തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് പി.സി. ജോര്‍ജിനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശയാത്ര കഴിഞ്ഞ് വ്യാഴാഴ്ച മടങ്ങിയെത്തിയാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാവും. യുഡിഎഫിലെ പ്രധാന നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി അന്തിമതീരുമാനമെടുക്കും. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കുന്നത് സംബന്ധിച്ച് കെ.എം. മാണി കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തില്‍ ജോര്‍ജ്ജിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായും മുഖ്യമന്ത്രി എറണാകുളത്തുവച്ച് ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു നീക്കാന്‍ ധാരണയായത്.
എന്നാല്‍ ജോര്‍ജ്ജിനെ മാറ്റുന്നതോടെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴിയില്ലാതെ വെട്ടിലായിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ജോര്‍ജ്ജ് ഉടക്കിയാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയും. ജോര്‍ജ്ജ് വിഎസ്ഡിപിയെ കൂട്ടുപിടിച്ച് ഭീഷണി തുടങ്ങിക്കഴിഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിനെയും കോണ്‍ഗ്രസിന് ഭയക്കണം.
മാണി ഉടക്കിയാല്‍ ജോര്‍ജ്ജുള്‍പ്പെടെ ഒന്‍പത് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസ് തിരിച്ചടി നല്‍കും. ഘടക കക്ഷികളുടെ വിലപേശലിനെ നേരിടാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലാതെ മാണിയും ജോര്‍ജ്ജും കൊമ്പു കോര്‍ക്കുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
കേരളാ കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യാഴാഴ്ച തീരുമാനമെടുത്തിരിക്കണമെന്നാണ് കെ.എം. മാണി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് കെ.എം. മാണിയുടെ മുന്നറിയിപ്പ്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ തീരുമാനമെടുക്കുമെന്ന് കെ.എം. മാണിയെ മുഖ്യമന്ത്രി അറിയിച്ചു. ഏപ്രില്‍ രണ്ടുവരെ സാവകാശം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും യുഡിഎഫ് ഉന്നതാധികാരസമിതിയില്‍നിന്നും നീക്കണമെന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തിന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉമ്മന്‍ചാണ്ടിയുമായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചകളില്‍ മാണി വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ എട്ട് എംഎല്എമാരെടുത്ത തീരുമാനം മുന്നണിയെ അറിയിച്ചിട്ടും നടപടി വൈകുന്നതില്‍ മാണി കടുത്ത അതൃപ്തിയിലാണ്.
അതേസമയം, ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയാലും പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കേണ്ടതില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ച് യുഡിഎഫില്‍ തുടരാനുള്ള പി.സി.ജോര്‍ജിന്റെ നീക്കത്തിന് തടയിടാനാണിത്. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കി മുന്നണിയില്‍ തുടരാന്‍ ജോര്‍ജിനെ അനുവദിക്കില്ലെന്നും പാര്‍ട്ടി വൈസ് ചെയര്മാന് മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് മുന്നണിയില്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും മാണി വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടാവുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറയുന്നുണ്ടെങ്കിലും എല്ലാ തലവേദനയും മുഖ്യമന്ത്രിക്ക് സമ്മാനിച്ച് കൈ ഒഴിയാനാണ് ഇരുവരുടെയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: