കൊച്ചി: സംസ്ഥാനത്ത് പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള സകല ബാറുകളും അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമല്ല എന്ന സര്‍ക്കാര്‍ നിലപാടിന് കനത്ത തിരിച്ചടിയാണ് വിധി. ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി 2014-15 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മദ്യനയവും അതിനനുബന്ധമായി അബ്കാരി ആക്ടിലെ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയുമാണ് ജസ്റ്റീസുമാരായ കെ.ടി. ശങ്കരനും ബാബു മാത്യു പി. ജോസഫുമടങ്ങുന്ന ഡിവിഷന് ബഞ്ച് ശരിവെച്ചത്.
ഇതോടെ ഇന്നലെ രാത്രി 10.30 മണിയോടെ തന്നെ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് പദവികളിലുള്ള 300 ബാറുകള്‍ അടച്ചുപൂട്ടി. അവശേഷിക്കുന്നത് 24 പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകള്‍ മാത്രം.
ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും കൂടി ലൈസന്‍സ് കൊടുക്കാനുള്ള സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി. ഇതൊഴിച്ചുള്ള സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ച് പൂര്‍ണ്ണമായും ശരിവെക്കുകയാണ് ഉണ്ടായത്.
ഫോര്‍സ്റ്റാറിനും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ലൈസന്‍സ് അനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരും ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ചതിനെതിരെ ബാര്‍ ഉടമകളും നല്കിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.
മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കോടതി നിരീക്ഷിച്ചു. ഇത് സര്‍ക്കാരിന്റെ പഴയ നയമാണ്. മദ്യനിരോധനം സര്‍ക്കാരിന്റെ നയമല്ലെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ഈ പുതിയ നിലപാടിന് തിരിച്ചടിയാണ് വിധി.
മദ്യവില്പന മൗലികവകാശത്തിലെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്നും ലൈസന്‍സ് റദ്ദാക്കുക വഴി മൗലികാവകാശ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്നുമുള്ള ബാര്‍ ഉടമകളുടെ വാദം കോടതി തള്ളി. മദ്യവില്പന മൗലികാവകാശ ലംഘനമല്ലെന്നു പറഞ്ഞ കോടതി നയം രൂപീകരിക്കുമ്പോള്‍ പൊതുജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് വ്യക്തമാക്കി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതുവഴി സമാധാനപരമായ, ആരോഗ്യകരമായ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
നിലവാരം കുറഞ്ഞ ബാറുകളിലേക്കുള്ള ജനങ്ങളുടെ തള്ളിക്കയറ്റം നിര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറഷനിലെ വരുമാനം വര്‍ധിക്കുമെന്നും അവിടെ നിന്നു മദ്യം വാങ്ങി വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ മദ്യപാനം വീട്ടിലേക്കു വ്യാപിക്കുമെന്നും ബാറുടമകള്‍ വാദിച്ചു. വീട്ടിലിരുന്നുളള മദ്യപാനം കുടുംബാന്തരീക്ഷവും സംസ്കാരവും തകര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഈ വാദം കോടതി പാടെ നിരാകരിച്ചു. മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ ബാറിലെ തൊഴിലാളികള്‍ പെരുവഴിയിലായെന്നും അതു ആത്മഹത്യയില്‍ വരെ കൊണ്ടെത്തിച്ചുവെന്ന വാദവും നിരര്‍ഥകമാണെന്ന് കോടതി വ്യക്തമാക്കി. ഒരു പരിധിവരെ വീട്ടില്‍ നിന്നു മദ്യം അകറ്റാനുള്ള വഴിയായി ഇത് ഉപകരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 418 ഹോട്ടലുകളില്‍ ഭൂരിഭാഗം പേര്‍ക്കും ബിയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്കി. തൊഴിലാളികള്‍ക്ക് അവിടെ ജോലിയും നല്‍കിയിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം തൊഴിലാളികളാണ് പ്രൊവിഡന്റ് ഫണ്ട് സ്കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിന്റെ അഞ്ചിരട്ടി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്യാതെ തുച്ഛമായ വേതനത്തില്‍ കഴിഞ്ഞിരുന്നത്. അവരുടെ പുനരധിവാസവും സംരക്ഷണവും സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതി തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മദ്യത്തിന്റെ ഉപഭോഗം നിര്‍ത്തുന്നതോടെ കൊക്കെയ്ന്‍ പോലുള്ള ലഹരി മരുന്നുകള്‍ വ്യാപകമാകുമെന്ന ആശങ്കയും കോടതി മുഖവിലയ്ക്കെടുത്തില്ല. മദ്യനയം 2014 ഓഗസ്റ്റ് 21നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് മന്ത്രിസഭയുടെ അംഗീകാരം തേടാതെയാണെന്ന ആരോപണവും തെറ്റാണ്. മദ്യനയവും അതേത്തുടര്‍ന്നുള്ള അബ്കാരി നിയമത്തിലെ ചട്ടഭേദഗതിയും മന്ത്രി സഭയുടെ അംഗീകാരത്തോടെയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം ജനനന്മ ലക്ഷ്യമിട്ടുള്ളതാണെന്ന് അടിവരയിട്ട കോടതി. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കണമെന്ന 2007 ലെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണെന്നും വ്യക്തമാക്കി.
ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനം തുടരാം. 2014 – 15 ലെ മദ്യനയം തുടര്‍ വര്‍ഷങ്ങളിലും പിന്തുടരാമെന്നും കോടതി വ്യക്തമാക്കി.
ബാറുകള്‍ പൂട്ടിയാല്‍ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥ തകരുമെന്നതു സംബന്ധിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ല. റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം കൊണ്ടുവരും.
മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്നു വാദിക്കുന്നതിലും അര്‍ഥമില്ല. ടൂറിസം രക്ഷിക്കുന്നതിന് മദ്യഉപഭോഗം വ്യാപകമാക്കിയാല്‍ തകരുന്നത് ഒരു ജനസമൂഹമാണ്. അവരുടെ നന്മയ്ക്ക് വേണ്ടിയുള്ള നിയന്ത്രണം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിദേശമദ്യ വില്‍പ്പന ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയും കോടതി ശരിവെച്ചു.
പതിനായിരങ്ങള്‍ക്ക് തൊഴിലില്ലാതാകും
കൊച്ചി: നേരത്തെ പൂട്ടിയ ബാറുകള്‍ 418. ഇന്നലെ അടച്ചുപൂട്ടിയത് ത്രീ സ്റ്റാറും ഫോര്‍ സ്റ്റാറുമടക്കം മുന്നൂറിലേറെയും. ഇനി കേരളത്തിലുള്ളത് 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം. ബാറുകളില്‍ ഭൂരിഭാഗവും പൂട്ടുന്നതോടെ ഇരുപതിനായിരത്തിനടുത്ത് തൊഴിലാളികള്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി നഷ്ടപ്പെടും. മുട്ട വ്യാപാരം ഉള്‍പ്പെടെ ബാറുകളുമായി ബന്ധപ്പെട്ട് പരോക്ഷമായി തൊഴില്‍ ചെയ്തിരുന്നവര്‍ അതിലേറെ വരും. ഇവരുടെയും കുടുംബങ്ങളുടേയും ജീവിത വരുമാനമാണ് നിലയ്ക്കുക.
ആയിരക്കണക്കിന് പേര് തൊഴിലില്ലായ്മമൂലം നട്ടംതിരിയുമ്പോള്‍ അവര്‍ക്കിടയിലേക്ക് പുതിയ കൂട്ടര് കൂടി വന്നുകയറുകയാണ്. ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസം അടക്കം വെള്ളത്തിലാകും. പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പദ്ധതികളൊന്നുമില്ല. മുന്‍പ് ചാരായ നിരോധനം വന്നപ്പോഴും അനവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും കാര്യക്ഷമമായി ഒന്നും നടന്നില്ല. ആ തൊഴിലാളികളില്‍ പലരും ഇന്നും ഗതിയില്ലാതെ അലയുന്നുണ്ട്.
സ്ത്രീകള്‍ക്ക് ആശ്വാസം
ബാറുകള്‍ പൂട്ടാനുള്ള കോടതി വിധിയില്‍ സ്ത്രീകള്‍ പലരും ആശ്വാസം കൊള്ളുകയാണ്. മദ്യപാനം അല്‍പ്പമെങ്കിലും കുറയുമല്ലോയെന്നാണ് അവരുടെ പ്രതികരണം. വീടുകളില്‍ സമാധാനം ലഭിക്കും. മദ്യപന്മാര് വഴികളില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ഒട്ടൊക്കെ അവസാനിക്കും. പൂവാലശല്യം കുറയും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ഏറെക്കുറെ നിലയ്ക്കും. വീടുകളിലെ സംഘര്‍ഷവും കുറയാതിരിക്കില്ല, അവര്‍ പറയുന്നു.
ബീവറേജസ് ഉണ്ടല്ലോ…പിന്നെന്ത് പ്രയോജനം
ബാറുകള്‍ പൂട്ടിയാലും വഴിനീളെ ബീവറേജസ് കടകള്‍ ഉണ്ടല്ലോ.. മദ്യം വാങ്ങി വഴിവക്കിലും കടകളിലും പൊതുസ്ഥലങ്ങളിലുംവച്ച് കുടിക്കാന്‍ മടിയില്ലാത്തവര്‍ ധാരാളമുണ്ട്. അവര്‍ക്കെതിരെ എന്തുചെയ്യും, കലൂര്‍ പൊറ്റക്കുഴി സ്വദേശിനി ട്രീസാമ്മ ചോദിച്ചു. മദ്യം മൂലമുള്ള ശല്യം കുറയണമെങ്കില്‍ ബീവറേജസ് കൂടി പൂട്ടണം. വ്യാജമദ്യ നിര്‍മ്മാണം തടയണം, അവര്‍ പറയുന്നു.
വ്യാജന് നുരയും
മദ്യം സുലഭമല്ലാതാകുന്നതോടെ വ്യാജന് ഇറങ്ങുമെന്നാണ് ജനങ്ങളുടെ മറ്റൊരു ആശങ്ക. മൃതദേഹം കേടുകൂടാതെയിരിക്കാന്‍ ഉപയോഗിക്കുന്ന വിഷസ്പിരിറ്റു വരെ കലക്കി വില്‍ക്കും. വ്യാജവാറ്റ് വ്യാപകമാകുമെന്ന് ആകുലപ്പെടുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: