കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജും, ജോര്‍ജ്ജിനെ പുറത്താക്കാന്‍ ഭയന്ന് പാര്‍ട്ടി ചെയര്മാന് കെ.എം. മാണിയും. ബാര്‍കോഴ വിവാദത്തില്‍ അകപ്പെട്ട പാര്‍ട്ടി ചെയര്മാന് കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന വൈസ് ചെയര്മാന് ജോര്‍ജ്ജ് പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കട്ടെയെന്ന വെല്ലുവിളിയുയര്‍ത്തുന്നു.
കോഴ വിവാദവും തുടര്‍ന്നുള്ള സംഭവങ്ങളിലും പെട്ട് ഉഴലുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണിയാകട്ടെ പി.സി. ജോര്‍ജ്ജിനെ പുറത്താക്കാന്‍ കഴിയാതെ യൂത്ത് ഫ്രണ്ടിനെ ഇറക്കി കോലം കത്തിച്ചും പ്രസ്താവനകള്‍ നടത്തിയും പി.സി. ജോര്‍ജിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നു. കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ ഇടതുപക്ഷത്ത് ഇടം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പി.സി. ജോര്‍ജ്ജ്.
ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തന്നെ നില്‍ക്കാമെന്ന് ആര്‍ക്കും ഉറപ്പു കൊടുത്തിട്ടില്ലെന്ന പരസ്യ പ്രഖ്യാപനവുമായി ജോര്‍ജ്ജ് ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് ഇതിനു തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷത്തിരിക്കുന്നതാണ് തനിക്ക് താത്പര്യമെന്നും ജോര്‍ജ് പറഞ്ഞു.
ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതിനിടെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നുള്ള കുറേ നേതാക്കന്മാരെക്കൂടി കൂടെക്കൂട്ടാനാണ് പിസി ശ്രമിക്കുന്നത്. ലയനം നടന്നെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചവര്‍ കഷണങ്ങളായിത്തന്നെ നില്‍ക്കുന്നെന്നും തീരുമാനങ്ങളെടുക്കുമ്പോല് ചര്‍ച്ചകളില്ലെന്നും നേരത്തെ തന്നെ ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. ജോസഫ് വിഭാഗം മൗനത്തിലാണെന്നും അസംതൃപ്തരാണെന്നുമുള്ള സൂചനയും പിസി നല്‍കുന്നുണ്ട്.
കേരളാ കോണ്‍ഗ്രസ് എം ഭൂമിയില്‍ ഉറച്ചു നില്ക്കുന്ന പാര്‍ട്ടിയാണ് എന്ന ചെയര്‍മാന്റെ വാക്കുകളെ തള്ളിക്കളഞ്ഞ് പാര്‍ട്ടി നടുക്കടലില്ത്തന്നെയാണെന്ന് ഇന്നലെയും വൈസ് ചെയര്മാന് പറഞ്ഞു. പാര്‍ട്ടിയെയും ചെയര്‍മാനെയും സമൂഹമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാക്കിയിട്ടും ജോര്‍ജിനെ പാര്‍ട്ടിക്കു പുറത്തുനിര്‍ത്താന്‍ കെ.എം. മാണിക്കു കഴിയുന്നില്ല.
അകത്തു നില്ക്കുന്ന ജോര്‍ജ്ജിനേക്കാള്‍ പുറത്താകുന്ന ജോര്‍ജ് ഏറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് മാണിയുടെ ഭയമെന്നാണ് രാഷ്ട്രീയ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. തന്നെ എതിര്‍ക്കുന്നവര്‍ പരമ കളളന്മാരും രാഷ്ട്രീയത്തില്‍ കച്ചവടം നടത്തുന്നവരുമാണെന്ന വാദവുമായാണ് പി.സി. ജോര്‍ജ് ഇന്നലെ രംഗത്തെത്തിയത്.
ബാര്‍കോഴ വിവാദം: പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന്
പറയാതെ പറഞ്ഞ് ജോര്‍ജ്ജ്
കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ മാണിയെ കുടുക്കിയതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പറയാതെ പറഞ്ഞ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധിയെ പരാമര്‍ശിച്ചാണ് ജോര്‍ജ്ജ് ഇങ്ങനെ പറഞ്ഞത്.
ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളാണോ കെ.എം. മാണിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന ചോദ്യത്തിന് ഉത്തരമായാണ് ജോര്‍ജ് തന്റെ മനസിലിരിപ്പ് വെളിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടി കരുണാകരനെ മര്യാദപഠിപ്പിച്ച രാഷ്ട്രീയക്കാരനാണ്. അദ്ദേഹം എന്താഗ്രഹിക്കുന്നുവോ അത് നടത്തും. കേരള രാഷ്ട്രീയത്തില്‍ താന്‍ കണ്ടതില്‍ അതികുശാഗ്ര ബുദ്ധിയായ രാഷ്ട്രീയക്കാരനാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെ കൗപീനമുടുപ്പിക്കാന് ആരും ശ്രമിക്കേണ്ട. നടക്കില്ല. അദ്ദേഹത്തെ അങ്ങനെ ചെറുതായി കണ്ട് നശിപ്പിക്കാമെന്നും കരുതേണ്ട. ബാര്‍കോഴ വിവാദത്തിനു പിന്നില്‍ ആരാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
ബാര്‍കോഴ വിവാദം ഉണ്ടായപ്പോള്‍ത്തന്നെ മാണിയും താനുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യം പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ ഇന്ന് കേരളത്തിലെ ഏറ്റവും ഉന്നതനായ നേതൃസ്ഥാനത്ത് എല്ലാവരാലും ആദരിക്കപ്പെടുന്ന നേതാവായി മാണി ഇരിക്കുമായിരുന്നു. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ നടുക്കടലില്ത്തന്നെയാണ്. മാന്യന്മാരും സത്യസന്ധന്മാരും കേരള കോണ്‍ഗ്രസ് മനസുള്ളവരും പി.സി. ജോര്‍ജിനെ കുറ്റപ്പെടുത്തുകയില്ല.
തന്നെ ഏതിര്‍ക്കുന്നവര്‍ രാഷ്ട്രീയത്തില്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുന്ന പരമ കളളന്മാരാണ്.
ജോസ് കെ. മാണിയെ നിസ്സാരവത്കരിക്കാനും പി.ജെ.ജോസഫ് പാര്‍ട്ടിയില്‍ മൗനിയാണെന്ന് ധ്വനിപ്പിക്കാനും പി.സി. ജോര്‍ജ്ജ് ശ്രമിച്ചു. പാലായിലെ യോഗത്തിന് പോകാതിരുന്നതിന് കാരണം യോഗം അലങ്കോലപ്പെടരുതെന്ന് കരുതിയാണ്. ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കുവേണമെങ്കിലും നല്‍കാമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: