തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ വിവാദം കത്തിപ്പടരവെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും കോടികള്‍ തട്ടിയതായി ആരോപണം. ഇബ്രാഹിം കുഞ്ഞിനെതിരെ വന്‍ അഴിമതിയാരോപണവുമായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി.
പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന ഞെട്ടിക്കുന്ന അഴിമതികളുടെ രേഖകള്‍ ഗണേഷ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചു. പിഡബ്ല്യൂഡി നിര്‍മ്മാണങ്ങളുടെ മറവില്‍ ബിനാമികളെ ഉപയോഗിച്ച് ഇബ്രാഹിം കുഞ്ഞ് കോടികള്‍ സമ്പാദിച്ചെന്നും അദ്ദേഹത്തിന്റെ സ്വത്തുവിവരവും ആദായനികുതി രേഖകളും പരിശോധിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.
1984ല്‍ ഇബ്രാഹിം കുഞ്ഞ് പൊതുമേഖലാ സ്ഥാപനത്തിലെ ചെയര്മാനായതുമുതലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണം. മന്ത്രി ഇന്ന് കോടികളുടെ സ്വത്തിന് ഉടമയാണ്. അഴിമതിക്ക് ഒത്താശ ചെയ്യുന്നതിന് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരുസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് ലോകായുക്ത കോടതി മുന്‍പാകെ മൊഴി നല്കി.
പിഡബ്ല്യൂഡിയെ മറികടന്ന് സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ക്ക് കരാര്‍ നല്കി കൊടിയ അഴിമതിയാണ് വകുപ്പില്‍ നടക്കുന്നത്. ഇക്കാര്യങ്ങള്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കഥ വെളിച്ചത്തുകൊണ്ടുവരാനാകുമെന്നും ഗണേഷ് പറഞ്ഞു. മന്ത്രിയുടെ വരുമാനം സംബന്ധിച്ച രേഖകളും അദ്ദേഹം ലോകായുക്തയ്ക്ക് കൈമാറി.
മന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ നിയമസഭയില്‍ നടത്തിയ ആരോപണങ്ങളില്‍ ഏപ്രില്‍ 16ന് മുന്‍പായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗണേഷിന് കോടതി നിര്‍ദ്ദേശം നല്കി. നിയമസഭയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ മൊഴി നല്‍കുന്നതിനിടെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുരുതര ക്രമക്കേടും അഴിമതിയും വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയത്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് ഗണേഷിന്റെ മൊഴി രേഖപ്പെടുത്തിയത്.
ബിനാമികളെ ഉപയോഗിച്ചാണ് മന്ത്രി പണം തട്ടിയെടുക്കുന്നതെന്നും സംസ്ഥാനത്തെ റോഡ് പണികളുടെ മറവില്‍ വന്‍ അഴിമതിയാണ് അരങ്ങേറുന്നതെന്നും ഗണേഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കലൂരിലെ ഇന്റഗ്രല്‍ സൊല്യൂഷ്യന്‍സ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് കരാര്‍ നല്‍കുന്നത് അന്വേഷിക്കണം. പുറപ്പള്ളിക്കാവ്- എറണാകുളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനും പിന്നില്‍ വന്‍ തട്ടിപ്പാണ് നടന്നത്. നബാര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് പദ്ധതി ഇബ്രാഹിം കുഞ്ഞിന്റെ ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകളും ഗണേഷ് ലോകായുക്തക്ക് നല്കി.
പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ മുന്നില്‍വച്ച പദ്ധതികള്‍ക്ക് ഭരണാനുമതി നല്കിയ ശേഷം വീണ്ടും സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിച്ചാണ് പണംതട്ടുന്നത്. കൊച്ചിയിലെ നാലു സ്വകാര്യ കണ്‍സള്‍ട്ടന്‍സികള്‍ വഴി ഇത്തരത്തില്‍ പണം വെട്ടിക്കുന്നു. തെളിവുകള്‍ സമര്‍പ്പിച്ചതിന്റെ പേരില്‍ തന്റെ ജീവന് വരെ ഭീഷണിയുണ്ട്. എന്നാലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ പിന്നോട്ടുപോവില്ലെന്നും ഗണേഷ് വ്യക്തമാക്കി. തോട്ടക്കാരനായിരുന്ന മന്ത്രി ആയിരം രൂപ ശമ്പളത്തിലാണ് ഒരിക്കല്‍ ജോലി ചെയ്തിരുന്നത്. ഇന്നദ്ദേഹം കോടികളുടെ ഉടമയും.
ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യയ്ക്കോ മകനോ ജോലിയില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായി. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വരുമാനവും സ്വത്തുക്കളും തമ്മിലുള്ള അന്തരം പരിശോധിക്കണം. ആദായ നികുതി വകുപ്പ് അധികൃതരുടെ സഹായത്തോടെ അന്വേഷണം നടത്തിയാല്‍ നിജസ്ഥിതി ബോധ്യപ്പെടും. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നടത്തിയ അഴിമതിയുടെ രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും ഗണേഷ് മൊഴികൊടുത്തു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. രേഖകള്‍ പിടിച്ചെടുക്കാന്‍ കോടതി ഇടപെടണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: