കൊച്ചി:പതിനാലുകാരിയായ സ്കൂള്‍വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പള്ളിവികാരിയെ കോണ്‍ഗ്രസും സഭയുംചേര്ന്ന് സംരക്ഷിക്കുന്നു. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പുത്തന്‍വേലിക്കര പറങ്കി നാട്ടിയ കുരിശ് ലൂര്ദ്ദ്മാതാപള്ളി വികാരി ഫാ. എഡിന് ഫിഗറസി (41)നെതിരെയാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ വികാരി ലത്തീന്‍ സഭയുടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന് സൂചന ലഭിച്ചു.
എന്നാല്‍ പീഡനക്കേസിലെ പ്രതിയായ വികാരിയെ അറസ്റ്റുചെയ്യുന്നതില്നിന്നും ഉന്നതങ്ങളില്‍നിന്നും പോലീസിനെ വിലക്കിയിരിക്കുകയാണ്. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ.വി. തോമസിനുവേണ്ടി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി പ്രവര്‍ത്തിച്ച ആളായിരുന്നു വികാരി. ഇത് വിശ്വാസികള്‍ക്കിടയില്‍ വിവാദം ഉയര്‍ത്തിയിരുന്നു. കെ.വി. തോമസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വികാരിക്കെതിരെയുള്ള അന്വേഷണം ഉപേക്ഷിക്കാനാണ് പോലീസിന് ഉന്നതങ്ങളില്‍നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ഇതേത്തുടര്‍ന്ന് വികാരിയെ കണ്ടെത്താനുള്ള നീക്കം പോലീസ് ഉപേക്ഷിച്ച മട്ടാണ്. ഇതുകൂടാതെ സഭയുടെ ശക്തമായ സമ്മര്‍ദ്ദവും പോലീസിനുമേലുണ്ട്.കഴിഞ്ഞ മൂന്നുമാസമായി പെണ്‍കുട്ടിയെ വികാരി പള്ളിമേടയില്‍വെച്ച് പീഡിപ്പിച്ചുവരികയായിരുന്നു. കൂടെക്കൂടെ കുമ്പസാരിക്കാനായി പെണ്‍കുട്ടിയെ പള്ളിയിലേക്ക് വിളിച്ചിരുന്ന വികാരി കുമ്പസാരിക്കാനായി പെണ്‍കുട്ടി എത്തുമ്പോള്‍ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് പതിവ്.
അവിടെവച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ കൂടെകൂടെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ചില വിശ്വാസികളില്‍ സംശയം ഉണര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിശ്വാസികളില്‍ ചിലര്‍ പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ വികാരിക്കെതിരെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
സ്ത്രീകളെയും പെണ്‍കുട്ടികളെയും ഒറ്റക്ക് ഒറ്റക്ക് ധ്യാനത്തിന് വിളിക്കുന്നത് ഈ വികാരിയുടെ പതിവായിരുന്നുവത്രേ. ഫേസ്ബുക്കിലും വികാരി സജീവമായിരുന്നു. വികാരി ദിവ്യനാണെന്ന് പള്ളിവിശ്വാസികള്ക്കിടയില് പ്രചാരണമുണ്ട്.
ഇതിനിടെ പരാതി പിന്‍വലിക്കാനായി പെണ്‍കുട്ടിയുടെമേല്‍ സമ്മര്‍ദ്ദം ഏറിവരുന്നതായി പരാതി ഉയര്‍ന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചോദ്യംചെയ്യാന്‍ എന്ന പേരില്‍ പോലീസ് മാനസികമായും പീഡിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: