മദര്‍ തെരേസയുടെ സേവനപ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാജസ്ഥാനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വിമര്‍ശനാത്മകമായി പരാമര്‍ശിച്ചത് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍വരെ വലിയ വിവാദമാക്കിമാറ്റുകയുണ്ടായി.
”മദര്‍ തെരേസയെക്കുറിച്ചുള്ള പരാമര്‍ശത്തിന് പ്രമുഖ ഹിന്ദുസംഘടനയുടെ നേതാവ് വിമര്‍ശിക്കപ്പെടുന്നു. നൊബേല്‍ പുരസ്കാരം നേടിയ തെരേസ ഇന്ത്യയിലെ പാവങ്ങളെ സേവിച്ചത് അവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെയെന്നാണ് അദ്ദേഹം പറഞ്ഞത്” എന്നാണ് ”മദര്‍ തെരേസയെക്കുറിച്ച് പറഞ്ഞതിന് ഹിന്ദു നേതാവ് വിമര്‍ശിക്കപ്പെടുന്നു” എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച 2015 ഫെബ്രുവരി 25 ലെ ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തിന്റെ റിപ്പോര്‍ട്ടിലുള്ളത് ”ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ടായിരുന്നു മദര്‍ തെരേസയുടെ സേവനപ്രവര്‍ത്തനങ്ങള്‍ എന്നുപറഞ്ഞ് മോഹന്‍ഭാഗവത് മതപരമായ സംഘര്‍ഷത്തിന് ശ്രമിക്കുന്നു” എന്നാണ് ലണ്ടനിലെ ടെലഗ്രാഫ് പത്രം ഫെബ്രുവരി 25 ന് ”മദര്‍ തെരേസയുടെ ‘ഗൂഢോദ്ദേശ്യത്തെ’ ഹിന്ദു ദേശീയ നേതാവ് നിരാകരിക്കുന്നു” എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത നല്‍കിയത്.
മദര്‍ തെരേസ എപ്പോഴൊക്കെ വിമര്ശിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ സംഘടിതമായ പ്രചാരവേലയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് വത്തിക്കാന്റെ ദല്ലാളുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും മാധ്യമങ്ങളും ചെയ്യാറുള്ളത്. വാഴ്ത്തപ്പെട്ടവളായതിനാല് മദര്‍ തെരേസയെ സംബന്ധിക്കുന്ന വസ്തുതകള്‍ക്ക് പ്രസക്തിയില്ലെന്നും അവരെക്കുറിച്ച് കത്തോലിക്കാസഭയുടെ മെഗാഫോണുകള്‍ പറയുന്നതാണ് ആത്യന്തിക സത്യമെന്നും ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു.തെരേസ വിശ്വാസക്കൊയ്ത്തിന് തെരഞ്ഞെടുത്ത ഇന്ത്യയിലാണ് അവര്‍ ഏറ്റവും കൂടുതല്‍ വിഗ്രഹവത്ക്കരിക്കപ്പെട്ടതും അവരുടെ വിമര്‍ശകര്‍ നരകത്തില്‍ പതിക്കേണ്ടവരാണെന്ന വിശുദ്ധ കല്‍പ്പനകള്‍ നിരന്തരം ഉണ്ടായതും.
മദര്‍ തെരേസയെ മനുഷ്യമഹത്വത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നവര്‍ അവരെ ‘മതമില്ലാത്ത ജീവന്’ ആയിപ്പോലും ചിത്രീകരിക്കുന്നുണ്ട്. വത്തിക്കാനും കത്തോലിക്കാസഭയുമായുള്ള തെരേസയുടെ ഗാഢമായ ബന്ധമാണ് ഇവിടെ സൗകര്യപൂര്‍വം മൂടിവയ്ക്കപ്പെടുന്നത്. തെരേസയുടെ വ്യക്തിപരവും മതപരവുമായ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ക്രിസ്തുമതത്തില്‍നിന്നും കത്തോലിക്കാസഭയില്‍നിന്നും വേറിട്ട് അവര്‍ക്ക് ഒരു ജീവിതമില്ലായിരുന്നുവെന്ന് കാണാനാവും.
അല്‍ബേനിയന്‍ വംശജയായ ആഗ്നസ് ഗോണ്‍ഷെ ബൊജാഷിയു 1910 ആഗസ്റ്റ് 26 ന് മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്ജെയിലാണ് ജനിച്ചത്. അക്കാലത്ത് ഈ പ്രദേശം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1934 വരെ സ്കോപ്ജെയില്‍ താമസിച്ചിരുന്ന ആഗ്നസിന്റെ കുടുംബം പിന്നീട് അല്‍ബേനിയയിലെ ടിരാനയിലേക്ക് മാറി. ഡ്രാനഫൈല്‍ ബൊജാഷിയു-നിക്കോളെ ദമ്പതികളുടെ ഇളയമകളായിരുന്നു ആഗ്നസ് . അല്‍ബേനിയന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന ആഗ്നസിന്റെ പിതാവ് അവര്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ 1919 ല്‍ മരിച്ചു. കൊസാവോയിലെ പ്രിസേണ്കാരനായിരുന്നു അദ്ദേഹം. യാകോവക്കടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു ആഗ്നസിന്റെ അമ്മ ജനിച്ചത്.
ജീവചരിത്രകാരനായ ജോണ്ഗ്രാഫ് ക്ലുകാസ് പറയുന്നതനുസരിച്ച് കുട്ടിക്കാലം മുതല്‍ ക്രൈസ്തവ മിഷണറിമാരുടെ ജീവിതത്തിലും അവര്‍ ബംഗാളില്‍ നടത്തിയിരുന്ന ‘സേവനങ്ങളിലും’ ആകൃഷ്ടയായ ആഗ്നസിന് താന്‍ മതപരമായ ജീവിതം നയിക്കേണ്ടവളാണെന്ന് പന്ത്രണ്ടാമത്തെ വയസ്സില്‍ ബോധ്യംവരുകയായിരുന്നുവത്രെ. പതിവായി തീര്‍ത്ഥാടനത്തിന് പോകുമായിരുന്ന ലെറ്റ്നിസിലെ ബ്ലാക് മഡോണ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ആഗ്നസ് അന്തിമതീരുമാനമെടുത്തു. പതിനെട്ടാമത്തെ വയസ്സില്‍ വീടുവിട്ട് സിസ്റ്റേഴ്സ് ഓഫ് ലൊറെറ്റോയില്‍ ചേര്‍ന്ന ആഗ്നസ് പിന്നീടൊരിക്കലും അമ്മയെയോ സഹോദരിയെയോ കണ്ടിട്ടില്ല.
കത്തോലിക്കാ സഭയുമായി ആഗ്നസിനുണ്ടായിരുന്ന ബന്ധം അത്രയ്ക്ക് ഗാഢമായിരുന്നു.
ഇംഗ്ലീഷ് പഠിക്കാന്‍ അയര്‍ലന്റിലേക്ക് പോയ ആഗ്നസ് ഇന്ത്യയിലേക്കുള്ള വരവിന് ഒരുങ്ങുകയായിരുന്നു. ഇന്ത്യയിലെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു ലൊറെറ്റോ കോണ്‍വെന്റിലുള്ളവര്‍ ഇംഗ്ലീഷ് അഭ്യസിച്ചിരുന്നത്. 1929 ല്‍ കൊല്‍ക്കത്തയിലെത്തിയ ആഗ്നസ് ഡാര്‍ജിലിംഗിലാണ് കന്യാസ്ത്രീയാവാനുള്ള കഠിനപരിശീലനം തുടങ്ങിയത്. കോണ്‍വെന്റിനോട് ചേര്‍ന്നുള്ള സെന്റ് തെരേസാസ് സ്കൂളില്‍ പഠിപ്പിക്കാനും തുടങ്ങി. 1931 മാര്‍ച്ച് 24 ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. ഈ സമയത്ത് തെരേസ സിലിസിയുക്സ് എന്ന പേര് സ്വീകരിച്ചു. എന്നാല്‍ ആ പേര് കോണ്‍വെന്റിലെ മറ്റൊരാള്‍ അതിനകം സ്വീകരിച്ചു കഴിഞ്ഞിരുന്നു. അതിനാല്‍ സ്പാനിഷ് ഭാഷയിലെ ലിപി വിന്യാസം അനുസരിച്ച് തെരേസ എന്ന പേരുതന്നെ ആഗ്നസും സ്വീകരിക്കുകയായിരുന്നു.
കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറെറ്റോ കോണ്‍വന്റ് സ്കൂളില്‍ അധ്യാപികയായിരിക്കെ 1937 മെയ് 14 ന് സമ്പൂര്‍ണ വ്രതപ്രതിജ്ഞയെടുത്ത തെരേസ 44 വര്‍ഷത്തെ സേവനത്തിനുശേഷം അവിടുത്തെ പ്രധാനാധ്യാപികയായി നിയമിക്കപ്പെട്ടു.
1946 സപ്തംബര്‍ പത്തിന് കൊല്‍ക്കത്തയില്‍നിന്ന് ട്രെയിനില്‍ ഡാര്‍ജിലിംഗിലെ ലൊറെറ്റോ കോണ്‍വെന്റിലേക്ക് പോകുമ്പോള്‍ തനിക്ക് ‘ഉള്‍വിളി’ ഉണ്ടായെന്നാണ് തെരേസ പില്ക്കാലത്ത് അവകാശപ്പെട്ടത്. ”എനിക്ക് കോണ്‍വെന്റ് വിട്ട് പാവങ്ങള്‍ക്കൊപ്പം കഴിഞ്ഞ് അവരെ സേവിക്കേണ്ടതുണ്ടായിരുന്നു. അതൊരു കല്പ്പനയായിരുന്നു. ഇതിനു കഴിഞ്ഞില്ലെങ്കില്‍ എന്റെ വിശ്വാസംതന്നെ തകരുമായിരുന്നു” എന്നാണ് തെരേസയുടെ ഒരു ജീവചരിത്രകാരന്‍ പറയുന്നത്.
മറ്റ് പല കന്യാസ്ത്രീകളെയും പോലെ തെരേസയുടെ ഈ ‘ഉള്‍വിളി’ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാസഭയുടെ സൃഷ്ടിയായിരുന്നുവെന്നും ക്രൈസ്തവസഭകളുടെ ചരിത്രവും മതപ്രചാരണരീതികളും പഠിച്ചിട്ടുള്ളവര്ക്കൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ.
മദര്‍ തെരേസയുടെ കാര്യത്തില്‍ തികഞ്ഞ ജാഗ്രതയോടെയാണ് കത്തോലിക്കാസഭ കരുക്കള്‍ നീക്കിയത്. വ്യാജമായ ഒരു ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ അതിന്റെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതുപോലെയായിരുന്നു സ്നേഹത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മദര്‍തെരേസ തുടക്കംമുതല്‍ അവതരിപ്പിക്കപ്പെട്ടത്.
പരമ്പരാഗത രീതിയിലുള്ള ലൊറെറ്റോ കോണ്‍വെന്റ് വിട്ട മദര്‍ തെരേസ കന്യാസ്ത്രീകളുടെ പതിവ് വസ്ത്രധാരണ രീതി ഉപേക്ഷിച്ചു. നീല ബോര്‍ഡറുള്ള വെളുത്ത കോട്ടണ്‍ സാരി ധരിക്കാന്‍ തുടങ്ങിയ അവര്‍ പില്ക്കാലത്ത് ഈ വേഷവിധാനത്തിലൂടെ ‘അഗതികളുടെ അമ്മ’യായി പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. ഇതേകാലത്താണ് (1948) തെരേസ ഭാരത പൗരത്വവും സ്വീകരിക്കുന്നത്.
തുടര്‍ന്ന് പാറ്റ്നയിലെ ഹോളിഫാമിലി ആശുപത്രിയില്‍നിന്ന് കുറച്ചുകാലത്തെ വൈദ്യപരിശീലനം കൈമുതലാക്കി സേവനപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ ഒരു സ്കൂള്‍ ആരംഭിച്ച അവര്‍ അവശരായ ചിലരെ അതില്‍ പാര്‍പ്പിക്കാനും തുടങ്ങി. സ്വാഭാവികമായും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രശംസയും തെരേസ പിടിച്ചുപറ്റി. ഇതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.
തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കത്തോലിക്കാസഭയുടെ കരുനീക്കങ്ങളും സ്ഥാപിത താല്‍പ്പര്യങ്ങളും മറച്ചുപിടിക്കുന്നതിന്റെ ഭാഗമായി വളരെ നാടകീയമായാണ് ഇക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് തെരേസ തന്റെ ഡയറിയില്‍ വിവരിച്ചിട്ടുള്ളത്. വരുമാനമൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണത്തിനായി ഭിക്ഷയാചിക്കേണ്ടിവന്നു. സംശയങ്ങളിലും ഏകാന്തതയിലും അകപ്പെട്ടുപോയ ആദ്യമാസങ്ങളില്‍ കന്യാസ്ത്രീ മഠത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ ആലോചിച്ചു… ഇങ്ങനെ പോകുന്നു വിവരണം.
മൂന്നുവര്‍ഷത്തിനകം 1950 ഒക്ടോബര്‍ ഏഴിന് ‘മിഷണറീസ് ഓഫ് ചാരിറ്റി’ എന്ന കന്യാസ്ത്രീകളുടെ സംഘടന തുടങ്ങാന്‍ വത്തിക്കാന്‍ തെരേസയ്ക്ക് അനുമതി കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. 1929 ല്‍ ഇന്ത്യയിലെത്തിയതു മുതലുള്ള തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വത്തിക്കാന്റെ അനുമതിയില്ലായിരുന്നുവെന്നാണ് ഇതുകേട്ടാല്‍ തോന്നുക. ‘മിഷണറീസ് ഓഫ് ചാരിറ്റി’ തുടങ്ങാന്‍ അനുമതികൊടുത്തത് തെരേസയുടെ അതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വത്തിക്കാന്‍ അംഗീകരിച്ചുപോന്നതിന്റെ തുടര്‍ച്ചയായിരുന്നു.
പതിമൂന്ന് അംഗങ്ങളുമായി തുടക്കമിട്ട ‘മിഷണറീസ് ഓഫ് ചാരിറ്റി’ 1997 ല്‍ 4000 കന്യാസ്ത്രീകളുള്ള, അനാഥാലയങ്ങളും ആശുപത്രികളും മറ്റും നടത്തുന്ന സംഘടനയായി വളരുകയുണ്ടായി. 1952 ലാണ് കൊല്‍ക്കത്തയില്‍ തെരേസ ആദ്യമായി ഒരു ‘മരണവീട്’ തുറന്നത്. ഇതിലൂടെ നിരാശ്രയരായവര്‍ക്ക് അന്തസ്സോടെ മരിക്കാന്‍ അവസരമൊരുക്കുകയായിരുന്നുവത്രെ. തെരേസയുടെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍ ”മൃഗങ്ങളെപ്പോലെ കഴിഞ്ഞുകൂടിയവര്‍ക്ക് സ്നേഹിക്കപ്പെടുകയും വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്യുന്ന മാലാഖമാരെപ്പോലെയുള്ളവരുടെ മനോഹരമായ മരണം ലഭിക്കുന്നു.”
കൂടുതല്‍ അനാഥക്കുട്ടികളെ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ 1955 ല്‍ അവര്‍ക്കായി നിര്‍മല്‍ ശിശുഭവന് എന്ന ഒരു സ്ഥാപനത്തിന് തെരേസ തുടക്കമിട്ടു. അനാഥരായ കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചും വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിച്ചും 1960കളോടെ ഇന്ത്യയില്‍ പലയിടങ്ങളിലും തെരേസ അനാഥാലയങ്ങള്‍ സ്ഥാപിച്ചു.
തുടര്‍ന്ന് ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1965 ല്‍ വെനസ്വേലയിലാണ് ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി തെരേസ അനാഥാലയം സ്ഥാപിച്ചത്. 1968 ആയപ്പോഴേക്കും റോം, ടാന്‍സാനിയ, ആസ്ട്രിയ എന്നീ രാജ്യങ്ങളിലും 1970കളില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഡസന്‍കണക്കിന് രാജ്യങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു.
മദര്‍ തെരേസയുടെ പ്രവര്‍ത്തനം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് വത്തിക്കാന്‍ തന്നെയാണ്. 1963 ല്‍ മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ്, 1981 ല്‍ പാതിരിമാര്‍ക്കായി കോര്‍പസ് ക്രിസ്റ്റി മൂവ്മെന്റ് എന്നീ സംഘടനകള്‍ക്ക് രൂപംനല്കി. 1984 ല്‍ ഫാദര്‍ ജോസഫ് ലാംഗ്ഫോര്ഡുമായി ചേര്‍ന്ന് മിഷണറീസ് ഓഫ് ചാരിറ്റി ഫാദേഴ്സ് ആരംഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായിരുന്നു ഇത്.
2007 ആയപ്പോഴേക്കും മിഷണറീസ് ഓഫ് ചാരിറ്റിയിലെ പാതിരിമാരുടെയും കന്യാസ്ത്രീമാരുടെയും എണ്ണം യഥാക്രമം 450 ഉം 5000 ഉം ആയി. പ്രവര്‍ത്തനം 120 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
1997 ല്‍ മദര്‍ തെരേസ മരണപ്പെട്ടെങ്കിലും മിഷണറീസ് ഓഫ് ചാരിറ്റിയുടെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനം നിര്‍ബാധം മുന്നോട്ടുപോവുകയുണ്ടായി എന്നാണ് ഇതില്‍നിന്ന് മനസിലാവുന്നത്. വത്തിക്കാന്റെയും കത്തോലിക്കാസഭയുടെയും മാര്‍ഗദര്‍ശനമാണ് ഇത് സാധ്യമാക്കിയത്.
മദര്‍ തെരേസയെ മതമില്ലാത്ത ജീവനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ അവര്‍ക്കുപിന്നില്‍ എക്കാലവും നിലയുറപ്പിച്ചിട്ടുള്ള കത്തോലിക്കാസഭയുടെയും വൈദേശികശക്തികളുടെയും നേര്‍ക്ക് സൗകര്യപൂര്‍വം കണ്ണടച്ചു. ”എന്റെ സിരകളിലൊഴുകുന്നത് അല്‍ബേനിയന്‍ രക്തമാണ്. പൗരത്വംകൊണ്ട് ഞാന്‍ ഒരു ഭാരതീയയാണ്. വിശ്വാസംകൊണ്ട് കത്തോലിക്കാവിഭാഗത്തില്പ്പെടുന്ന കന്യാസ്ത്രീയും. മനഃസാക്ഷി അനുസരിച്ചാണെങ്കില്‍ ഞാന്‍ ഈ ലോകത്തിന്റേതാണ്. ഹൃദയംകൊണ്ട് ഞാന്‍ മുഴുക്കെ യേശുക്രിസ്തുവിന്റേതാണ്.” ഇങ്ങനെ പറഞ്ഞിട്ടുള്ള മദര്‍ തെരേസയെ മതരഹിതയാക്കുന്നവര് സത്യത്തോട് കടുത്ത അനീതി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: