കൊച്ചി: സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എം.വി കവരത്തി, എം.വി കോറല്‍ എന്നീ കപ്പലുകള്‍ പുറപ്പെട്ടു. യെമനിനടുത്തുള്ള ജിബോട്ടിയിലേക്കാണ് കപ്പലുകള്‍ പുറപ്പെട്ടത്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ യെമന്‍ തലസ്ഥാനാമായ സനയിലേക്ക് പുറപ്പെട്ടു.
മസ്കറ്റ് വഴിയാണ് രണ്ട് വിമാനങ്ങള്‍ സനയില്‍ എത്തുക. സനയിലെ വിമാനത്താവളം മൂന്ന് മണിക്കൂര്‍ ഉപയോഗിക്കാനാണ് അനുമതി കിട്ടിയത്. 360 ഓളം യാത്രക്കാരെ തിരിച്ചെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ആദ്യ വിമാനം ഇന്ന് വൈകീട്ടോടെ തിരിച്ചെത്തും
അതിനിടെ ആസ്പത്രിയില്‍ ജോലിചെയ്യുന്ന നേഴ്സുമാരടക്കമുള്ള ഒട്ടേറെ പേര്‍ക്ക് അധികൃതര്‍ പാസ്പോര്‍ട്ട് തിരിച്ചു നല്കാന് തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. തങ്ങള്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് നേഴ്സ് മിനി പറഞ്ഞു. ആക്രമണം രൂക്ഷമാണെന്നും നിരവധി പേര് മടങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണെന്നും തിരിച്ചെത്തിയവര്‍ പ്രതികരിച്ചു.
ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി തിങ്കളാഴ്ച രാവിലെ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തി. യമനില്‍ എണ്ണ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു റൂബന്‍. 3000 ത്തോളം മലയാളികള്‍ യെമനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റൂബന്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ്ബ് കോര ഈരാറ്റുപേട്ട സ്വദേശി ലിജോ ജോര്‍ജ്ജ് എന്നിവര്‍ നെടുമ്പാശ്ശേരിയിലുമെത്തി.
ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ സഹായത്തോടെയാണ് ഇവര്‍ നാട്ടിലെത്തിയത്. യെമനില്‍ ആക്രമണം രൂക്ഷമാണെന്നും രാത്രിമുഴുവന്‍ ആക്രമണം നീണ്ടുനില്‍ക്കുമെന്നും ജേക്കബ് കോര പറഞ്ഞു. നിരവധി മലയാളികള്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. വൈദ്യുതി ബന്ധവും ഇന്‍ര്‍നെറ്റ് കണക്ഷനുമുള്ളതുകൊണ്ട് നാട്ടിലുള്ളവരെ ബന്ധപ്പെടാന്‍ കഴിഞ്ഞു ജേക്കബ് കോര പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ പുറത്തിറങ്ങാനാകാതെ ആശുപത്രിക്കുള്ളില്‍ തന്നെ കഴിയുകയാണ് പലരും. കൈവശമുണ്ടായിരുന്ന ഭക്ഷണവസ്തുക്കള്‍ തീര്‍ന്നിട്ട് ദിവസങ്ങളായെന്നും വീട്ടിലേക്ക് വിളിക്കാനോ സഹായം അഭ്യര്‍ത്ഥിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതരുടെ നിലപാടും നഴ്സുമാരെ വിഷമത്തിലാക്കുന്നു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ വിട്ടുനല്കാത്ത നിലപാടാണ് പല ആശുപത്രികളും സ്വീകരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടെങ്ങിലും പ്രതികരണമൊന്നും ഉണ്ടാകുന്നില്ലെന്നും നഴ്സുമാര്‍ പരാതിപ്പെടുന്നു.
കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേയ്ക്ക് സര്‍വീസ് നടത്തുന്ന എം വി കോറല്‍, കവരത്തി എന്നീകപ്പലുകളാണ് രാവിലെ യമനിലേയ്ക്ക് പുറപ്പെട്ടത്. ജിബൂട്ടി തുറമുഖം ലക്ഷ്യമാക്കിയാണ് ഇവ നീങ്ങിയിരിക്കുന്നത്. മുംബൈ മുതല്‍ നാവികസേനയുടെ സഹായവും കപ്പലുകള്‍ക്കുണ്ടാകും. കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കിപോകേണ്ടതിനാല് കപ്പല്‍ ജിബൂട്ടിതുറമുഖത്തെത്താന് ഒരാഴ്ചയെടുക്കും. ജിബൂട്ടിയില്‍ അടുക്കാനായില്ലങ്കില് സമീപത്തെ നാല് തുറമുഖങ്ങള്‍കൂടി പരിഗണനയിലുണ്ട്.
രണ്ടുകപ്പലുകളിലുമായി 1300ഔളം പേരെ വഹിക്കാന്‍ കഴിയും.
ഭക്ഷ്യവസ്തുക്കള്‍,ശുദ്ധജലം,മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ കപ്പലില്‍ നിറച്ചിട്ടുണ്ട്. ഡോക്ടര്‍മാരെയും നഴ്സുമാരെയും കൊച്ചിതുറമുഖട്രസ്റ്റും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുംചേര്ന്ന് ഏര്‍പ്പാടാക്കി.
രാജ്യത്ത് വലിയ യാത്രാകപ്പലുകള്‍ സര്‍വീസ് നടത്തുന്നത് കൊച്ചി ലക്ഷദ്വീപ് സെക്ടറിലായതിനാലാണ് ഈ കപ്പലുകള്‍ യെമനിലേയ്ക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെവൈകിട്ടാണ് കപ്പലുകള്‍ അയയ്ക്കാനുള്ള സന്ദേശം എത്തിയത്. ലക്ഷദ്വീപിലേയ്ക്ക് പോയ കവരത്തികപ്പല് തിരികെവിളിക്കുകയായിരുന്നു. ലക്ഷദ്വീപിലേയ്ക്കുള്ള യാത്രക്കാരെ വൈകിട്ട് മറ്റു രണ്ടുകപ്പലുകളിലായി കയറ്റിവിടും. കപ്പലിനുള്ള മറ്റുനിര്ദേശങ്ങളെല്ലാം യെമനിലെ സ്ഥിതിഗതികള്‍ മനസിലാക്കി, യാത്രക്കിടെ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: