കൊല്ലം: തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സാംസ്കാരിക തീര്‍ത്ഥാടനത്തിന് മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തീര്ത്ഥാടനസമിതികള്ക്ക് രൂപംനല്‍കും.
സംസ്ഥനാതല മഹാ തീര്ത്ഥാടനസമിതിക്ക് ഏപ്രില്‍ 9ന് എറണാകുളത്ത് ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അന്തിമ രൂപമാകും.
സംസ്ഥാനത്തൊട്ടാകെ നടക്കുന്ന തീര്ത്ഥാടനസമിതിരൂപീകരണത്തിന് ഇന്നലെ കൊല്ലത്ത് തുടക്കമായി.
പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിക്ക് ശബരിമല മുന്‍മേല്‍ശാന്തി ഇടമനഇല്ലത്ത് എന്‍. ബാലമുരളി ഭദ്രദീപം തെളിച്ചു. ഭാഷയുടെയും സംസ്കാരത്തിന്റെയും വീണ്ടെടുപ്പിനും കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ചരിത്രപരമായ പ്രയാണമാണ് തപസ്യ ലക്ഷ്യമിടുന്നതെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍ പറഞ്ഞു.
കേരളീയ സംസ്കൃതിയെയും അതിന്റെ പിന്മുറക്കാരെയും ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങള്‍ വ്യാപകമാണ്. അതിനെ ചെറുക്കാന്‍ മലയാളി മലയാളത്തെ തിരിച്ചറിയണം. ഭാഷയെയും ഭൂമിയെയും പൈതൃകത്തെയും കുറിച്ച് അഭിമാനമുള്ളവരാകണം. കന്യാകുമാരിയും ഗോകര്‍ണേശനും കാത്തുരക്ഷിക്കുന്ന നാടാണ് കേരളമെന്ന അഭിമാനബോധത്തില്‍ ജ്വലിക്കുന്നവരാകണം മലയാളികളെന്ന് അദ്ദേഹം പറഞ്ഞു.
തപസ്യ സംസഥാന ജോയിന്റ് ജനറല്‍സെക്രട്ടറി എം. സതീഷന്, ചവറ പാറുക്കുട്ടിയമ്മ, ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് ജി. ശിവരാമന്, തപസ്യ സംസ്ഥാന സെക്രട്ടറി ഡോ.ആര്. അശ്വതി, മേഖലാ സഹസംയോജക് കെ. നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് ഡോ.വി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ആര്. അജയകുമാര്‍ സ്വാഗതവും സെക്രട്ടറി പ്രതിലാല്‍ നന്ദിയും പറഞ്ഞു.
കെ. രവീന്ദ്രനാഥന്‍ നായര്‍, മടവൂര്‍ വാസുദേവന്‍ നായര്‍, തോന്നയ്ക്കല്‍ പീതാംബരന്, ചവറ പാറുക്കുട്ടിയമ്മ, ജി. ശിവരാമന്, കെ.പി. രാമചന്ദ്രന് നായര്‍, പ്രൊഫ. പി.ജി. പണിക്കര്‍, കെ. ഗോപാലന് ഐഎഎസ്, പ്രൊഫ.ജി. ശാന്തകുമാരി, ആര്. ഗോപാലകൃഷ്ണന് എന്നിവര്‍ രക്ഷാധികാരിമാരും എന്‍. ബാലമുരളി ചെയര്‍മാനും ആര്. അജയകുമാര്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ തീര്ത്ഥാടനസമിതിക്ക് പരിപാടിയില്‍ രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: