മെല്‍ബണ്‍: പതിനൊന്നാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് കൊടിയിറക്കം. ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത്തവണത്തെ ലോകകപ്പിന്റെ ആതിഥേയരും. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡുമാണ് കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇവരില്‍ ആരു ജയിച്ചാലും ലോകക്രിക്കറ്റില്‍ പുതിയ ചരിത്രമാവും. ന്യൂസിലാന്‍ഡാണ് വിജയിക്കുന്നതെങ്കില്‍ ചരിത്രത്തിലാദ്യമായി അവര്‍ ഏകദിന ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരാവും. മറിച്ച് ഓസ്ട്രേലിയയാണെങ്കില്‍ അഞ്ചാം കിരീടവും. ഇന്ന് രാവിലെ 9ന് മെല്‍ബണിലാണ് കലാശപ്പോരാട്ടം.
എന്തുതന്നെയായാലും ഇന്നത്തെ ഫൈനലില്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുമെന്നുറപ്പ്. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലെ കണക്കുകള്‍ കിവികള്‍ക്ക് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത്. അയല്‍ക്കാരും ക്രിക്കറ്റിലെ ബദ്ധവൈരികളുമായ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ലോകകപ്പില്‍ ഒമ്പതുതവണ ഏറ്റുമുട്ടിയപ്പോള്‍ ആറെണ്ണത്തിലും വിജയം കംഗാരുക്കള്‍ക്കായിരുന്നു. ന്യൂസിലാന്‍ഡിന്റെ നേട്ടം മൂന്നിലൊതുങ്ങി. ലോകകപ്പില്‍ ഇരുവരും തമ്മിലുള്ള പത്താം പോരാട്ടമാണ് ഇന്ന് മെല്‍ബണില്‍ അരങ്ങേറുന്നത്.
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഫൈനലില്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് യോഗ്യത നേടിയത്. മുന്‍പ് ആറ് തവണ അവര്‍ സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. 1975, 1979, 1992, 1999, 2007, 2011 ലോകകപ്പുകളിലാണ് ന്യൂസിലാന്‍ഡ് മുന്‍പ് സെമിയില്‍ കളിച്ചത്.
അതേസമയം ഓസ്ട്രേലിയയാകട്ടെ ഇത്തവണ ഏഴാം ഫൈനലാണ്. 1975-ലെ ആദ്യ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ട് റണ്ണെഴ്സപ്പായി. പിന്നീട് 1987-ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യമായി ലോകകിരീടം നേടി. 92-ല്‍ ആദ്യ റൗണ്ടില്‍ പുറത്തായ അവര്‍ 96-ല്‍ ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു.
പിന്നീട് 1999, 2003, 2007 ലോകകപ്പുകളില്‍ തുടര്‍ച്ചയായി കിരീടം നേടി ഏകദിനക്രിക്കറ്റില്‍ അവര്‍ പുതിയ ഒരു ചരിത്രം കുറിച്ചു. എന്നാല്‍ 2011-ല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് പുറത്തായ അവര്‍ ഇത്തവണ സെമിഫൈനലില്‍ ഇന്ത്യയെ തന്നെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചു.
അവസാന അങ്കം ഇന്ന്
ഇന്ന് ന്യൂസിലാന്‍ഡിന് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നത് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്നെയാണ്. ന്യൂസീലാന്‍ഡിലെ ചെറിയ ഗ്രൗണ്ടില്‍ കളിച്ച് പരിചയമുള്ള കിവീസ് താരങ്ങള്‍ക്ക് മെല്‍ബണിലെ വലിയ ഗ്രൗണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുമോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. ഇന്നലെയും ഇരുടീമുകളും ഗ്രൗണ്ടില്‍ കടുത്ത പരിശീലനം നടത്തിയിരുന്നു.
ഇന്ന് ഏകദിനത്തിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് വേണ്ടി കിരീടം നേടുകയാണ് ഓസീസ് താരങ്ങളുടെ ലക്ഷ്യം. ഇന്ന് അവസാന മത്സരം കളിക്കുന്ന ന്യൂസിലാന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറിക്കും കിരീടത്തോടെ വിടനല്കുക എന്നതായിരിക്കും കിവിതാരങ്ങളുടെ ആഗ്രഹം.
തുല്യശക്തികളുടെ പോരാട്ടമായിരിക്കും ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ അരങ്ങേറുക. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ട് ബൗളര്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലായും ഇന്നത്തെ കളി മാറുമെന്ന് ഉറപ്പ്. എട്ട് കളികളില്‍ നിന്ന് 321 റണ്‍സ് വഴങ്ങി 21 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടും 7 കളികളില്‍ നിന്ന് 20 വിക്കറ്റ് പിഴുത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഫൈനല്‍.
ഇരുവര്‍ക്കും പുറമെ ഒരുപിടി മികച്ച താരങ്ങളാണ് ഇരുടീമുകളിലുള്ളത്. മാര്ട്ടിന് ഗുപ്റ്റലും മക്കല്ലവും വില്ല്യംസണും ടെയ്ലറും ആന്‍ഡേഴ്സണും എലിയറ്റുമെല്ലാം കിവീസ് ബാറ്റിംഗ് നിരയുടെ കരുത്തുകാണിക്കാനിറങ്ങുമ്പോള് ഓസീസ് നിരയില്‍ വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, മാക്സ്വെല്, വാട്സണ്, ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തുടങ്ങിയവരും അണിനിരക്കും. ബൗള്‍ട്ടിന് പുറമെ ടിം സൗത്തിയും മാറ്റ് ഹെന്റിയും വെട്ടോറിയും ഉള്‍പ്പെടുന്ന ന്യൂസിലാന്‍ഡ് നിരക്ക് മറുപടിയായി സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും ഹെയ്സല്‍വുഡും അണിനിരക്കും. അതുകൊണ്ടുതന്നെ മത്സരഫലം പ്രവചിക്കുക സാധ്യവുമല്ല.
പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ ഓസ്ട്രേലിയ ഒരുപടി മുന്നില്‍ നില്‍ക്കുമെങ്കിലും ന്യൂസിലാന്‍ഡിനെ എഴുതിതള്ളാന്‍ പറ്റില്ല. പൊരുതാനുള്ള അവരുടെ ചങ്കൂറ്റം അപാരമാണ്. പ്രത്യേകിച്ചും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍. അപരാജിത കുതിപ്പ് നടത്തിയാണ് ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ പ്രവേശനം.
എന്നാല്‍ ഓസ്ട്രേലിയ ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഓക്ലന്‍ഡിലായിരുന്നു ഓസീസ്-കിവീസ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ബോള്‍ട്ടിളക്കി ട്രെന്റ് ബൗള്‍ട്ട് ന്യൂസിലന്‍ഡിന്റെ ഹീറോയായി. ബൗള്‍ട്ടിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തില്‍ ഓസ്ട്രേലിയ 32.2 ഓവറില്‍ ഓസീസ് 151നു പുറത്തായി. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ക്കെതിരെ അതേ നാണയത്തില്‍ ഓസീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചെങ്കിലും കെയ്ന്‍ വില്ല്യംസണ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഒരു വിക്കറ്റിനായിരുന്നു ഈ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ വിജയം. ഇന്ന് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ ചരിത്രം മറന്ന് പുതുചരിത്രം രചിക്കുകയാണ് കിവികളുടെ ലക്ഷ്യം.
എന്നാല്‍ ഈ തോല്‍വിക്കുശേഷം അപരാജിത പ്രയാണമാണ് ക്ലാര്‍ക്കും കൂട്ടരും നടത്തുന്നത്. മാത്രമല്ല ഓരോ മത്സരം കഴിയുന്തോറും അവരുടെ മികവ് ഉയര്‍ന്നുവരികയുമാണ്. ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന് എതിരെയും സെമിയില്‍ ഇന്ത്യക്കെതിരെയും ആധികാരിക ജയത്തോടെയാണ് അവര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഫൈനല്‍ കളിക്കുന്നത് തങ്ങളുടെ മണ്ണിലാണെന്ന ആനുകൂല്യവും അവര്‍ക്കുണ്ട്.
സാധ്യതാ ടീം
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ഷെയ്ന് വാട്സണ്, ഗ്ലെന്‍ മാക്സ്വെല്, ബ്രാഡ് ഹാഡിന്, ജെയിംസ് ഫോക്നര്‍, മിച്ചല്‍ ജോണ്സണ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്.
ന്യൂസിലാന്‍ഡ്: ബ്രണ്ടന്‍ മക്കല്ലം (ക്യാപ്റ്റന്‍), മാര്ട്ടിന് ഗുപ്റ്റില്‍, കെയ്ന്‍ വില്ല്യംസണ്, റോസ് ടെയ്ലര്, ഗ്രാന്റ് എലിയറ്റ്, കോറി ആന്ഡേഴ്സണ്, ലൂക്ക് റോഞ്ചി (വിക്കറ്റ് കീപ്പര്‍), ഡാനിയേല്‍ വെട്ടോറി, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, മാറ്റ് ഹെന്റി.
ഫൈനലിലേക്കുള്ള വഴി
ഓസ്ട്രേലിയ (ഗ്രൂപ്പ് ഘട്ടം)
ഇംഗ്ലണ്ടിനെ 111 റണ്‍സിന് പരാജയപ്പെടുത്തി
ബംഗ്ലാദേശുമായുള്ള കളി മഴ കാരണം ഉപേക്ഷിച്ചു
ന്യൂസിലാന്‍ഡിനോട് ഒരു വിക്കറ്റ് തോല്‍വി
അഫ്ഗാനിസ്ഥാനെതിരെ 275 റണ്‍സിന്റെ വിജയം
ശ്രീലങ്കയെ 64 റണ്‍സിന് തോല്‍പ്പിച്ചു
സ്കോട്ട്ലന്‍ഡിനെ 7 വിക്കറ്റിന് കീഴടക്കി
ക്വാര്‍ട്ടറില്‍ പാക്കിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി
സെമിയില്‍ ഇന്ത്യക്കെതിരെ 95 റണ്‍സിന്റെ വിജയം
ന്യൂസിലാന്‍ഡ് (ഗ്രൂപ്പ് ഘട്ടം)
ശ്രീലങ്കക്കെതിരെ 98 റണ്‍സിന്റെ വിജയം
സ്കോട്ട്ലന്‍ഡിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി
ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി
ഓസ്ട്രേലിയക്കെതിരെ ഒരു വിക്കറ്റിന്റെ വിജയം
അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം
ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി
ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരെ 143 റണ്‍സ് വിജയം
സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് കീഴടക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: