തിരുവനന്തപുരം: ബാർ കോഴ കേസിൽ താൻ പണം വാങ്ങിയെന്ന ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം പുകമറ സൃഷ്ടിക്കാനാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഞാൻ പണം വാങ്ങിയെന്ന് ആരോപിക്കുന്ന ബിജു, എവിടെവച്ച്, എങ്ങനെ, ആരിൽ നിന്ന് പണം വാങ്ങിയെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബാബു 10 കോടി കോഴ വാങ്ങിയെന്നായിരുന്നു ബിജുവിന്റെ ആരോപണം. എന്നാല്‍ ബിജു രമേശിന്റെ ആരോപണത്തില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. താൻ പണം ചോദിക്കുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോയെന്നും ബാബു ചോദിച്ചു.
ബിജുവിന് തന്നോട് തീർത്താൽ തീരാത്ത പകയുണ്ട്. നെടുമങ്ങാടുള്ള ബിജുവിന്റെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിന് ബാർ ലൈസൻസിനായി ബിജു അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന ചൊല്ലി ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. തുടർന്ന് ബിജുവിന് ലൈസൻസ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ത്രീ, സ്റ്റാർ ഹോട്ടലുകൾക്ക് ബാറുകൾ അനുവദിക്കേണ്ടെന്ന സർക്കാരിന്റെ നയം വച്ചായിരുന്നു ഇത്. ഇതാണ് ബിജുവിന് തന്നോട് പകയുണ്ടാവാൻ കാരണമെന്നും ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: