കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയ കേന്ദ്രസര്വ്വകലാശലയില് നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ ജി.ഗോപകുമാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നല്കി. സര്‍വ്വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളയിനത്തില്‍ കാസര്‍കോട്ടെ മാതാ സെക്യൂരിറ്റി ഏജന്‍സി വന്‍ ക്രമക്കേട് നടത്തിയതായുള്ള ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നയോഗിച്ചത്. കമ്മീഷന്റെ അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുള്ളതായി തെളിഞ്ഞതിനാല്‍ ക്രമക്കേട് നടത്തിയ മാതാ സെക്യൂരിറ്റി ഏജന്‍സിയെ സര്‍വീസില്‍ നിന്ന് ഒഴിവാക്കാനും നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ ഏജന്‍സിക്കായി ടെണ്ടര്‍ നടപടികള്‍ നടത്താനും തീരുമാനമായി.
2011 മുതല്‍ ഉന്നത അധികാരികളുടെ അറിവോടെ 90 ലക്ഷത്തോളം രൂപ മാതാ സെക്യൂരിറ്റി ഏജന്‍സി ശമ്പളയിനത്തില്‍ അധികം കൈപ്പറ്റിയതായി കമ്മീഷന് കണ്ടെത്തി. കൂടാതെ 2014 ജൂണ്‍ മാസത്തില്‍ ഒഴിവാക്കിയ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിനടുത്ത ബോയ്സ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ സേവനം നടത്തിയതായി കാണിച്ച് 2015 ജനുവരി വരെ സെക്യൂരിറ്റി ചാര്‍ജ് തുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രധാന ഓഫീസുകളുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് സെക്യൂരിറ്റി ജീവനക്കാരുടെ കയ്യിലായിരുന്നെന്നും ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലും ബന്ധപ്പെട്ട അന്നത്തെ അധികാരികളുടെ കയ്യിലില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 ഡിസംബര്‍ 1 മുതലാണ് മാതാ സെക്യൂരിറ്റി ഏജന്‍സി സര്‍വ്വകലാശാലയില്‍ സേവനം നല്‍കിയിരുന്നത്. മാസം തോറും രണ്ടര ലക്ഷം രൂപ വീതം ജീവനക്കാരെ നിയമിക്കാതെ അധികവേതനം പറ്റുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 2015 ജനുവരി മാസത്തില്‍ മാത്രം 7,70,000 രൂപയാണ് 58 സെക്യൂരിറ്റി ജീവനക്കാര്‍ക്കായി കമ്മീഷന് ഉള്‍പെടെ മാതാ സെക്യൂരിറ്റി ഏജന്‍സി കൈപ്പറ്റിയിട്ടുള്ളത്. വൈസ് ചന്‍സലര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ നിര്‍ദേശത്തെ തടര്‍ന്ന് എല്ലാ പുറം കരാര്‍ തൊഴിലാളികളുടെയും വേതനം ബാങ്ക് വഴി നല്കാന് കരാറുകാരനോട് അവശ്യപെട്ടതാണ് തട്ടിപ്പ് പുറത്താകാന്‍ കാരണം. സര്‍വകലാശാലയില്‍ തുടര്‍ച്ചയായി യോഗ്യത വിവാദങ്ങളില്‍ നിറഞ്ഞു നില്കുന്ന രാജിസ്ട്രാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഉന്നത അധികാരികളുടെ അറിവോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അടിയന്തിരമായി അന്വേഷിപ്പിക്കണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലീഷ് വിഭാഗം തലവനും സര്‍വ്വകലാശാല ചീഫ് വിജിലന്‍സ് ഓഫീസറുമായ ഡോ.പ്രസാദ് പന്ന്യന്‍ ചെയര്‍മാനായി ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡോ.കെ.ജയപ്രസാദ്, അസി.രജിസ്ട്രാര്‍ ഡോ.കെ.രാജീവന്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ജി.രാജഗോപാല്‍, സെക്ഷന്‍ ഓഫീസര്‍മാരായ ബിജു.പി, പ്രദീപ്.പി.ടി അംഗങ്ങളായുള്ള കമ്മീഷനാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: