിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങളും പരിസ്ഥിതി പ്രേമികളും എത്തിത്തുടങ്ങി. ഇന്നലെ വൈകിട്ട് ഏഴിന് നടന്ന ധാര്‍മിക സമ്മേളനത്തില്‍ കോഴിക്കോട് അൈദ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, കട്പാടി ആനെഗുന്ദിയിലെ സ്വാമി കാളഹസ്തേന്ദ്ര സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
വിശ്വഹിന്ദു പരിഷത്ത് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് എം.ബി.പുരാണിക്, ഹിന്ദു ഐക്യവേദി കേരള ഘടകം ഉപാധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ മാനേജിങ് ട്രസ്റ്റി ബി.എം.സുകുമാര്‍ ഷെട്ടി, അംഗാര എം.എല്‍.എ., ലക്ഷ്മി നാരായണ എം.എല്‍.സി. എന്നിവര്‍ സംബന്ധിച്ചു. ഇന്ന് ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രഫ.വി.പി.രമ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടരി കുമ്മനം രാജശേഖരന് എന്നിവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: