കാലം അഥവാ സമയം അതിന്റെ കരവിരുത് അപാരമാണ്. നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറത്താണ് കാലത്തിന്റെ വിളയാട്ടം. എപ്പോള്‍ ഏത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് കാലമാണ്. എത്ര ശ്രമിച്ചാലും, എന്തെല്ലാം ചെയ്താലും കാലത്തെ പിടിച്ചുനിര്‍ത്തുക എന്നത് ശ്രമകരമെന്നു മാത്രമല്ല അസാദ്ധ്യവുമാണ്.
എല്ലാ പ്രതിബന്ധങ്ങളേയും പ്രതികൂലാവസ്ഥയേയും തട്ടിത്തെറിപ്പിച്ചുകൊണ്ട് കൂസലെന്യേ കാലം അതിന്റെ വഴിക്ക് നീങ്ങിക്കൊണ്ടേയിരിക്കും. ആര്‍ക്കും അതിനെ ചെറുക്കാനും തടുക്കാനും കഴിയുകയില്ല. നാം എത്ര ഉറച്ചുനിന്നാലും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി വന്ന് അത് നമ്മളെ താഴെ വീഴ്ത്തും. ഒരുനിലക്കു ചിന്തിച്ചാല്‍ കാലംതന്നെയാണ് ജഗദീശ്വരന്. കാലത്തിലൂടെയാണ് അദ്ദേഹം തന്റെ നിയതിയും പ്രഭാവവും നടപ്പിലാക്കുന്നത്. ഈ ബ്രഹ്മാണ്ഡത്തെപ്പോലും നിഷ്പ്രയാസം പിടിച്ചുകുലുക്കാന്‍ കഴിവുള്ള പ്രകട ശക്തിയാണ് കാലം.
അല്ലെങ്കില്‍ ഇന്നത്തെ സംഭവവികാസങ്ങള്‍ കാലത്തിന്റെ പ്രകടമായ കളിവിളയാട്ടമല്ലാതെ വേറെ എന്തായിരുന്നു. ലക്ഷ്മണന് ചിന്തയിലേക്ക് ആഴ്ന്നിറങ്ങി. രാമനെ ഉടന്‍ ദര്ശിക്കാനുണ്ടെന്നും പറഞ്ഞ് ഒരു ഋഷിവര്യന് തന്നെ സമീപിക്കുന്നു. താന്‍ വേഗം ചെന്ന് രാമനെ വിവരം ഉണര്‍ത്തിച്ചു. രാമന്റെ അനുമതി ലഭിച്ചശേഷം താപസനേയും കൂട്ടി രാമസമീപത്തെത്തി. ഋഷി രാമന് വിജയമാശംസിച്ചു. രാമന് താപസനെ അര്‍ഘ്യപാദ്യങ്ങള്‍ നല്കി സ്വീകരിച്ചു. മഹര്‍ഷി കാഞ്ചനസിംഹാസനത്തില്‍ ഉപവിഷ്ടനായി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം രാമന് പറഞ്ഞു: ”മഹര്‍ഷേ അവിടുത്തേക്ക് സ്വാഗതം. അങ്ങ് ആരുടെ ദൂതനാണ്, എന്തു സന്ദേശമാണ് കൊണ്ടുവന്നിരിക്കുന്നത്.”
ഇതുകേട്ട മഹര്‍ഷി പറഞ്ഞു: ”രാജന് അങ്ങ് ക്ഷേമമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഞാന്‍ പറയുന്നത് നാം ഇരുവരും മാത്രമേ കേള്‍ക്കാന്‍ പാടുള്ളു. ഞാന്‍ കൊണ്ടുവന്നിരിക്കുന്ന സന്ദേശം പറയണമെങ്കില്‍ നമ്മുടെ സംഭാഷണമധ്യേ ആരെങ്കിലും വരുകയോ, കാണുകയോ, കേള്‍ക്കുകയോ ചെയ്താല്‍ അവന് ഉടന്‍ വധിക്കപ്പെടണം.
ഋഷിയുടെ ആവശ്യം രാമന് അംഗീകരിക്കുകയും, കാവല്‍ക്കാരനെ പറഞ്ഞുവിട്ട് തന്നെത്തന്നെ കാവലേല്പിക്കുകയും ചെയ്തു തങ്ങള്‍ തമ്മിലുള്ള സംഭാഷണം കാണുകയോ, കേള്‍ക്കുകയോ ചെയ്യുന്നവന് വധ്യനാകുമെന്നു രാമന് തന്നോടുപറഞ്ഞു.താന്‍ പുറത്തു കാവല്‍നില്‍ക്കുകയും അകത്ത് അവരുടെ സംഭാഷണം തുടരുകയും ചെയ്തു. അതോടെ തന്റെ ദുര്ദശയ്ക്കും ആരംഭമായി.
രാമനും ഋഷിവര്യനും തമ്മില്‍ അകത്ത് സംഭാഷണം നടത്തിക്കൊണ്ടിരിക്കേ രാമനെ കാണുന്നതിനായി ദുര്‍വാസാവു മഹര്‍ഷി തിടുക്കിട്ടെത്തി. അദ്ദേഹം തന്റെ അടുക്കല്‍വന്ന് തനിക്ക് രാമനെ ഉടനെ കാണണമെന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ദുര്‍വാസാവിനെ വണങ്ങിയ ശേഷം താന്‍ വിനീതനായി പറഞ്ഞു: ”മഹര്‍ഷേ അങ്ങേക്ക് സ്വാഗതം. അവിടുത്തേക്ക് എന്താണ് വേണ്ടത്. രാമന് അകത്ത് ഇപ്പോള്‍ മറ്റൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആരേയും അകത്തേക്കു പ്രവേശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് എന്നെത്തന്നെ കാവലിനായി ഏല്പിച്ചിരിക്കുന്നത്. അങ്ങ് അല്പം ക്ഷമിച്ചാലും. എന്നാല്‍ കഴിയുന്ന വേറെ എന്തു സേവയാണ് അങ്ങേയ്ക്ക് വേണ്ടി ഞാന്‍ ചെയ്തുതരേണ്ടത്.”
സൗമ്യതയോടെയാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതെങ്കിലും എന്റെ വാക്കുകള്‍ കേട്ട് അദ്ദേഹം കോപത്താല്‍ ജ്വലിച്ചു. അടങ്ങാത്ത കോപത്തോടെ അദ്ദേഹം പറഞ്ഞു: ”ഇപ്പോള്‍തന്നെ കാര്യങ്ങള്‍ വൈകിയിരിക്കയാണ്. അതുകൊണ്ട് ലക്ഷ്മണ! എത്രയുംവേഗം എന്നെ രാമന്റെ സമീപത്തേക്ക് കൊണ്ടുപോകുക. ഇല്ലെങ്കില്‍ രാമനേയും നിന്നേയും മാത്രമല്ല, നിന്റെ സഹോദരന്മാരേയും വംശത്തേയും അയോദ്ധ്യയേയും ഞാന്‍ ശപിക്കും. എനിക്ക് എന്റെ കോപം ഇനിയും അടക്കിനിര്‍ത്താന്‍ കഴിയുകയില്ല.
മഹര്‍ഷിയുടെ കഠോരവാക്കു കേട്ട താന്‍ സ്വയം നശിച്ചാലും വധ്യനായാലും വേണ്ടില്ല, രാജ്യത്തിന്നും മറ്റുള്ളവര്‍ക്കും നാശം സംഭവിക്കാതിരിക്കട്ടെ എന്നുകരുതി അകത്തുചെന്ന് രാമനെ വിവരം അറിയിച്ചു. അകത്തുണ്ടായിരുന്ന താപസനെ ഉടന്‍തന്നെ പറഞ്ഞുവിട്ടശേഷം രാമന് ദുര്‍വാസാവിനെ വന്ദിച്ച് ആഗമനോദ്ദേശ്യം അന്വേഷിച്ചു. വര്‍ഷങ്ങളായി താന്‍ ചെയ്തിരുന്ന തപസ്സിന്റെ പരിസമാപ്തി ഇന്നാണെന്നും അതിന് പാരണവീട്ടാന്‍ വേണ്ടി വന്നാതണെന്നും മഹര്‍ഷി അറിയിച്ചു. സന്തുഷ്ടനായ രാമന് ദുര്വാസാവുമഹര്ഷിയ്ക്ക് ഭോജനം നല്കി തൃപ്തിപ്പെടുത്തി. മുനി രാമനെ അഭിനന്ദിച്ച് ഇറങ്ങിപ്പോയി.
മഹര്‍ഷി പോയശേഷം രാമന് താന്‍ ആദ്യംവന്ന താപസനോട് ചെയ്ത പ്രതിജ്ഞയോര്‍ത്ത് ദുഃഖിതനായി. ദുഃഖഭാരത്താല്‍ വാടിത്തളര്‍ന്ന് ശബ്ദിക്കാന്‍പോലും കഴിവില്ലാതെ തലയുംതാഴ്ത്തിയിരുന്ന, രാഹുഗ്രസ്തനായ ചന്ദ്രനെപ്പോലെ ദീനനായിരിക്കുന്ന രാമസമീപം ചെന്ന് സന്തോഷത്തോടെത്തന്നെ ഞാന്‍ ഉണര്‍ത്തിച്ചു. ”മഹാബാഹോ എന്നെക്കുറിച്ചോര്‍ത്ത് അങ്ങ് ദുഃഖിക്കരുത്. ഒരുപക്ഷെ ഇത് പൂര്‍വലിഖിതമായ കാലഗതിയായിരിക്കാം. അതുകൊണ്ട് എന്നെ നിസ്സംശയം വധിച്ച് അങ്ങയുടെ പ്രതിജ്ഞ നിറവേറ്റിയാലും. പ്രതിജ്ഞ പാലിക്കാതിരിക്കുന്നത് വംശപരമ്പരയ്ക്കുതന്നെ നാണക്കേടാണെന്നു മാത്രമല്ല നരകപ്രാപ്തിക്ക് ഇടനല്കുകയും ചെയ്യും. രാജന് അങ്ങേക്ക് എന്നില്‍ പ്രീതിയുണ്ടെങ്കില്‍ എന്നോട് കരുണയുണ്ടെങ്കില്‍ നിസ്സംശയം എന്നെ വധിച്ച് അങ്ങ് ധര്‍മ്മത്തെ പരിപാലിക്കുക.
പ്രതിജ്ഞാലംഘനത്തെക്കുറിച്ചുള്ള രാമന്റെ അഭിപ്രായം തനിക്കു പണ്ടേ അറിവുള്ളതാണ്. പണ്ട് വനവാസ സമയത്ത് ‘വൈരം വിനാ പരദ്രോഹം’ എന്ന ദോഷം രാമനെ ബാധിച്ചേക്കുമെന്ന് ഭയപ്പെട്ട് രാമന്റെ പ്രതിജ്ഞയെ ചോദ്യംചെയ്ത സീതയോട് രാമന് പറഞ്ഞു:
”അപ്യഹം ജീവിതം ജഹ്യാം ത്വയോ സീതേ സല ക്ഷ്മണാംനതുപ്രതിജ്ഞാം സംശ്രുത്യ ബ്രഹ്മണേഭ്യോവിശേഷതഃ (ആരണ്യം 10:18,19)
സീതേ നിന്നേയും ലക്ഷ്മണനേയും ത്യജിക്കേണ്ടിവന്നാലും അതല്ല എന്റെ പ്രാണന് ഉപേക്ഷിക്കേണ്ടിവന്നാലും ശരി ഞാന്‍ പ്രതിജ്ഞ പാലിച്ചിരിക്കും. പറഞ്ഞവാക്ക് പാലിക്കാതിരിക്കുക അതും പ്രത്യേകിച്ച് ബ്രഹ്മജ്ഞര്‍ക്ക് കൊടുത്തവാക്ക് അത് ഒരിക്കലും സംഭവിക്കുകയില്ല. അന്നത്തെ സന്ദര്‍ഭത്തില്‍ തന്റെ പ്രതിജ്ഞാപാലനത്തിന്റെ തീവ്രത അറിയിക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ അക്ഷരംപ്രതി നടപ്പാക്കേണ്ടിവരുമെന്ന് രാമന് പ്രതീക്ഷിച്ചിരിക്കുകയില്ല. പറഞ്ഞപോലെ ആദ്യം സീതയെ ഉപേക്ഷിക്കേണ്ടി വന്നു ഇപ്പോള്‍ തന്നേയും.
രാമന് തന്റെ പ്രാണനാണ്. രാമനുവേണ്ടി എന്തുചെയ്യാനും, സഹിക്കാനും താന്‍ സന്നദ്ധനാണ്. ആ കാര്യത്തില്‍ താന്‍ പ്രതിജ്ഞാബദ്ധനുമാണ്. പക്ഷെ ഇന്നത്തെ ഈ സംഭവത്തോടുകൂടി രണ്ടുപ്രാവശ്യം തനിക്ക് രാമന്റെ നിര്‍ദ്ദേശം ലംഘിക്കേണ്ടതായിവന്നു. പക്ഷെ ഈ രണ്ടുപ്രാവശ്യവും തന്റെ പ്രവൃത്തികള്‍ തക്കകാരണത്തോടുകൂടിയായിരുന്നു. അതില്‍ ആദ്യത്തെ സന്ദര്‍ഭം വനത്തില്‍വെച്ച് തന്നെ സംരക്ഷണച്ചുമതല ഏല്പിച്ചുപോയ സീതയെ തനിച്ചാക്കി രാമനെ തേടിപ്പോയത്. അതിന് ഒരു വലിയ വിലകൊടുക്കേണ്ടതായി വന്നു.
രണ്ടാമത് ഇപ്പോള്‍ ദുര്‍വാസാവിന്റെ ശാപത്തെ ഭയന്ന് അറിഞ്ഞുകൊണ്ടുതന്നെ രാമന്റെ നിര്‍ദ്ദേശത്തെ തനിക്ക് അവഗണിക്കേണ്ടതായി വന്നു. ആജ്ഞാലംഘനത്തിനുള്ള ശിക്ഷക്കായും താന്‍ അപേക്ഷിച്ചുകഴിഞ്ഞു. ധര്‍മ്മസേവന തല്പരനായവന് ധര്‍മ്മസന്ദേഹം നേരിടുന്ന സന്ദര്‍ഭങ്ങള്‍ സ്വാഭാവികമായും വന്നുചേരും. ധര്‍മ്മത്തില്‍ കര്‍ക്കശക്കാരനായ രാമന് സ്വജനസ്നേഹത്തേക്കാള് ധര്‍മ്മം പ്രാധാന്യമേറിയതാണെന്ന് തനിക്കറിയാം. ധര്‍മ്മാചരണവും ധര്‍മ്മ പരീക്ഷണങ്ങളും നിശിതവും, സൂക്ഷ്മവും ദുര്‍ഗ്ഗമവുമാണ്. അതുകൊണ്ട് ധര്‍മ്മാത്മാവായ രാമന് ധര്‍മ്മ സംരക്ഷണത്തിനുവേണ്ടി മറ്റെന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും തനിക്കറിയാം.
ഋഷിക്കു കൊടുത്ത വാക്ക് പാലിക്കാതിരിക്കാന്‍ കഴിയാത്തതുപോലെത്തന്നെ ഓര്മ്മവെക്കുന്നതിന്നുമുമ്പു മുതലെ ഇണപിരിയാതെ ഒന്നിച്ചു വളര്‍ന്ന് ഏതു പ്രശ്നത്തിലും ഒന്നിച്ചിടപെട്ട, വനവാസത്തില്പോലും തന്നെ കൂടെ അനുഗമിച്ച; നാളിതുവരെ തന്റെ വാക്കുകള്‍ പാലിച്ചുകൊണ്ട് തന്നെ പിരിയാതെ ജീവിച്ച ലക്ഷ്മണനെ വധിക്കുക എന്ന കാര്യവും അദ്ദേഹത്തിന് അസാദ്ധ്യമായിരിക്കും എന്ന് തനിക്കറിയാം.
അദ്ദേഹത്തിനെന്നല്ല തന്റെ പൂര്വികര്ക്കാര്ക്കുംതന്നെ തങ്ങള്‍ കൊടുത്ത വാക്കില്‍ നിന്നും പിറകോട്ട് പോകുന്ന കാര്യം സങ്കല്പിക്കാനെ കഴിയുമായിരുന്നില്ല. ഇതുവരെ ആരും പ്രതിജ്ഞ പാലിക്കാതിരുന്നിട്ടില്ല. വരുംതലമുറയും വാഗ്ദാനലംഘനം നടത്താന്‍ ഇടയില്ലെന്നാണ് തന്റെ വിശ്വാസം.
ചെറുപ്പത്തില്‍ അയോദ്ധ്യയില്‍ കളിച്ചുവളരുന്ന അവസരത്തില്‍ പൂര്‍വികരായ മഹാരാജാക്കന്മാരുടെ എണ്ണച്ഛായാ ചിത്രങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുപോയി തങ്ങള്‍ നാലുപേര്‍ക്കും കൊട്ടാരം പരിചാരകനായ സുബോധന്‍ മണ്മറഞ്ഞ മഹാരാജാക്കന്മാരുടെ ചരിത്രം പറഞ്ഞുതരാറുള്ളതിനെ സൗമിത്രി ഓര്‍ത്തു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: