മെല്‍ബണ്‍: കിവിപ്പക്ഷികളുടെ ചിറകരിഞ്ഞ് ലോകകിരീടം ഓസ്ട്രേലിയ സ്വന്തമാക്കി. ലോകമെമ്പാടുമുള്ള ന്യൂസിലാന്‍ഡ് ആരാധകരുടെ പ്രാര്‍ത്ഥന വിഫലമാക്കി ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ഓസ്ട്രേലിയ ഏകദിന ലോകകിരീടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി മൂന്ന് തവണ നേടിയ ശേഷം 2011-ല്‍ ഇന്ത്യയില്‍വച്ച് കൈവിട്ട കിരീടമാണ് കംഗാരുക്കള്‍ ഇത്തവണ സ്വന്തം മണ്ണില്‍ വീണ്ടെടുത്തത്. ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ ലോകചാമ്പ്യന്മാരാകുന്നത്. 1987,1999, 2003, 2007 എന്നീ വര്‍ഷങ്ങളിലാണ് അവര്‍ ഏകദിനത്തിലെ ലോകചാമ്പ്യന്മാരായത്.
ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ന്യൂസിലാന്‍ഡിന്റെ കന്നിക്കിരീടമെന്ന മോഹത്തെ ആദ്യം ഫോക്നറും ജോണ്‍സണും (മൂന്ന് വിക്കറ്റ് വീതം) സ്റ്റാര്‍ക്കും ഉള്‍പ്പെട്ട ബൗളിംഗ് നിരയും തുടര്‍ന്ന് അവസാന ഏകദിനത്തിനിറങ്ങിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും (74), സ്റ്റീവന്‍ സ്മിത്തിന്റെയും (56 നോട്ടൗട്ട്), ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും (45) ബാറ്റിങ്ങിലൂടെയും നുള്ളിക്കളഞ്ഞാണ് തങ്ങളുടെ ക്യാപ്റ്റന്‍ വിടവാങ്ങല്‍ പോരാട്ടം അവിസ്മരണീയമാക്കിക്കൊടുത്തത്. ഫൈനലിലെ താരവും ചാമ്പ്യന്‍ഷിപ്പിലെ താരവും ഓസ്ട്രേലിയക്കാരാണ്. ഫോക്നര്‍ മാന്‍ ഓഫ് ദി മാച്ചും മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദി സീരീസുമായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഗ്രാന്റ് എലിയറ്റിന്റെയും (83), റോസ് ടെയ്ലറുടെയും (40) മികവില്‍ 183ന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 101 പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 186 റണ്‍സ് നേടിയാണ് കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്സിലെ അഞ്ചാം പന്തില്‍ അപകടകാരിയായ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ബ്രണ്ടന്‍ മക്കല്ലത്തെ (0) സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമാണുണ്ടായിരുന്നത്. മൂന്നാമത്തെ പന്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടശേഷമാണ് അഞ്ചാം പന്തില്‍ മക്കല്ലം സ്റ്റാര്‍ക്കിന്റെ സ്വിംഗിന് മുന്നില്‍ കീഴടങ്ങിയത്.
പിന്നീട് സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും 39-ല്‍നില്‍ക്കേ മൂന്നാം വിക്കറ്റും വീണ് കിവീസ് വന്‍ തകര്‍ച്ചയെ നേരിട്ടു. 15 റണ്‍സെടുത്ത ഗുപ്റ്റിലിനെ ഗ്ലെന്‍ മാക്സ്വെല് ബൗള്‍ഡാക്കിയപ്പോള്‍ വില്ല്യംസണെ മിച്ചല്‍ ജോണ്സണ് സ്വന്തം ബൗളിംഗില്‍ പിടികൂടുകയും ചെയ്തു.
പിന്നീട് നാലാം വിക്കറ്റില്‍ റോസ് ടെയ്ലറും ഗ്രാന്റ് എലിയറ്റും ചേര്‍ന്നതോടെയാണ് കിവീസ് ഫൈനലാണ് കളിക്കുന്നതെന്ന് തോന്നിയത്. ഇരുവരും ചേര്‍ന്ന് 22.5 ഓവറില്‍ നേടിയ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ സ്കോര്‍ 35.1 ഓവറില്‍ 150-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. 72 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റോസ് ടെയ്ലറെ ഫോക്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് പിടികൂടി. ഇതേ ഓവറിലെ മൂന്നാം പന്തില്‍ കോറി ആന്‍ഡേഴ്സണെ ഫോക്നര്‍ ബൗള്‍ഡാക്കിയതോടെ ന്യൂസിലാന്‍ഡ് വീണ്ടും പ്രതിരോധത്തിലേക്ക് വലിഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ തൊട്ടടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ റോഞ്ചിയെ ക്ലാര്‍ക്ക് പിടികൂടിയതോടെ കിവീസ് 151ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.സ്കോര്‍ 167-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ഡാനിയേല്‍ വെട്ടോറിയെ ജോണ്സണ് ബൗള്‍ഡാക്കി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ഗ്രാന്റ് എലിയറ്റ് എട്ടാമനായി പുറത്തായതോടെ കിവീസ് പ്രതീക്ഷകളെല്ലാം അസ്തമിച്ചു. 82 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും അടക്കം 83 റണ്‍സ് നേടിയ എലിയറ്റിനെ ഫോക്റനുടെ പന്തില്‍ ഹാഡിന് പിടികൂടി. സ്കോര്‍ 182-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും നിലംപതിച്ചു. റണ്ണൊന്നുമെടുക്കാതിരുന്ന മാറ്റ് ഹെന്റിയെ ജോണ്‍സന്റെ പന്തില്‍ സ്റ്റാര്‍ക്ക് കയ്യിലൊതുക്കി. 11 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ടിം സൗത്തി മാക്സ്വെല്ലിന്റെ നേരിട്ടുള്ള ഏറില്‍ റണ്‍ ഔട്ടാവുക കൂടി ചെയ്തതോടെ 45 ഓവറില്‍ 183 റണ്‍സിന് ന്യൂസിലാന്‍ഡ് ഇന്നിംഗ്സിന് തിരശ്ശീല വീഴുകയും ചെയ്തു. അഞ്ച് പേര് മാത്രം രണ്ടക്കം കടന്ന ന്യൂസിലാന്‍ഡ് ടീമില്‍ നാല് പേര് പൂജ്യരാവുകയും ചെയ്തു.
മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ ജോണ്സണ്, ജയിംസ് ഫോക്നര്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ വീഴ്ത്താന്‍ കിവീസ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടിന് കഴിഞ്ഞു. അഞ്ച് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ആരോണ്‍ ഫിഞ്ചിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ബൗള്‍ട്ട് മടക്കി. എന്നാല്‍ ഈ ആഹ്ലാദം നീണ്ടുനിന്നില്ല. ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്നതോടെ കളി കിവികളുടെ കയ്യില്‍ നിന്ന് വഴുതി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ ഓസീസ് സ്കോര്‍ 56 ലെത്തി.
സ്കോര്‍ 12.2 ഓവറില്‍ 63-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും കംഗാരുക്കള്‍ക്ക് നഷ്ടമായി. 46 പന്തില്‍ നിന്ന് 7 ഫോറുകളുടെ അകമ്പടിയോടെ 45 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ മാറ്റ് ഹെന്റിയുടെ പന്തില്‍ എലിയറ്റ് കയ്യിലൊതുക്കി. തുടര്‍ന്ന് സ്മിത്തിനൊപ്പം അവസാന ഏകദിനം കളിക്കുന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 20.5 ഓവറില്‍ സ്കോര്‍ 100 കടത്തി. ലോകകപ്പില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചിരുന്ന ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക് തന്റെ അവസാന ഏകദിനത്തില്‍ മികച്ച ഫോമിലേക്കുയരുന്നതാണ് കണ്ടത്.
മോശം ബോളുകളെ തിരഞ്ഞു പിടിച്ചാക്രമിച്ച ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 18.5 ഓവറില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31-ാം ഓവറില്‍ ടിം സൗത്തിയെ തുടര്‍ച്ചായി നാലു ഫോറിന് ശിക്ഷിച്ച് ക്ലാര്‍ക്ക് ടോപ്ഗിയറിലായി. അടുത്ത ഓവറില്‍ ഹെന്റിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോഴേക്കും ഓസീസ് വിജയത്തിന് 9 റണ്‍സ് അകലെയെത്തിയിരുന്നു. 72 പന്തുകളില്‍ നിന്നും 10 ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 74 റണ്‍സായിരുന്നു ക്ലാര്‍ക്ക് നേടിയത്. പിന്നീടെയത്തിയ വാട്സനൊപ്പം (2 നോട്ടൗട്ട്) സ്മിത്ത് (71 പന്തില്‍ 56 നോട്ടൗട്ട്) ടീമിനെ വിജയത്തിലെത്തിച്ചു. 34-ാം ഓവര്‍ എറിഞ്ഞ ഹെന്റിയുടെ ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് സ്മിത്ത് വിജയറണ്‍ നേടിയത്.
സ്കോര്‍ബോര്‍ഡ്
ന്യൂസിലാന്‍ഡ് ഇന്നിംഗ്സ്
മാര്ട്ടിന് ഗുപ്റ്റില്‍ ബി മാക്സ്വെല് 15, ബ്രണ്ടന്‍ മക്കല്ലം ബി സ്റ്റാര്‍ക്ക് 0, വില്ല്യംസണ് സി & ബി ജോണ്സണ് 12, റോസ് ടെയ്ലര് സി ഹാഡിന് ബി ഫോക്നര്‍ 40, ഗ്രാന്റ് എലിയറ്റ് സി ഹാഡിന് ബി ഫോക്നര്‍ 83, കോറി ആന്ഡേഴ്സണ് ബി ഫോക്നര്‍ 0, ലൂക്ക് റോഞ്ചി സി ക്ലാര്‍ക്ക് ബി സ്റ്റാര്‍ക്ക് 0, വെട്ടോറി ബി ജോണ്സണ് 9, ടിം സൗത്തി റണ്ണൗട്ട് (മാക്സ്വെല്) 11, മാറ്റ് ഹെന്റി സി സ്റ്റാര്‍ക്ക് ബി ജോണ്സണ് 0, ട്രന്റ് ബൗള്‍ട്ട് നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 45 ഓവറില്‍ 183ന് ഓള് ഔട്ട്.
വിക്കറ്റ് വീഴ്ച: 1-1, 2-33, 3-39, 4-150, 5-150, 6-151, 7-167, 8-171, 9-182, 10-183.
ബൗളിംഗ്: മിച്ചല്‍ സ്റ്റാര്‍ക്ക് 8-0-20-2, ജോഷ് ഹെയ്സല്‍വുഡ് 8-2-30-0, മിച്ചല്‍ ജോണ്സണ് 9-0-30-3, ഗ്ലെന്‍ മാക്സ്വെല് 7-0-37-1, ഫോക്നര്‍ 9-1-36-3, ഷെയ്ന് വാട്സണ് 4-0-23-0.
ഓസ്ട്രേലിയന്‍ ഇന്നിംഗ്സ്
ഡേവിഡ് വാര്‍ണര്‍ സി എലിയറ്റ് ബി ഹെന്റി 45, ആരോണ്‍ ഫിഞ്ച് സി & ബി ബൗള്‍ട്ട് 0, സ്റ്റീവന്‍ സ്മിത്ത് നോട്ടൗട്ട് 56, മൈക്കല്‍ ക്ലാര്‍ക്ക് ബി ഹെന്റി 74, ഷെയ്ന് വാട്സണ് നോട്ടൗട്ട് 2, എക്സ്ട്രാസ് 9, ആകെ 33.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186.
വിക്കറ്റ് വീഴ്ച: 1-2, 2-63, 3-175.
ബൗളിംഗ്: ടിം സൗത്തി 8-0-65-0, ബൗള്‍ട്ട് 10-0-40-1, വെട്ടോറി 5-0-25-0, ഹെന്റി 9.1-0-46-2, ആന്ഡേഴ്സണ് 1-0-7-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: