കണ്ണൂര്‍: ജില്ലയിലെ കണ്ണവം വനമേഖലയിലെ ആദിവാസി ഭൂപ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്ന ഇരട്ടത്താപ്പ് ആദിവാസികള്‍ക്ക് വിനയാകുന്നു.
വനമേഖലയിലെ ചന്ദ്രോത്ത്, തെറ്റുമ്മല്‍, പറമ്പുക്കാവ്, ചെമ്പുക്കാവ്, ചെക്ക്യേരി, മുണ്ടയാട്, കൊളപ്പ തുടങ്ങിയ കോളനികളിലായി ആയിരത്തി ഇരുനൂറോളം ആദിവാസി കുടുംബങ്ങളുണ്ട്. ഏകദേശം അഞ്ഞൂറ് വര്‍ഷത്തിലധികമായി കണ്ണവം വനമേഖലയില്‍ കുറിച്യ സമുദായത്തില്പ്പെട്ടവരുള്പ്പടെയുള്ള ആദിവാസികള്‍ സ്ഥിരതാമസമാക്കിയിട്ട്.
പുനരധിവാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വനഭൂമി പതിച്ച് നല്‍കിയിരുന്നു. എന്നാല്‍ പതിച്ച് നല്കിയ ഭൂമിക്ക് ഇതുവരെയും സര്‍ക്കാര്‍ പട്ടയം അനുവദിക്കാത്തത് കാരണം സ്വന്തം മണ്ണില്‍ തന്നെ അന്യരെപോലെ കഴിയേണ്ട അവസ്ഥയിലാണ് ആദിവാസികള്‍. പതിച്ച് നല്കിയ ഭൂമി സ്വന്തമെന്ന് കരുതിയ ആദിവാസികള്‍ കൃഷി ചെയ്യുന്നതോടൊപ്പം തന്നെ മരങ്ങളും വെച്ച് പിടിപ്പിച്ചിരുന്നു.
എന്നാല്‍ വീട്ടാവശ്യത്തിന് പോലും മരം മുറിക്കാനാവാത്ത നിലയിലാണ് കണ്ണവം വനമേഖലയിലെ ആദിവാസികള്‍. മരം മുറിക്കുന്ന ആദിവാസികള്‍ക്കെതിരെ വനം വകുപ്പ് കേസ് ചാര്‍ജ്ജ് ചെയ്യുന്നുണ്ട്. മരമില്ലാത്തതിനാല്‍ ആദിവാസികളുടെ വീട് പണികള്‍ പലതും പാതി വഴിയിലാണ്. പട്ടയം ലഭിക്കാത്തതിനാല്‍ വില്ലേജില്‍ നിന്ന് ഭൂനികുതിയും സ്വീകരിക്കുന്നില്ല. പട്ടയമില്ലാത്തതിനാല്‍ സ്ഥലം ഈട് നല്കി ആദിവാസികള്‍ക്ക് ബാങ്ക് വായ്പ എടുക്കാന്‍ പോലും സാധിക്കുന്നില്ല.
എന്നാല്‍ പുറത്ത് നിന്ന് കുടിയേറിയ കൃസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമിക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ പട്ടയം നല്‍കിയിരുന്നു. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് വിവിധ വിഭാഗത്തില്‍ പെട്ടവര്‍ കയ്യേറി സ്വന്തമാക്കിയത്. ഇവര്‍ക്കെല്ലാം സമയബന്ധിതമായി പട്ടയം നല്കി ക്രയവിക്രിയ അധികാരങ്ങള്‍ നല്കിയപ്പോഴും മാറിമാറി വന്ന ഇടത്-വലത് സര്‍ക്കാര്‍ ആദിവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു.
ഇതര വിഭാഗങ്ങള്‍ ആരാധനാലയങ്ങളുണ്ടാക്കാന് നൂറുകണക്കിനേക്കര്‍ വനഭൂമിയാണ് കയ്യേറിയത്. എന്നാല്‍ ആദിവാസികള്‍ക്ക് ആരാധനാലയങ്ങളുണ്ടാക്കാന് ഇപ്പോഴും അധികൃതരുടെ കനിവ് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ആദിവാസികളുടെ ആരാധനാലയങ്ങള്‍ മിക്കതും വളരെ ചെറിയ സ്ഥലത്ത് പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളാണ്. എന്നാല്‍ മലയോര മേഖലയിലെ ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ വിസ്തൃതമായ സ്ഥലത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്.
2014 ഡിസംബര്‍ മാസം തിരുവനന്തപുരത്ത് ചേര്‍ന്ന മുഖ്യമന്ത്രിയുടെയും പട്ടികജാതി മോര്‍ച്ചയുള്‍പ്പടെയുള്ള ആദിവാസി സംഘടനകളുടെയും സംയുക്ത യോഗത്തില്‍ കണ്ണവം വനമേഖലയിലെ ആദിവാസികള്‍ക്ക് എത്രയും വേഗം പട്ടയം അനുവദിക്കാന്‍ തീരുമാനമെടുത്തിരുന്നു. ആദിവാസികള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുവരെയും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ചില ഉദ്യോഗസ്ഥരുടെ ആദിവാസി വിരുദ്ധ നിലപാടാണ് മുഖ്യമന്ത്രി താല്പര്യമെടുത്തിട്ട് പോലും ആദിവാസി ഭൂപ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തതിന് പിന്നില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആദിവാസികള്‍.
ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് കൊണ്ട് സ്വന്തം ഭൂമിയില്‍ നിന്ന് മരം വെട്ടുന്നതുള്‍പ്പടെയുള്ള സമരപരിപാടികളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ജയിലില്‍ പോകാന്‍ വരെ തയ്യാറെടുക്കുകയാണ് പഴശ്ശിരാജാവിന്റെ വിശ്വസ്ത അനുയായികളുടെ പിന്മുറക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: