ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലും പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളം താഴ്ന്നു തുടങ്ങി. കഴിഞ്ഞ 28 മണിക്കൂറായി മഴ പെയ്യാത്തതിനാല്‍ ഝലം നദിയിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
അതേസമയം വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രതയിലാണ്. മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനു ദുരന്ത നിവാരണസേന കൂടുതല്‍ യൂണിറ്റുകള്‍ കശ്മീരിലേക്ക് അയക്കും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
കഴിഞ്ഞ രണ്ട് ദിവസമായുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 16 പേര് മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കനത്ത മഴയില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് എട്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. നൂറോളം കുടുംബങ്ങള്‍ വീടുകള്‍ വിട്ട് ഓടിപ്പോയി. 300 ഓളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. ഒട്ടേറെ സ്ഥലങ്ങളില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മൂന്നു കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കുന്നു.
കശ്മീരിലെ സ്കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകളും നീട്ടിവച്ചു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കശ്മീരിലുണ്ടായ കനത്ത പ്രളയത്തില്‍ 280 പേരാണു മരണമടഞ്ഞത്. പതിനായിരക്കണക്കിനു പേര്‍ക്കു വീടു നഷ്ടമാവുകയും ചെയ്തു.
അടിയന്തര സഹായമായി 200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 25 കോടി രൂപ കശ്മീരിനും 10 കോടി ജമ്മു മേഖലയ്ക്കും അനുവദിച്ചതായി, ശ്രീനഗറിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: