ന്യൂദല്‍ഹി: ബിജെപിയുടെ പ്രഥമ പ്രസിഡന്റും പാര്‍ട്ടിയുടെ ആദ്യ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയി ഭാരതരത്ന ഏറ്റുവാങ്ങുമ്പോള്‍ പാര്‍ട്ടിയുടെ അംഗത്വം എത്തിനിന്നത് 8.8 കോടി എന്ന മാന്ത്രിക സംഖ്യയില്‍. സ്ഥാപിതമായി മൂന്നരപ്പതിറ്റാണ്ടു പിന്നിടുമ്പോള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ബിജെപി വളര്‍ന്നിരിക്കുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗസംഖ്യ 8.7 കോടിയാണ്.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉടന്‍ നടത്തും. ഏറ്റവും അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഉയരുമ്പോള്‍ വളര്‍ച്ചാവഴികളില്‍ വെളിച്ചം വീശിയവര്ക്കും കൂടെ നടന്നവര്‍ക്കും അഭിമാനമേറുകയാണ്. രാജ്യത്തിന്റെ സമസ്തമേഖലകളിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന കക്ഷിയായി ബിജെപി മാറിയെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് അംഗത്വവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്നത്.
2014 നവംബര്‍ 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ ആദ്യഅംഗമായി ചേര്‍ന്നത്. തുടര്‍ന്ന് ദേശീയ അധ്യക്ഷനും അംഗത്വം എടുത്തു. ഓണ്‍ ലൈനിലൂടെയും 18002662020 എന്ന ടോള്‍ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്തും അംഗത്വം രജിസ്റ്റര്‍ ചെയ്യുന്ന നവീന രീതിയാണ് ബിജെപി അവലംബിച്ചത്. വിളിച്ചയാളുടെ ഫോണില്‍ അംഗത്വ നമ്പറും മറ്റു വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കുന്ന ബിജെപിയുടെ കാമ്പയിന് ദേശവ്യാപകമായി വലിയ സ്വീകാര്യത ലഭിച്ചു. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പാര്‍ട്ടിയില്‍ അംഗങ്ങളായി.
മാര്‍ച്ച് 15 മുതലുള്ള 8 ദിവസങ്ങളിലായി ഒരുകോടി പുതിയ അംഗങ്ങള്‍ പാര്‍ട്ടിയിലെത്തി. ആദ്യത്തെ ഒരുകോടി അംഗങ്ങള്‍ ചേര്‍ന്നത് 30ദിവസങ്ങള്‍ കൊണ്ടായിരുന്നു. രണ്ടുകോടിയിലേക്ക് 22 ദിവസങ്ങള്‍ക്ക് ശേഷവും 3കോടിയിലേക്ക് 13 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പാര്ട്ടിയെത്തി. നാലുകോടി (16 ദിവസം), അഞ്ചുകോടി (18 ദിവസം), ആറുകോടി (21 ദിവസം), ഏഴുകോടി (15 ദിവസം) എട്ടുകോടി (8 ദിവസം) എന്നിങ്ങനെ ക്രമാനുഗതമായി അംഗത്വം ഉയര്‍ന്നു.
മുന്‍വര്‍ഷം 3.25 കോടിയായിരുന്നു ബിജെപിയിലെ അംഗങ്ങളുടെ എണ്ണം. സമഗ്ര അംഗത്വ വിതരണ കാമ്പയിന് എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ 5.5 ലക്ഷമായിരുന്ന അംഗങ്ങളുടെ എണ്ണം ഇതുവരെ 21 ലക്ഷത്തിലെത്തി.
ബിജെപിയുടെ അംഗസംഖ്യ 9 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. പാര്‍ട്ടി അംഗസംഖ്യ സംബന്ധിച്ച് ബെംഗളൂരു വേദിയാകുന്ന ദേശീയ നിര്‍വാഹക സമിതിക്കു മുന്നോടിയായി അമിത് ഷാ പ്രഖ്യാപനം നടത്തിയേക്കും. മാര്‍ച്ച് 31വരെയാണ് അംഗത്വവിതരണ കാമ്പയിനെങ്കിലും തീയതി കുറച്ചുകൂടി നീട്ടിയേക്കുമെന്നും സൂചനയുണ്ട്. 10 കോടി അംഗങ്ങളെ ചേര്‍ക്കുകയെന്ന ലക്ഷ്യവുമായാണ് സമഗ്ര അംഗത്വവിതരണ കാമ്പയിന് ബിജെപി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: