കോട്ടയം: ആത്മീയവഴിയില്‍ ജീവിതം ഉഴിഞ്ഞുവെച്ച സിസ്റ്റര്‍ അഭയ ആത്മഹത്യചെയ്തതോ കൊലചെയ്യപ്പെട്ടതോ എന്ന സംശയം നീങ്ങി. പക്ഷേ,സംഭവം നടന്ന് 23വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. സംഭവം ആദ്യം ആത്മഹത്യയായി ചിത്രീകരിക്കപ്പെട്ടു എന്നാലൊടുവില്‍ കൊലപാതകം എന്നു സംശയമില്ലാതെ തെളിയുകയും ചെയ്തു. സിബിഐയാണ് അഭയ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ പ്രതികളാണെന്ന് അവര്‍ സ്ഥിരീകരിച്ചു. മൂവരെയും 2008 നവംബര്‍ 18ന് സിബിഐ അറസ്റ്റുചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ 2009 ജൂലൈ 17ന് സിബിഐ കുറ്റപത്രം നല്കി. പക്ഷേ, ഇവരുടെ കേസ് വിചാരണ നടന്നിട്ടില്ല!!
കേസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ തെളിവ് നശിപ്പിക്കപ്പെട്ടിരുന്നു. അത് ചെയ്തതാരൊക്കെ, എങ്ങനെയൊക്കെ എന്നറിയാന്‍ തുടരന്വേഷണം ആവശ്യമാണെന്ന കാരണം പറഞ്ഞ് വിചാരണ നീട്ടുകയായിരുന്നു പ്രതികള്‍. ഇവര്‍ക്കു സഹായകമായി സിബിഐയിലെ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ നിലപാടെടുത്തെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.
ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ നല്കിയതിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് സിബിഐ കേസ് ഏറ്റെടുത്തത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് 6-12-1996, 12-7-1999, 30-8-2005 എന്നീ തിയതികളിലായി മൂന്നുപ്രാവശ്യം അന്വേഷണം അവസാനിപ്പിക്കുവാന്‍ സിബിഐ കോടതിയുടെ അനുമതിതേടി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മൂന്നുവട്ടവും അന്തിമറിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതി അഭയകേസില്‍ തുടരന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടു. പിന്നീടാണ് സിബിഐ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു കൊലക്കേസില്‍ 22 വര്‍ഷമായി സിബിഐ അന്വേഷണം തുടരുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. രാഷ്ട്രീയ സ്വാധീനത്തിനുവഴങ്ങി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സിബിഐയുടെ ഈ കേസിലെ നിലപാടും ഏറെ വിമര്‍ശനവിധേയമായിരുന്നു. അഭയകൊലക്കേസില്‍ തെളിവ് നശിപ്പിച്ചവര്‍ക്കെതിരെ സിബിഐയുടെ തുടര്‍ അന്വേഷണം എത്രയും വേഗം പൂര്ത്തിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയോട് വിശദീകരണംതേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: