തിരുവനന്തപുരം: കോണ്‍സ്റ്റബിള്‍, ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ നിന്ന് എസ്ഐ ജനറല്‍ എക്സിക്യൂട്ടീവ് ലിസ്റ്റിലൂടെ നേരിട്ട് നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ് സേനയില്‍ അവസരം നിഷേധിക്കുന്നു. ബിരുദം പോലുമില്ലാതെ പ്രമോഷന് വഴി എസ്ഐയാകാന് ചില പോലീസുകാര്‍ക്ക് അസോസിയേഷനിലെ വേണ്ടപ്പെട്ടവര്‍ നടത്തുന്ന നീക്കമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിനയായിരിക്കുന്നത്. ഇതിന് കുട പിടിക്കുന്ന സമീപനം സംസ്ഥാന പിഎസ്സിയും സ്വീകരിച്ചിരിക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
2007ല്‍ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ച എസ്ഐ തസ്തികയുടെ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും ഇന്റര്‍വ്യൂവും പൂര്‍ത്തിയായി റാങ്കുലിസ്റ്റ് പുറത്തുവന്നത് 2014ല്‍ ഏഴുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം എസ്ഐ പദവിയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതാണ് പിഎസ്സിയുടെ സമീപനമെന്ന് ആക്ഷേപമുണ്ട്. പോലീസ് ആസ്ഥാനത്തു നിന്ന് ലഭിച്ച വിവരാവകാശരേഖ പ്രകാരം സേനയില്‍ ആകെ 1904 എസ്ഐ തസ്തികയാണ് നിലവിലുള്ളത്. ഇതില്‍ ഡയറക്ട് എസ്ഐ, പ്രോമോഷന് എസ്ഐ എന്നിവരുടെ നിയമനം 1:1 എന്ന അനുപാതത്തില്‍ വേണമെന്നതാണ് ചട്ടം.
ഈ നിയമപ്രകാരം 952 തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ 560 ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ ഡയറക്ട് എസ്ഐയായി അവസരം ലഭിച്ചിട്ടുള്ളൂ. തുടര്‍ന്ന് 2014 ജനുവരിയില്‍ പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരാവകാശരേഖ പ്രകാരം സേനയില്‍ 1272 പ്രമോഷന് എസ്ഐമാരെ നിയമിച്ചു. ഇത് വിദ്യാസമ്പന്നരായ യുവതലമുറയിലെ ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്.
കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കോടതി 337 ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ പോലീസ് അസോസിയേഷന്റെ സമ്മര്‍ദ്ദഫലമായി ഡിജിപി ഹൈക്കോടതി നിര്‍ദ്ദേശം ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണ്. ഇത് സേനയിലെ ഉദ്യോഗാര്‍ഥികളുടെ ഭാവി നശിപ്പിക്കാനും നിലവിലെ ലിസ്റ്റ് അട്ടിമറിക്കാനുമുള്ള തന്ത്രപരമായ ശ്രമമാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: