തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്ല്യത്തില്‍. ഇതോടെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാന്‍ നിത്യോപയോഗ സാധനങ്ങളടക്കം സകലതിനും വിലകൂടും. അരി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതിനാല്‍ പൊതുവിപണിയില്‍ നേരിട്ട് വിലക്കയറ്റമുണ്ടാകില്ല. എന്നാല്‍, പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയത് പൊതുവിപണിയിലും പ്രതിഫലിക്കും.
മോട്ടോര്‍ ബൈക്ക്, സ്വര്‍ണ്ണം എന്നിവക്കുമേലുള്ള പുതിയ നികുതി നിര്‍ദേശം നാളെ മുതല്‍ ഇവയുടെ വിലക്കയറ്റത്തിന് വഴിവെക്കും. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഈ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കും. ബീഡി, നൈലോണ്‍ കയര്‍, പോളിസ്റ്റര്‍ കയര്‍, ട്വയിന്,പ്ലാസ്റ്റിക് ചൂല്, ബ്രഷ്, മോപ്സ്, കോഴിത്തീറ്റ, ആമൂല്യലോഹങ്ങള്, ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്, സ്റ്റെറോഫോം,
തെര്‍മോകോള്‍ ഉല്‍പ്പന്നങ്ങള്‍, വ്യാപാരികള്‍ക്കു നല്കുന്ന ഇല്ക്രോണിക് സേവനങ്ങള്‍ക്കുള്ള ചെലവ്, വാറ്റ്, സിഎസ്ടി രജിസ്ട്രേഷന് റിന്യൂവല്‍ ഫീസ്, വിദേശത്തുനിന്നിറക്കുമതി ചെയ്ത ആഡംബര വാഹനങ്ങള്‍, അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍, ഹൗസ്ബോട്ട് നിരക്ക്, ആശുപത്രി, ഹോംസ്റ്റേ നിരക്ക്, ഹോട്ടല്‍ നിരക്ക്, ഹാള്‍, കല്യാണ മണ്ഡപം , സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റ്സ്/വില്ല എന്നീ മേഖലകളിലെല്ലാം നാളെ മുതല്‍ വര്‍ധിപ്പിച്ച നികുതി ഈടാക്കും.
ഓഡിറ്റോറിയം, ഹാളുകള്‍, കല്ല്യണ മണ്ഡപം തുടങ്ങിയവക്ക് കോര്‍പ്പറേഷനുകളില്‍ ആയിരം രൂപയില്‍ നിന്ന് 1500 ആയും മുനിസിപ്പാലിറ്റികളില്‍ 750 ല്‍ നിന്ന് 1125 ആയും ഗ്രാമപഞ്ചായത്തുകളില്‍ 500 ല്‍ നിന്ന് 750 ആയും ഉയര്‍ത്തി.ആശുപത്രി, ഹോംസ്റ്റേ, സര്‍വീസ്ഡ് അപാര്‍ട്മെന്റ്, വില്ല എന്നിവയുടെ രജിസ്ട്രേഷന് ഫീസ് ആയിരം രൂപയില്‍ നിന്ന് 1500 ആക്കും. ഹൗസ്ബോട്ടുകളുടെ രജിസ്ട്രേഷന് ഫീസ് ആയിരത്തില്‍ നിന്ന് 1500 ആയും റിന്യുവല്‍ ഫീസ് 500 ല്‍ നിന്ന് 750 ആയും ഉയര്‍ത്തിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 20 ശതമാനമാക്കി യാണ് ഉയര്‍ത്തിയത്.
ഇതോടൊപ്പം ഒരുലക്ഷം വരെ വിലവരുന്ന മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി എട്ടുശതമാനമായും രണ്ടുലക്ഷത്തിന് മുകളില്‍ വിലയുള്ളവയുടെ നികുതിപത്തുശതമാനവുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.രജിസ്ട്രേഷന് ഫീസ്, സ്റ്റാമ്പ്ഡ്യൂട്ടിയും നാളെ മുതല്‍ കുത്തനെ കൂടും. ഉടമ്പടി കരാറുകള്‍ക്കുള്ള മുദ്രവില നൂറ് രൂപയില്‍ നിന്ന് 500 രൂപയാകും.
മുദ്രവില ചുമത്തിയ രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനുള്ള ഫീസും നൂറ് രൂപയില്‍ നിന്ന് 500 ആകും. നിലവില്‍ 50 രൂപയുള്ള ചുങ്കച്ചീട്ട് (എക്സൈസ് ബോണ്ട്) 500 രൂപയാകും. സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക പട്ടികയില്‍ ചേര്‍ന്നതായുള്ള സര്‍ട്ടിഫിക്കറ്റ് നിരക്ക് 250 രൂപയില്‍ നിന്ന് ആയിരം രൂപയാക്കും.
ഒരു കമ്പനിയുണ്ടാക്കുന്നതിനുള്ള മെമ്മൊറാണ്ടത്തിനുള്ള തുക 500 രൂപയില്‍ നിന്ന് ആയിരം ആക്കും. ജാമ്യം, പണയാധാരം, വേതനകരാര്‍ തുടങ്ങിയവക്കുള്ള ഫീസ് നൂറ് രൂപയില്‍ നിന്ന് 500 ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: