ഉഗ്രശാസനയും പരുഷപ്രകൃതിയുമായിരുന്ന നെപ്പോളിയന്റെ ഹൃദയത്തില്‍ മാര്‍ദ്ദവമുള്ള ഒരു വശമുണ്ടായിരുന്നു. കുട്ടിക്കാലത്ത് നെപ്പോളിയന് ഫ്രാന്‍സിലെ ഒരു ചെറിയ നഗരത്തിലുള്ള സ്കൂളിലാണ് പഠിച്ചത്. ബാലനായ നെപ്പോളിയന് പഴങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. ആപ്പിള്‍, മുന്തിരിങ്ങ മുതലായവ വിറ്റിരുന്ന കടകളില്‍ ബാലന് എന്നും ചെല്ലും. കൈയിലെ കാശനുസരിച്ച് എന്തെങ്കിലും മേടിക്കുകയും ചെയ്യും.
അക്കാലത്ത് റോഡരികളില്‍ ഒരു മാടക്കട നടത്തി ഒരു സ്ത്രീ പഴവര്‍ഗങ്ങള്‍ വിറ്റിരുന്നു. സാധാരണയായി ബാലന് പഴം മേടിക്കാറുള്ളത് അവിടെനിന്നാണ്. തല്ക്കാലം കാശ് കൊടുത്തില്ലെങ്കിലും ആ സ്ത്രീ പഴം കൊടുത്തിരുന്നു. സൗകര്യംപോലെ കടം വീട്ടിയാല്‍ മതി. ആ ഏര്‍പ്പാട് കുറെനാള്‍ നടന്നു.
അങ്ങനെയിരിക്കെ ബാലനായ നെപ്പോളിയന് ആ സ്കൂള്‍ വിട്ട് വിദൂരത്തിലുള്ള ഒരു സ്കൂളില്‍ ചേര്‍ന്നു പഠിക്കേണ്ട ചുറ്റുപാടു വന്നു. ഓരോ ബദ്ധപ്പാടു നിമിത്തം പഴക്കച്ചവടക്കാരിക്ക് കൊടത്തുതീര്ക്കേണ്ട തുക കൊടുക്കാന്‍ കഴിഞ്ഞില്ല. പോകുന്ന ഘട്ടത്തില്‍ ബാലന് ആ സ്ത്രീയോടു പറഞ്ഞു: ”എനിക്ക് ഇന്നുതന്നെ ഇവിടം വിട്ട് പോകേണ്ടിയിരിക്കുന്നു. കടം വീട്ടാന്‍ കൈയില്‍ കാശില്ല. നിങ്ങള്‍ ചെയ്തിട്ടുള്ള ഉപകാരം ഞാന്‍ ഒരിക്കലും മറക്കുകയില്ല. ഒരുദിവസം വന്നു പണം തരാം”.
അവിടം വിട്ടുപോയ ബാലനായ നെപ്പോളിയന് വളരെ വര്‍ഷങ്ങള്‍ക്കുള്ളിലും ആ ഭാഗത്തേക്കു പോകേണ്ട ആവശ്യം ഉണ്ടായില്ല. അതിനാല്‍ ആ സ്ത്രീയെ കാണുകയോ പണം കൊടുക്കുകയോ ഉണ്ടായില്ല.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. നെപ്പോളിയന് ഫ്രാന്‍സിലെ ഏകാധിപതിയായി. അന്നൊരിക്കല്‍ എന്തോ ആവശ്യത്തിന് താന്‍ കുട്ടിക്കാലത്ത് പഠിച്ച് താമസിച്ചിട്ടുള്ള ആ നഗരത്തില്‍ പോകേണ്ട ആവശ്യം നൊപ്പോളിയനുണ്ടായി. അതോടെ പഴയ സ്മരണകള്‍ അദ്ദേഹത്തിലുണര്‍ന്നു. ആ പഴം വില്‍പ്പനക്കാരിയെ കാണാനും അവളുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാനും അദ്ദേഹം ആശിച്ചു. ഒരു സാധാരണക്കാരന്റെ വേഷത്തില്‍ അദ്ദേഹം ആ പഴയ സ്ഥാനത്തെത്തിച്ചേര്‍ന്നു. അതേ സ്ഥാനത്ത് പറയത്തക്ക രൂപഭേദം വരാത്ത കടയില്‍ ഇരുന്ന് ഒരു സ്ത്രീ പഴം പച്ചക്കറികളും വില്‍ക്കുന്നുണ്ട്. ആള് വളരെ മാറിയിരിക്കുന്നു. കാലം അവരില്‍ പല മാറ്റങ്ങളും വരുത്തി. തല നരച്ചു, മുഖത്ത് ചുളിവുകള്‍ വീണു. അന്നുകണ്ട യൗവനയുക്തയല്ല. ഒരു വൃദ്ധ. എന്നാലും മുഖച്ഛായക്ക് മാറ്റമില്ല.
അടുത്തെത്തി ഒരു കുല മുന്തിരിങ്ങ വാങ്ങിയതിനുശേഷം നെപ്പോളിയന് ചോദിച്ചു.
നെപ്പോളിയന് ചക്രവര്‍ത്തി ഈ നഗരത്തില്‍ വന്നിട്ടുണ്ടെന്ന് കേട്ടല്ലോ? അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?
ചിരിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു: ‘കണ്ടിട്ടുണ്ടോയെന്നോ! ഒരു പയ്യനായിരുന്നപ്പോള്‍ അദ്ദേഹം എന്റെ കടയില്‍നിന്ന് നിത്യവും പഴങ്ങള്‍ മേടിച്ചു തിന്നാറുണ്ടായിരുന്നു.
അദ്ദേഹം നിങ്ങള്‍ക്ക് കുറെ പണം തരാനുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
തരാനുണ്ടായിരിക്കാം. സാരമില്ല. ആ സ്ത്രീ ചിരിച്ചു.
നെപ്പോളിയന് ചോദിച്ചു: നിങ്ങള്‍ എന്നെ തിരിച്ചറിഞ്ഞോ? ആ പഴയ ബാലന് തന്നെയാണ് ഞാന്‍ നെപ്പോളിയന്.’
സാമ്പതികമായി ഞെരുങ്ങിയിരുന്ന ആ സ്ത്രീക്ക് ഒരു നല്ല വീട് പണിയിച്ചുകൊടുക്കാന് നെപ്പോളിയന് സ്ഥലത്തെ അധികാരികള്‍ക്കു നിര്‍ദ്ദേശം കൊടുത്തു. അവരുടെ മകന് താന്‍ പഠിച്ചിരുന്ന സ്കൂളില്‍ ഒരു അദ്ധ്യാപകന്റെ ജോലി തരമാക്കിക്കൊടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: