കൊച്ചി: ഗ്രാമീണ മേഖലകളില്‍ ഗര്‍ഭാശയവും അണ്ഡാശയവും അനാവശ്യമായി നീക്കംചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേ വ്യക്തമാക്കുന്നു. സിസേറിയന് കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ഹിസ്റ്റരെക്റ്റമി ശസ്ത്രക്രിയയാണ്. ചില സന്ദര്‍ഭങ്ങളില്‍ അണ്ഡാശയവും ഇത്തരത്തില്‍ നീക്കം ചെയ്യാറുണ്ട്.
ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഹിസ്റ്റരെക്റ്റമി ചെയ്യുക. മറ്റെല്ലാ ചികിത്സാ രീതികളും പരാജയപ്പെടുമ്പോഴാണ് ഹിസ്റ്റരെക്റ്റമിയെ ആശ്രയിക്കുക.
ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള അസ്വസ്ഥത, വേദന, ചൊറിച്ചില്‍ എന്നിവയോടുള്ള അകാരണമായ ഭയംമൂലം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സ്ത്രീകള്‍ സ്വയം സന്നദ്ധരായി ഹിസ്റ്റരെക്റ്റമിക്ക് വിധേയരാകുന്നുണ്ട്. ഹിസ്റ്റരെക്റ്റമിയിലൂടെ അണ്ഡാശയം നീക്കം ചെയ്യുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും അസ്ഥിക്ഷയത്തിനും കാരണമാകുന്നുണ്ട്.
ഗ്രാമീണ മേഖലയില്‍ ഹിസ്റ്റരെക്റ്റമിക്ക് വിധേയരാകുന്നതിന്റെ മൂന്നിലൊന്നും 35 വയസ്സില്‍ താഴെയുള്ളവരാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. പ്രസവ ശേഷം ഗര്‍ഭപാത്രം ആവശ്യമില്ലെന്ന ധാരണയില്‍ ഹിസ്റ്റരെക്റ്റമിക്ക് സ്വയം വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ആന്ധ്രാപ്രദേശിലും ഗുജറാത്തിലും വര്‍ധിച്ച് വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഭാരതത്തില്‍ 40 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്കിടയില്‍ ഹിസ്റ്റരെക്റ്റമി വര്‍ധിച്ചിട്ടുമുണ്ട്.
ആരോഗ്യസന്നധ പ്രവര്‍ത്തകര്‍ ഇതേ തുടര്‍ന്ന് സേവ് ദി യൂട്രസ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രം ഹിസ്റ്റരെക്റ്റമി നടത്തിയാല്‍ മതി എന്ന ധാരണ ഗൈനക്കോളജിസ്റ്റുകള്‍ക്ക് ഇടയില്‍ രൂപീകരിക്കാനും കഴിഞ്ഞു. സ്വയം സന്നദ്ധരായി ഹിസ്റ്റരെക്റ്റമിക്ക് വിധേയമാകാനെത്തുന്നവരെ നിരുത്സാഹപ്പെടുത്താനും ഡോക്ടര്‍മാര്‍ ധാരണയിലെത്തി.
അസ്ഥിക്ഷയം, അനിയന്ത്രിതമായ രക്തസ്രാവം, അനെസ്തെറ്റിക് പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ഹിസ്റ്റരെക്റ്റമിക്ക് വിധേയമാകുന്നവരില്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഹോര്‍മോണ്‍ പ്രശ്നങ്ങളും ഉണ്ടാകാം.
ലെവോനോര്ജസ്ട്രല് ലോഡഡ് ഇന്ട്രോടെറിന് സംവിധാനം (എല്‍എന്‍ജി -ഐയുഎസ്) ഹിസ്റ്റരെക്റ്റമിയേക്കാള് ചെലവു കുറഞ്ഞതും സുരക്ഷിതവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമായ എം-ന്റെ ആകൃതിയിലുള്ള ഇന്ട്രോടെറിന് ഉപകരണം പാര്‍ശ്വഫലം ഉണ്ടാക്കുന്നുമില്ല. നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വെയില്‍ ഹിസ്റ്റരെക്റ്റമി ഉള്‍പ്പെടുത്തിയത് അനാവശ്യമായി ആശുപത്രികളില്‍ നടത്തുന്ന ഗര്‍ഭാശയ-അണ്ഡാശയ ശസ്ത്രക്രിയകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: