കൊച്ചി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും മൂന്ന് മലയാളികള്‍ കൂടി കേരളത്തില്‍ തിരിച്ചെത്തി. ചങ്ങനാശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തിലും, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര, ഈരാറ്റുപേട്ട സ്വദേശി ലിജോ എന്നിവര്‍ ദോഹ വഴി നെടുമ്പാശേരി വിമാനത്താവളത്തിലുമാണ് എത്തിയത്.
യെമനിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണെന്നും മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഭീതിയിലാണെന്നും ലിജോ പറഞ്ഞു. എംബസിയുടെ സഹായത്തോടെ താന്‍ നാട്ടിലെത്തിയതെന്നും ലിജോ അറിയിച്ചു. എല്ലാവരും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണെന്നും ലിജോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൂതികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും യമനിലുള്ളവരുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജേക്കബ് കോര അറിയിച്ചു.
ഇതിനിടെ, യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി 180 സീറ്റുള്ള എയര്‍ബസ് 320 ഇന്ത്യ യമനിലേക്ക് അയച്ചിരിക്കയാണ്. തിങ്കളാഴ്ച രാവിലെ 7.45 മണിയോടെ ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനം വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യവക്താവ് അറിയിച്ചു.
സന് ആയില് പുറത്തിറങ്ങാനാവാതെ മലയാളികളടക്കം മൂവായിരത്തിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ആയിരം ഡോളര്‍ വരെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടതായുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സായുധ അകമ്പടിയോടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍ നിന്നും തിരിച്ചിട്ടുണ്ട്. എം.വി. കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണ് യെമനിലേക്കു പുറപ്പെട്ടത്. ഇരു കപ്പലുകളുടെയും നിയന്ത്രണം പൂര്‍ണമായും നാവിക സേനയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമാണു വെള്ളവും ഭക്ഷ്യവസ്തുക്കളും കപ്പലില്‍ കയറ്റിയത്. ഞായറാഴ്ച 2.15 മണിയോടെ 652 യാത്രക്കാരെയുമായി ലക്ഷദ്വീപിലേക്കു പുറപ്പെട്ട എംവി കവരത്തിയെ യെമനിലേക്ക് അയയ്ക്കുന്നതിനായി തിരിച്ചു വിളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: