മെല്‍ബണ്‍: ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്കിന് ഇന്ന് അവസാന ഏകദിനം. ഇന്ന് ലോകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരായ ഫൈനലോടെ ഏകദിന മത്സരങ്ങളില്‍ നിന്ന് ക്ലാര്‍ക്ക് പാഡഴിക്കും. ഫൈനലിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ക്ലാര്‍ക്ക് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റില്‍ തുടര്‍ന്നും കളിക്കും.
ഇന്നത്തെ ഫൈനല്‍ എന്റെ 245-ാമത് ഏകദിന മത്സരമാണ്. ഇത്രയും മത്സരങ്ങളില്‍ രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കരുതുന്നുവെന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. ഇന്നത്തെ ഫൈനലില്‍ ഓസ്ട്രേലിയക്ക് വേണ്ടി ലോകകപ്പ് കിരീടം നേടി ഏകദിന കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
കുറച്ചുനാളുകളായി പരിക്കുകള്‍ ക്ലാര്‍ക്കിനെ അലട്ടിവരികയായിരുന്നു. പരിക്കുകാരണം ലോകകപ്പില്‍ കളിക്കുന്ന കാര്യം പോലും സംശയത്തിലായിരുന്നു. പിന്നീട് പരിക്കുമാറി തിരിച്ചെത്തിയെങ്കിലും ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ക്ലാര്‍ക്കിന് കളിക്കാനായിരുന്നില്ല. മുന്‍ നായകരനായ സ്റ്റീവ് വോക്കും റിക്കിപോണ്ടിംഗില് നിന്നും വ്യത്യസ്തമായി ഓസീസിന് ടീമിന് സൗമ്യതയുടെഭാവം നല്കിയ ക്യാപ്റ്റനും ക്ലാര്‍ക്കായിരുന്നു.
2003 ജനുവരി 19ന് അഡ്ലെയ്ഡില് ഇംഗ്ലണ്ടിനെതിരെയായിരുന്നു ക്ലാര്‍ക്കിന്റെ ഏകദിന അരങ്ങേറ്റം. പിന്നീടിതുവരെ 244 ഏകദിനങ്ങളില്‍ കളിച്ചു. എട്ട് സെഞ്ചുറികളും 57 അര്‍ധസെഞ്ചുറികളുമടക്കം 44.42 ശരാശരിയില്‍ 7907 റണ്‍സ് നേടിയിട്ടുണ്ട്. 73 ഏകദിനങ്ങളിലാണ് ഓസ്ട്രേലിയയെ നയിച്ചത്. ഇതില്‍ 49 എണ്ണത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇന്ന് ലോകകപ്പ് ഫൈനലും ജയിച്ച് 50-ാം വിജയമാണ് ക്ലാര്‍ക്ക് ലക്ഷ്യമിടുന്നത്.
ഏകദിനങ്ങളില്‍ നിന്ന് 44 വിക്കറ്റുകളും ക്ലാര്‍ക്ക് നേടിയിട്ടുണ്ട്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരിക്കല്‍ നാല് വിക്കറ്റ് നേട്ടവും ക്ലാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട്. 2004 ഫെബ്രുവരി 22ന് ഡാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 7.5 ഓവറില്‍ 35 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. 2004-ല്‍ ഇന്ത്യക്കെതിരെ ബെംഗളൂരുവില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ക്ലാര്‍ക്ക് 108 ടെസ്റ്റുകളില്‍ നിന്ന് 28 സെഞ്ചുറിയും 27 അര്‍ദ്ധസെഞ്ചുറിയുമടക്കം 8432 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
2012-ല്‍ സിഡ്നിയില്‍ ഇന്ത്യക്കെതിരെ പുറത്താകാതെ നേടിയ 329 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 34 ട്വന്റി 20യില്‍ നിന്ന് 488 റണ്‍സും ക്ലാര്‍ക്ക് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: