തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ കൂടാതെ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരെക്കൂടി വെട്ടിലാക്കി ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴി. മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഒരാള്‍ എക്സൈസ് മന്ത്രി കെ. ബാബുവാണെന്ന് ബിജു രമേശ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. എന്നാല്‍ മറ്റു രണ്ടു കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ ബിജു തയ്യാറായില്ല.
നേരത്തേ വിജിലന്‍സിനോടു പറഞ്ഞ നിര്‍ണായക വെളിപ്പെടുത്തലുകളാണ് ബിജു കോടതിയിലും നല്‍കിയിട്ടുള്ളത്. സാക്ഷി മൊഴിമാറ്റിയാലും തങ്ങള്‍ക്കു ലഭിച്ച മൊഴി നിയമപരമായി നിലനില്ക്കുന്നതിനായാണു വിജിലന്‍സ് മുന്‍കയ്യെടുത്ത് കോടതിയില്‍ രഹസ്യമൊഴി നല്‍കിപ്പിച്ചത്. ഇതോടെ ധനമന്ത്രി കെ.എം. മാണിക്കു പുറമേ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്ക്കെതിരെക്കൂടി അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി.
30 പേജുകളുള്ള സ്റ്റേറ്റ്മെന്റാണ് ഇന്നലെ കോടതി രേഖപ്പെടുത്തിയത്. മന്ത്രി കെ. ബാബുവിനെതിരെ തെളിവ് സഹിതമാണ് മൊഴി നല്‍കിയതെന്ന് ബിജു പറഞ്ഞു. ഇതിനൊപ്പം തന്റെ കയ്യിലുള്ള പല നിര്‍ണായക തെളിവുകളും കോടതിക്കു മുന്‍പാകെ ഹാജരാക്കിയതായും ബിജു മാധ്യമങ്ങളോട് വ്യക്തമാക്കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധനമന്ത്രി കെ.എം. മാണിയുടെ പുത്രന് ജോസ് കെ. മാണി നടത്തിയ ശ്രമങ്ങള്‍ക്കു ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകളും കോടതിക്കു കൈമാറിയിട്ടുണ്ട്. മറ്റു സിഡികളും നല്കി.
എഡിറ്റ് ചെയ്യാത്ത സിഡിയും കോടതിക്കു നല്‍കിയതായി ബിജു രമേശ് പറഞ്ഞു. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡു ചെയ്ത സിഡിയും മറ്റൊരു ഡിവിഡിയുമാണ് ബിജു രമേശ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കെ. വിഷ്ണുവിനു മുന്‍പാകെ സമര്‍പ്പിച്ചത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടതും തനിക്കു കൗണ്ടര്‍ ചെയ്യാന്‍ പറ്റുന്നതുമായ തെളിവുകളാണ് കോടതിക്കു കൈമാറിയതെന്നും ബിജു രമേശ് പറഞ്ഞു.
ബാക്കി തെളിവുകളെല്ലാം ബാര്‍ ഉടമ എം.പി. ധനേഷിന്റെ കയ്യിലാണ്. കോടതിയില്‍ നല്കിയ സംഭാഷണം റെക്കോഡ് ചെയ്ത ഫോണില്‍ പലചര്‍ച്ചകളും സംഭാഷണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതു പല ഘട്ടങ്ങളില്‍ നടന്നതാണ്. പന്നീടൊരിക്കല്‍ എല്ലാം പറയാന്‍ അവസരം കിട്ടുമോ എന്ന് അറിയാത്തതിനാല്‍ എല്ലാ രേഖകളും കോടതിക്കു നല്‍കിയിട്ടുണ്ട്.
വിജിലന്‍സിലെ അന്വേഷണ ഉദ്യോഗസ്ഥനു താന്‍ നല്കുന്ന തെളിവുകള്‍ സൂക്ഷിക്കാനാകുമോ എന്ന് ഉറപ്പുതരാനായില്ല. അതിനാലാണ് അവ പൂര്‍ണമായും കോടതിയില്‍ നല്‍കിയത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഇപ്പോള്‍ ചില മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു. ഇന്നലെ രാവിലെ പോലും മകനെയും ഭാര്യയെയും സ്വാധീനിക്കാന്‍ ശ്രമമുണ്ടായി.
മകന് ഇല്ലാതായാല്‍ എന്തുചെയ്യുമെന്ന് അവന്റെ അമ്മയോട് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിജിലന്‍സിന് കൈമാറിയ വിവരങ്ങളൊക്കെത്തന്നെ സര്‍ക്കാരിലെ ഉന്നതരിലേക്ക് പോയിട്ടുണ്ട്. അതിനാലാണ് ഇതുവരെ വെളിപ്പെടുത്താത്ത വിവരങ്ങളും തെളിവുകളും കോടതിയില്‍ നല്‍കിയത്. റെക്കോഡ് ചെയ്തത് എഡിറ്റ് ചെയ്യാതെയാണ് നല്‍കിയത്. മന്ത്രിമാര്‍ക്കെതിരെയുള്ള തെളിവുകള്‍ ഉള്ളതിനാനാണ് ഇതൊന്നും വിജിലന്‍സിന് കൊടുക്കാത്തത്.
വിജിലന്‍സിന് നല്‍കാത്ത ഒരുപാടു വിവരങ്ങള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
വിചാരണവേളയില്‍ സാക്ഷി കൂറുമാറാതിരിക്കാനായാണ് അന്വേഷണ സംഘം കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: