കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടര്‍ന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റു ചെയ്തു തടങ്കലില്‍ വെക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കോട്ടയം ടിബിയില്‍ വെച്ചാണ് സംഭവം. ടിബിയില്‍ എത്താനിരുന്ന മുഖ്യമന്ത്രിയെ തടയാനായി സംഘടിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തിരുനക്കര ഗാന്ധി സ്ക്വയറില്‍ ബാര്‍ കോഴ ആരോപണ വിധേയനായ കെ.എം. മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എന്‍വൈസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക പുരസ്കാരം നല്കി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ പരിപാടിക്ക് ശേഷം കോട്ടയം ടിബിയില്‍ ഊണ് കഴിക്കാനെത്തിയ നേതാക്കളെ കോട്ടയം വെസ്റ്റ് പോലിസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ പോലിസ് പോലിസ് മേധാവി എം പി ദിനേശ് അടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. എന്‍സിപി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്, ജില്ലാ പ്രസിഡന്റ് ടി.വി. ബേബി, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.കെ. ആനന്ദക്കുട്ടന് തുടങ്ങയവര്‍ സ്റ്റേഷനിലെത്തിയിരുന്നു. വൈകീട്ടോടെയാണ് നേതാക്കളെ വിട്ടയച്ചത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ, നാലു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഉഴവൂര്‍ വിജയനെ അകാരണമായി അറസ്റ്റ് ചെയ്ത പോലിസ് നടപടി ന്യായീകരിക്കാനാവില്ലെന്ന് എന്‍.സി.പി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജിമ്മി ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ തടവിലാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഉഴവൂര്‍ വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: