നേകം ഭാരതീയര്‍ ജോലിചെയ്യുന്ന യെമനില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇതിനകം നിരവധിപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. വിമാനത്താവളങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ യെമനില്‍ കുടുങ്ങിയ ഭാരതീയരെ രക്ഷിക്കാന്‍ അങ്ങോട്ടേക്ക് രണ്ടു കപ്പലുകള്‍ അയക്കാന്‍ ഭാരതം തീരുമാനിച്ചുകഴിഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം അനേകം ഭാരതീയര്‍ മടങ്ങിയെങ്കിലും ഇനിയും വളരെപേര് അവിടെ കുടുങ്ങിക്കിടക്കുകയാണ്. എണ്ണയുടെ ആസ്ഥാനമായ ഖത്തര്‍-യമന്‍ മേഖലയില്‍ യുദ്ധം ആരംഭിച്ചതോടെ എണ്ണവിലയും ഉയര്‍ന്നുതുടങ്ങിയത് ഭാരതത്തിലെ ജനജീവിതത്തേയും ദുരിതത്തിലാക്കുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ബഹ്റിന്, ജോര്‍ദാന്‍, സുഡാന്, ഈജിപ്റ്റ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഷിയാ വിഭാഗങ്ങളുടെ സായുധ വിമതസംഘത്തിന് നേരെയാണ് ആക്രമണം നടത്തുന്നത്.
യെമന്‍ പ്രസിഡന്റ് ഹാദി സുന്നി വിഭാഗക്കാരനാണ്. ഷിയ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇറാനും അല്‍ഖ്വയ്ദയും ഷിയാവിഭാഗവും ചേര്‍ന്നാണ് യെമന്റെ തലസ്ഥാനമായ സനയെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. യെമന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുകയാണ് ലക്ഷ്യം. ഇതിനെ നേരിടാന്‍ ഒന്നരലക്ഷം സൈനികരെയാണ് സൗദി യമനിലേക്കയച്ചിട്ടുള്ളത്. ഇറാഖിലെ ഐഎസ് ഭീകരര്‍ തിക്രിത് നഗരം പിടിച്ചെടുത്തതോടെ മലയാളികളുള്‍പ്പെടെ നാല്‍പ്പതിലേറെ ഇന്ത്യന്‍ നഴ്സുമാര്‍ ഒരു ആശുപത്രിയില്‍ കുടുങ്ങിപ്പോയിരുന്നു.
മലയാളി നഴ്സുമാരുടെ സാന്നിദ്ധ്യം ആഗോളതലത്തിലുണ്ട്. യുദ്ധംപൊട്ടിപ്പടരുന്ന രാജ്യങ്ങളില്‍ അവര്‍ തടവിലെന്നപോലെ അകപ്പെടുന്നത് ഇതാദ്യമല്ല. ഇറാഖിലെ ആശുപത്രിയില്‍ കുടുങ്ങിയ നഴ്സുമാരെ ഐഎസ് ഭീകരര്‍ കൂട്ടിക്കൊണ്ടുപോയി കുര്‍ദ് മേഖലയില്‍ എത്തിക്കുകയും അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ അവര്‍ മടങ്ങിവരികയും ചെയ്തു. ഈ യുദ്ധത്തില്‍ ഇറാഖിലെ മൊസൂള്‍ നഗരം പിടിച്ചടക്കിയ ഐഎസ് ഭീകരരാണ് നഴ്സുമാരെ തട്ടിക്കൊണ്ടുപോയത്. അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മറ്റും തീവ്രശ്രമം നടത്തിയിരുന്നു.
അഞ്ചുവര്‍ഷം മുന്‍പ് അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്‍ സലീമിന്റെ ഏകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭമാണ് യെമനില്‍ ഇന്ന് ആഭ്യന്തരയുദ്ധമായി മാറിയിരിക്കുന്നത്. ഷിയാ വിഭാഗത്തില്‍പ്പെടുന്ന സായുധരായ വിമതര്‍ക്ക് എതിരെയാണ് യുദ്ധം. യെമന്‍ സര്‍ക്കാരും സൗദിയും കുവൈറ്റും യുഎഇയും ബഹ്റിനും മറ്റും അണിനിരന്നപ്പോള്‍ അല്‍ഖ്വയ്ദക്കെതിരെ ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക ആക്രമണം ശക്തമാക്കി.
സൗദിയും സഖ്യരാജ്യങ്ങളും യെമനില്‍ സൈനിക ഇടപെടലും തുടങ്ങി. യെമന്‍ പ്രസിഡന്റാവട്ടെ സൗദിയില്‍ അഭയം തേടിയിരിക്കുകയാണ്. യെമന്‍ യുദ്ധം ലോകത്ത് ആശങ്ക പരത്തുന്നത് ആ രാജ്യം എണ്ണശേഖരത്തില് മുന്നിലായതിനാലാണ്.പെട്രോള്‍ വില കുത്തനെ കൂടി. സൗദി, യുഎഇ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ എണ്ണടാങ്കറുകള്‍ക്ക് യെമനുസമീപത്തെ ഏദന്‍ കടലിടുക്കും ചെങ്കടലും സൂയസ് കനാലുംവഴി മാത്രമേ യൂറോപ്പില്‍ എത്തിച്ചേരാനാകുകയുള്ളൂ.
യെമനെ ഷിയാ വിമതര്‍ കയ്യടക്കിയാല്‍ യൂറോപ്പിന് എണ്ണക്ഷാമം നേരിടേണ്ടിവരും. ഖത്തര്‍ ഭരണാധികാരി കഴിഞ്ഞദിവസം ഭാരതം സന്ദര്‍ശിക്കുകയുണ്ടായി. ഈ സന്ദര്‍ശനം ഖത്തറും ഭാരതവും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ പുരോഗതിയുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
യെമനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭാരതീയരെ രക്ഷിക്കാന്‍ രണ്ടു കപ്പലുകള്‍ ഉടന്‍ അയയ്ക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് അറിയിച്ചത്. ഖത്തറില്‍ തന്നെ ആറുലക്ഷത്തിലേറെ ഭാരതീയരുണ്ട്. വിമാനത്താവളങ്ങള്‍ അടച്ച സാഹചര്യത്തില്‍ ആളുകളെ കപ്പല്‍വഴി ജിബൂട്ടിയിലെത്തിച്ചാണ് റോഡ് മാര്‍ഗം സൗദിയിലേക്കും അവിടെനിന്ന് ഭാരതത്തിലേക്കും കൊണ്ടുവരുന്നത്.
നഴ്സുമാരുടെ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും യെമന്‍ പിടിച്ചുവച്ചിരിക്കുകയാണ്. യെമന്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരത എംബസിയുമായി ബന്ധപ്പെടാന്‍ കേരള മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലാണ് വിദേശ മലയാളികള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ നെയ്യുന്നത്. ഇതിന് മുന്‍പുണ്ടായ ഗള്‍ഫ് യുദ്ധത്തിലും ഗള്‍ഫ് മലയാളികള്‍ പലായനം ചെയ്ത് നാട്ടിലെത്തി യുദ്ധം തീരാന്‍ ആകാംക്ഷാഭരിതരായി കാത്തിരുന്നു. ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ സ്വന്തം നാട്ടുകാരുടെ സുരക്ഷയും എണ്ണലഭ്യതയുടെ ഭാവിയും ഓര്‍ത്ത് ഭാരതം ആശങ്കാകുലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: