പാലാ: ട്രഷറി ജീവനക്കാര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിവസങ്ങളില്‍ പണിമുടക്കിലേക്ക് പോകുന്നതായി ട്രഷറി സ്റ്റാഫ് അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ട്രഷറി ഇടപാടുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടപാടുകള്‍ പതിന്മടങ്ങായി വര്‍ദ്ധിക്കുകയും അതനുസരിച്ച് ജീവനക്കാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം മെച്ചപ്പെട്ട സേവനം നല്കാന് കഴിയുന്നില്ല. ഇത് മുതലാക്കി സ്വകാര്യമേഖലയിലെ ബാങ്കുകള്‍ നേട്ടമുണ്ടാക്കുന്നു. സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റിനെ ദോഷകരമായി ബാധിക്കുന്ന നടപടികളാണ് ധനകാര്യവകുപ്പ് നാളുകളായി സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ട്രഷറി ജീവനക്കാരുടെ ജോലിഭാരം സംബന്ധിച്ച് ആവശ്യമായ പഠനം നടത്തിയതിനുശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നാണ് ആവശ്യം. അതുണ്ടായില്ലെങ്കില്‍ മാര്‍ച്ച് അവസാനദിവസങ്ങളില്‍ പണിമുടക്കുള്‍പ്പെടെ സമരപരിപാടികളിലേക്ക് പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് റഹിം ബാണത്തുകണ്ടി, ജനറല്‍ സെക്രട്ടറി എ.ജെ. സണ്ണി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: