കുറവിലങ്ങാട് : സ്വകാര്യ നേഴ്സിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി കോളേജന്റെ നാലാം നിലയില്‍ നിന്ന് റോഡിലേയ്ക്ക് ചാടി ആത്മഹത്യക്കുശ്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ തിരുവന്തപുരം മേരിഗിരി വലിയ തോട്ടായില്‍ ആനിജോണ്‍ (19) ആണ് തെളളകത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 9.30 ഓടുകൂടിയാണ് സംഭവം. കുറവിലങ്ങാട്ടെ വൈക്കം-പാലാ റോഡിലുളള ഭാരത് മാതാ കോളേജ് ഓഫ് നേഴ്സിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് ആനിജോണ്‍. വ്യക്തിപരമായിട്ടുണ്ടായിട്ടുളള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്ന് വിദ്യാര്‍ത്ഥിനി കുറവിലങ്ങാട് പോലീസിന് മൊഴി നല്കി. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്ക് യാതൊരുബന്ധവുമില്ലായെന്നും കുറവിലങ്ങാട് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമണെന്ന് ആശുപത്രി അധികൃതരും അിറയിച്ചു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് എത്തിയ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുളള ഒരുസംഘം ആളുകള്‍ കോളേജിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു. സ്ഥലത്ത് എത്തിയ പോലീസ് ഇടപെട്ട് നേഴ്സിംഗ് കോളേജ് അടപ്പിച്ചു. കോളേജിന് നാശനഷ്ടം വരുത്തിയവര്‍ക്ക് എതിരെ കേസ് എടുക്കുമെന്ന് കുറവിലങ്ങാട് എസ്ഐ കെ.ആര് മോഹന്‍ദാസ് അറിയിച്ചു.
ഉച്ചകഴിഞ്ഞ് എസ്എഫ്ഐ ജില്ലാസെക്രട്ടറിയുടെ നേതൃത്വത്തിലുളള വിദ്യാര്‍ത്ഥിസംഘം കോളേജിന്റെ ജനല്‍ചില്ലുകളും, സ്കൂള്‍ ബസും എറിഞ്ഞു തകര്‍ത്തു. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഗ്രേസ് എസ്ഐ സാന്നിദ്ധ്യത്തിലായിരുന്നു എസ്എഫ്ഐ ക്കാരുടെ അഴിഞ്ഞാട്ടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: