ഹസ്തിനപുരത്തുനിന്നും തിരിച്ച് വനവീഥിയിലേക്ക് നടക്കുമ്പോല്‍ ഞാന്‍ അകമെ കരഞ്ഞു. നടക്കുകയല്ല ഓടുകയാണെന്ന് പറയുന്നതാവും കൂടുതല്‍ ശരി. ദ്രോണാചാര്യരെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷയും അഭിമാനവും തോന്നിയിരുന്നു. കാലങ്ങളായി താലോലിച്ച മോഹം. ദ്രോണാചാര്യരില്‍ നിന്ന് അസ്ത്രവിദ്യ പഠിക്കുക. പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുകള്‍! ആ വാക്കുകള്‍ക്ക് ഒരമ്പിന്റെ വെള്ളിമുനയേക്കാള്‍ മൂര്‍ച്ചയും, കൃത്യതയുമുണ്ടായിരുന്നു: ‘നാം ക്ഷത്രിയരേയും ബ്രാഹ്മണരേയും മാത്രമേ വിദ്യ അഭ്യസിപ്പിക്കാറുള്ളൂ. കുലവും പൈതൃകവുമില്ലാത്ത വെറുമൊരു കാട്ടാളനായ നിന്നെ ശിഷ്യനാക്കുന്നതില്‍ അനൗചിത്യമുണ്ട്. അതുകൊണ്ട് മടങ്ങിപ്പോകൂ, അര്‍ഹനായ ഗുരുവിനെ കണ്ടെത്തൂ.
കണ്ണീരണിഞ്ഞ് ആചാര്യ ശിബിരത്തില്‍ നിന്ന് മടങ്ങുമ്പോള്‍ കസവുള്ള ഉത്തരീയം ധരിച്ച്, സ്വര്‍ണവളയും കുണ്ഠലങ്ങളുമണിഞ്ഞ് തേജസ്വിയായൊരു യുവാവ് ശിബിരത്തിലേക്ക് പോകുന്നത് കണ്ടു. മൃഗത്തോലിന്റെയും കരിമണ്ണിന്റെയും ഗന്ധമുള്ള തന്നെ കണ്ട് അവന് അതൃപ്തിയോടെ നെറ്റിചുളിച്ചു. അതെ! അതുതന്നെയായിരിക്കും ‘ലോകയുദ്ധവീരന്‍’ എന്ന് മുമ്പേ പ്രവചിക്കപ്പെട്ട പാണ്ഡുപുത്രന് ‘അര്ജ്ജുനന്.’
പുറപ്പെടുംമുമ്പേ തന്റെ പിതാവിന് ആശങ്കയുണ്ടായിരുന്നു. അദ്ദേഹം അത് പ്രകടിപ്പിച്ചതുമാണ്. പക്ഷേ അവസാനം തന്റെ നിര്‍ബന്ധത്തിന് വഴങ്ങി. അനുവാദം തന്നു. ആചാര്യന്റെ ശിഷ്യത്വം സ്വീകരിച്ച് അസ്ത്രനിപുണനായേ തിരിച്ചുവരൂ എന്ന് വാക്ക് കൊടുത്തിരുന്നു. ഉദ്ദിഷ്ടകാര്യത്തിനായി വനദേവതക്ക് ബലിയും വ്രതാനുഷ്ഠാനവും നടത്തി. ഗോത്രവര്‍ഗ്ഗക്കാര്‍ ഉത്സവപ്രതീതിയോടെയാണ് തന്നെ യാത്രയയച്ചത്. അവര്‍ പുതിയ മൃഗത്തോലും പുലിനഖ മാലയുമണിയിച്ചു. ചടകപ്പക്ഷിയുടെ തൂവല്‍ കൊണ്ടുണ്ടാക്കിയ ശിരോവസ്ത്രമണിയിച്ചു. സ്ഥാനംകൊണ്ട് അടുത്ത നിഷാദരാജാവാണ് താന്‍. തന്റെ ആയുധപാടവം അവരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയേയുള്ളൂ. തിരുമുല്ക്കാഴ്ചക്കായി അവര്‍ നറുതേനും കന്മദവും ശേഖരിച്ചു.
പക്ഷേ എല്ലാം വെറുതെയായിരിക്കുന്നു. കുലവും ജാതിയും നോക്കിയാണോ ഗുരു ശിഷ്യത്വം നല്‍കേണ്ടത്? കഴിവും ആര്‍ജ്ജവുമല്ലേ മാനദണ്ഡമാക്കേണ്ടത്. വേണമെങ്കില്‍… പാണ്ഡുപുത്രനായ അര്‍ജ്ജുനനെ താന്‍ മല്ലയുദ്ധത്തില്‍ തോല്‍പ്പിച്ചു കാണിക്കുമായിരുന്നു. പക്ഷേ ഗുരുവൊന്നും ആവശ്യപ്പെട്ടില്ലല്ലോ! തന്നെ പരീക്ഷിക്കാതെ തന്നെ തിരസ്കരിച്ചു. ഇല്ല മുന്നോട്ടുവച്ച കാല് പിന്നോട്ടില്ല. ധനുര്‍വിദ്യ സിദ്ധിക്കാതെ ഒരിക്കലുമിനി ഗോത്രസമൂഹത്തിലേക്ക് പോകാന്‍ വയ്യ! അതിനാല്‍ ദ്രോണരെത്തന്നെ ഗുരുവായി സങ്കല്‍പ്പിച്ച് മനനം ചെയ്ത് സ്വയം ആയുധാഭ്യാസം നടത്താം. എവിടെനിന്നോ വിശ്വാസം ഒഴുകിയെത്തുന്നു. പലപ്പോഴും ആലോചിച്ച് വിസ്മയിക്കുന്നു.
നിഷാദരക്തത്തില്‍ എങ്ങനെയാണ് ക്ഷത്രിയകലയുടെ ഗോചരം കലര്‍ന്നത്. അത് തന്നെ എവിടേക്കോ നയിക്കുന്നു. സത്യത്തില്‍ താനാരാണ്? കാട്ടാളനാവാന്‍ ശാപം കിട്ടിയ രാജകുമാരനോ? അതോ മിഥ്യാ വിശ്വാസത്താല്‍ തുലനം നഷ്ടപ്പെട്ട വെറുമൊരു പാമരനോ!
വെറും കയ്യോടെ എന്റെ കാനനത്തിലേക്ക് ഞാന്‍ പോവില്ല. മറ്റൊരു വനം കണ്ടെത്തി ചന്ദനമരച്ചോട്ടില്‍ കളിമണ്ണുകൊണ്ട് ദ്രോണാചാര്യരുടെ രൂപം സൃഷ്ടിച്ച് യജിച്ചും പൂജിച്ചും വിഗ്രഹത്തില്‍ തേജസ്സുണര്‍ത്തി സ്വയം അസ്ത്രാഭ്യാസം നടത്തിത്തുടങ്ങി.
എന്റെ കാതില്‍ അദൃശ്യമായി ആരോ മന്ത്രിക്കുന്നു. ‘യത്നം മുന്നോട്ട്, സത്യം മുന്നോട്ട്, അസ്ത്രം മുന്നോട്ട്…..’
‘….ഇരുട്ടത്തും ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ കൈകള്‍ വായിലേക്ക് തന്നെ പോകുന്നു. ലക്ഷ്യം തെറ്റുന്നില്ല. വെള്ളത്തിലോ, വായുവിലോ, അഗാധതയിലോ നിന്റെ നയനങ്ങളെ ലക്ഷ്യസ്ഥാനമല്ലാതെ മറ്റ് കാഴ്ചകളില്‍നിന്ന് തീര്‍ത്തും സ്വതന്ത്രമാക്കാന്‍ നിനക്ക് കഴിയുന്നുവോ നിനക്ക് ലക്ഷ്യം തെറ്റില്ല. അണുവിട വിറക്കാതെ നിന്റെ അസ്ത്രാഗ്രം ശിലപോലെ നിര്‍ത്താന്‍ നിനക്കാവുന്നുവോ നിനക്ക് പിഴക്കില്ല. മനസ്സിനെ ചിറ്റോളങ്ങളില്ലാത്ത ജലാശയംപോലെ ഏകാഗ്രമാക്കുവാന്‍ നിനക്ക് കഴിയുമോ നീ തോല്‍ക്കില്ല.’
‘അറിയുന്നു ഗുരോ ഞാനറിയുന്നു. സ്മൃതിപഥങ്ങളിലെവിടെയോ അജ്ഞതയുടെ മൂടുപടം തകരുന്നത് വിദ്യൂലതാ പ്രഭാവത്തില്‍ ഞാനറിയുന്നു. ഞാണൊലിയുടെ സംഗീതം എന്നെ ത്രസിപ്പിക്കുന്നു. മുന്നിലെ സാലഭഞ്ജികയുടെ കാന്തികതരംഗങ്ങള്‍ എന്നെ ആശ്ലേഷിക്കുന്നതും ഞാനറിയുന്നു. മുമ്പ്….അവയെന്റെ തീവ്ര പ്രാര്‍ത്ഥനകളായിരുന്നുവല്ലോ.
മനനവും സ്വയം പഠനവും അഞ്ച് സംവത്സരങ്ങള്‍ കഴിഞ്ഞു. സ്വന്തം വൈദഗ്ദ്ധ്യത്തെക്കുറിച്ച് എനിക്ക് ബോധ്യം വന്നിരിക്കുന്നു. ഇപ്പോല്‍ മാമലകളെയെനിക്ക് അസ്ത്രംകൊണ്ട് തകര്‍ക്കാം. മഹാവൃക്ഷങ്ങളെ ചെറുചില്ലകളാക്കാം. ശബ്ദഗതിയനുസരിച്ച് ലക്ഷ്യം കാണാം. മുറിവേല്‍പ്പിക്കാതെ ശത്രുവിനെ ശരസഞ്ചയംകൊണ്ട് ഭയപ്പെടുത്താം. ജലത്തില്‍, അഗ്നിയില്‍, വിണ്ണില്‍ എങ്ങും നയനബന്ധിതമായ ലക്ഷ്യം കാണാം. പക്ഷേ മഹാസ്ത്രങ്ങള്‍ ഇന്നും വിളിപ്പാടുകള്‍ക്കകലെ. സമയമാകട്ടെ ബ്രഹ്മദേവനെ തപം ചെയ്ത് താന്‍ ബ്രഹ്മാസ്ത്രം നേടും. എന്നിട്ട് അര്‍ജ്ജുനനേയും വെല്ലുന്ന വില്ലാളിയാവും. യുദ്ധങ്ങള്‍ ചെയ്യും. സ്തുതിപാഠകരില്ലാതെ ഏകലവ്യനെ മാലോകരറിയട്ടെ.
ഒരിക്കള്‍ പ്രഭാതവന്ദനം കഴിഞ്ഞ് ഞാന്‍ ബാണപ്രയോഗം നടത്തുകയായിരുന്നു. അപ്പോള്‍ ഒരു പട്ടി വന്ന് എന്റെ ഏകാഗ്രതയെ അലോസരപ്പെടുത്തുമാറ് അസഹ്യമായ കുര തുടങ്ങി. വളരെ ഓമനത്വമുള്ള പട്ടിയായതിനാല്‍ എനിക്കതിനെ കൊല്ലാന്‍ തോന്നിയില്ല. പകരം ഇനിയതിന് ശബ്ദിക്കാനാവാത്തവിധം മുറിവേല്‍പ്പിക്കാതെ ഞാനതിന്റെ വായിലേക്ക് അസ്ത്രങ്ങളെയ്തു. വായ് നിറയെ ശരങ്ങളുമായി പട്ടി മോങ്ങിക്കൊണ്ട് ദൂരേക്കോടിപ്പോയി.
കുറേ നേരം കഴിഞ്ഞ് പട്ടി വീണ്ടും വന്നു. അപ്പോള്‍ പട്ടിക്ക് പിന്നില്‍ അതിന്റെ യജമാനരെന്ന് തോന്നിപ്പിക്കുന്ന അഞ്ച് യുവാക്കളുണ്ടായിരുന്നു. അതിലൊരാളെ എനിക്ക് പെട്ടെന്ന് മനസ്സിലായി. അന്ന് ഹസ്തിനപുരത്തില്‍ കണ്ട സുന്ദരനായ യുവാവ് അര്ജ്ജുനന്. അയാള്‍ ഒരു ബദ്ധശത്രുവിനെയെന്നോണം എന്നെ കുറേ നേരം നോക്കിനിന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാനും പകച്ച് നിന്നപ്പോള്‍, അര്ജ്ജുനന് ചോദിച്ചു. ‘നീയാണോ ഈ മിണ്ടാപ്രാണിയോട് ഇത്തരത്തിലുളള ദ്രോഹം ചെയ്തത്.’
‘അതെ. എന്റെ പരിശീലനം തടസ്സപ്പെടുത്തിയപ്പോഴാണ് ഞാനത് ചെയ്തത്. പേടിക്കണ്ട. പട്ടിക്ക് മുറിവ് പറ്റിയിട്ടില്ല. അത് ചാകില്ല.’
‘കേവലമൊരു കാട്ടാളനായ നിനക്ക് ഇത്രക്ക് അസ്ത്രപാടവം എവിടെനിന്ന് കിട്ടി. ആരാണ് നിന്റെ ഗുരു?’
ഞാന്‍ മണ്പ്രതിമ ചൂണ്ടിക്കൊണ്ട് പറഞ്ഞു:’മഹാചാര്യന്‍ ദ്രോണര്.’
ആചാര്യന്റെ പ്രതിമയിലേക്ക് അവരഞ്ചുപേരും നിര്‍ന്നിമേഷം നോക്കിനിന്നു. അര്‍ജ്ജുനനൊഴിച്ച് ബാക്കി നാലുപേര്‍ക്കും അത്ഭുതവും ആദരവും. അര്ജ്ജുനന് പിന്നേയും ചോദിച്ചു; ‘എന്താ നിന്റെ ലക്ഷ്യം.’
‘എനിക്ക് ലോകവില്ലാളി വീരനാകണം.’
എന്റെ മനം കൊതിക്കുകയായിരുന്നു. അര്‍ജ്ജുനനുമായുള്ള ഒരു യുദ്ധത്തിന്. പക്ഷേ വാക്കുകള്‍ കൊണ്ടാണിവന്‍ യുദ്ധം ചെയ്യുന്നത്. വാക്കുകള്‍ക്ക് വാക്ക്, ആയുധത്തിന് ആയുധം. അതാണല്ലോ യുദ്ധധര്‍മം. അര്‍ജ്ജുനനും കൂട്ടരും പിന്നീടൊന്നും പറയാതെ പട്ടിയെ അസ്ത്രങ്ങളില്‍ നിന്ന് മോചിപ്പിച്ച് ദൂരേക്ക് നടന്നകന്നു.
ഞാനാലോചിച്ചു: ‘ഈ ഭീരുവായ കുമാരനാണോ നാളെയുടെ യുദ്ധവീരനെന്ന് വാഴ്ത്തപ്പെട്ട മധ്യപാണ്ഡവന്‍ അര്ജ്ജുനന്!’
സായാഹ്നത്തിലവര്‍ പിന്നെയും വന്നു. ഇക്കുറി സന്തോഷാധിക്യം കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. കാരണം അവര്‍ക്കൊപ്പം എന്റെ മാനസഗുരു ദ്രോണാചാര്യരുമുണ്ടായിരുന്നു. ഞാനദ്ദേഹത്തെ സാഷ്ടാംഗപ്രണാമം ചെയ്തു. ഗുരുചരണങ്ങളില്‍ പൂക്കളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: ‘വന്നാലും പ്രഭോ, അങ്ങയുടെ ശിഷ്യന് ആജ്ഞ കാത്ത് നില്ക്കുന്നു. എന്ത് വേണമെന്ന് കല്പ്പിച്ചാലും.’
അദ്ദേഹം മുന്നോട്ടാഞ്ഞ് വെളളിത്തലമുടികള്‍ മാടിയൊതുക്കിക്കൊണ്ട് പറഞ്ഞു: ‘ഏകലവ്യാ യഥാര്‍ത്ഥത്തില്‍ നീയെന്റെ ശിഷ്യനെങ്കില്‍ എനിക്ക് ദക്ഷിണ തരണം.’
‘അങ്ങേക്ക് നല്കാന് വിലപ്പെട്ടതൊന്നും എന്റെ പക്കലില്ല. എങ്കിലും പറയൂ.’
‘ശിഷ്യാ അര്‍ജ്ജുനനെ വിശ്വവില്ലാളിവീരനാക്കാമെന്ന് ഞാനവന് വാക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ നീ അര്‍ജ്ജുനനേയും തോല്‍പ്പിക്കും. അതുകൊണ്ട് നിനക്കേറ്റവും വിലപ്പെട്ട നിന്റെ വലത് കയ്യിലെ തള്ളവിരല്‍ എനിക്ക് മുറിച്ച് തരൂ. അതാണ് ഞാനാവശ്യപ്പെടുന്ന ദക്ഷിണ.
ഞാനിപ്പോള്‍ ശരിക്കും ഞെട്ടി. എന്താണ് ഗുരു ആവശ്യപ്പെട്ടിരിക്കുന്നത്! തന്റെ തള്ളവിരല്‍!! അത് നഷ്ടപ്പെട്ടാല്‍ പിന്നെ താനാര്‍ജ്ജിച്ച വൈദഗ്ദ്ധ്യം എന്നത്തേക്കുമായി ഇല്ലാതാവും. ഗുരുവിന്റെ ലക്ഷ്യം സ്പഷ്ടമാണ്. പക്ഷേ ദക്ഷിണ കൊടുത്തേ പറ്റൂ. അല്ലാത്തപക്ഷം ദ്രോണാചാര്യരുടെ ശിഷ്യപദം ഞാനര്‍ഹിക്കുന്നില്ല. ഞാനധികമൊന്നും ചിന്തിച്ച് അധീരനാകാതെ അസ്ത്രമുനകൊണ്ട് എന്റെ തള്ളവിരലറുത്തു. പിന്നെ ചോരയില്‍ കുതിര്‍ന്ന വിരലില്‍ ഒരുതുള്ളി കണ്ണീരിറ്റി ഗുരുവിന്റെ കാല്ക്കല് വച്ച് തൊഴുതു. ഞാന്‍ അകമെ പറയുന്നുണ്ടായിരുന്നു: ‘ഗുരുവേ, ഇതെന്റെ വിരല്‍ മാത്രമല്ല, എന്റെ ജീവിതമാണ്. ഇങ്ങനെയൊരു മഹാദക്ഷിണ മറ്റാരും താങ്കള്‍ക്ക് തന്നിട്ടുണ്ടാവില്ല, അനുഗ്രഹിച്ചാലും.’
ഗുരു എന്റെ ശിരസ്സില്‍ തൊടാതെ എന്നെ എഴുന്നേല്‍പ്പിച്ചു. അര്‍ജ്ജുനന്റെ മുഖത്ത് തൂമന്ദഹാസം.
ഗോത്രസമൂഹത്തിലെവിടെയോ ഒരമര്ത്തിയ നിലവിളി ഞാന്‍ മനസ്സില്‍ കേട്ടു. ഗുരുവും കൂട്ടരും പിന്തിരിഞ്ഞ് നടന്നു. അപ്പോള്‍ ഒരിളം കാറ്റു വീശി. കാറ്റില്‍ ചന്ദനവും മുല്ലയും മലര്ശരങ്ങള് കൊണ്ടെന്റെ ശിരസ്സില്‍ തഴുകി തലോടി ദൂരേക്ക്, ദൂരേക്ക് പറന്നകന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: