രാജ്യം ദേഹമാണെങ്കില്‍ രാഷ്ട്രം ദേഹിയും ചേര്‍ന്നുളള ദേഹമാണ്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലൊതുങ്ങുന്നൂ രാജ്യമെങ്കില്‍ രാഷ്ട്രം അതിനപ്പുറം അവിടുത്തെ ജനതയുടെ ചേതനകൂടിയടങ്ങുന്ന സമഗ്രതയാണ്. അതുകൊണ്ടാണ് രാഷ്ട്രത്തിന്റെ ആത്മാവെന്ന സങ്കല്പം ഒരു രാജ്യത്തിന്റെ സംസ്കാരത്തെക്കുറിച്ചു വ്യവഹരിക്കുമ്പോള്‍ പ്രസക്തമാകുന്നത്. ഭരണഘടനയെന്ന ഭരണവ്യവസ്ഥക്കുള്ള ചിട്ടകള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം ഈ സംസ്കാരമാണ് ഒരു രാഷ്ട്രത്തിന്റെ സ്വഭാവം പ്രകടമാക്കുന്നത്. അങ്ങനെ വ്യവച്ഛേദിച്ചു പഠിക്കുമ്പോഴാണ് ഓരോരോ രാഷ്ട്രവും എങ്ങനെ ഭിന്നമായിരിക്കുന്നുവെന്നും അതേസമയം തന്നെ അവ തമ്മില്‍ എങ്ങനെ ബന്ധിതമയിരിക്കുന്നുവെന്നും തിരിച്ചറിയാനാവുന്നത്.
ഉള്‍ക്കൊള്ളാനും ഒത്തുപോകാനുമുള്ള വിശാലതയാണല്ലോ ഏതു വ്യക്തിയെയും മറ്റൊരാള്‍ക്ക് സ്വീകാര്യനാക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷങ്ങളല്ല, സമന്വയമാകുന്നു അടിസ്ഥാനം. രക്തച്ചൊരിച്ചിലല്ല, രക്തത്തെ തിരിച്ചറിയലാണ് അവിടെ സംഭവിക്കുന്നത്. വ്യക്തികള്‍ സമൂഹമായി ചേരുമ്പോഴും സമൂഹം രാഷ്ട്രചിന്ത കൈവരിയ്ക്കുമ്പോഴും അതിന്റെ പൊതുസ്വഭാവം രൂപപ്പെടുന്നത് കൈക്കൊള്ളുന്ന ഇത്തരം നിലപാടിന്മേലായിരിക്കും.
നിലപാടുണ്ടുണ്ടാകുന്നതാകട്ടെ മുമ്പു പറഞ്ഞ സംഘര്‍ഷ മനസ്സിന്റെ അഥവാ സമന്വയ ബോധത്തിന്റെ അടിത്തറയിലും. വ്യക്തികള്‍ സമ്മേളിക്കുന്ന മതമെന്ന സംഘടിത വേദിക്കും ഈ നിലപാടും സ്വഭാവവും കൈവരും. കാരണം, മതം ആചാരവും വിശ്വാസവും അനുഷ്ഠാനവും ചേരുന്ന കര്‍മപദ്ധതിയാണെന്നു വരുമ്പോള്‍. അതിനപ്പുറം മതം ഒരു സംസ്കാരമാണെന്നും ജീവിതരീതിയാണെന്നും തിരിച്ചറിഞ്ഞാല്‍ കാര്യങ്ങള്‍ മറ്റൊരു വഴിയ്ക്കാകും. എന്നാല്‍ അതത്കാലത്ത് സംഘടിതമതങ്ങളുടെ മേല്നോട്ടക്കാരുടെ ഉള്ളിലിരിപ്പുപോലെയായിരിക്കും അവയുടെ ഗതിവിഗതികള്‍.
‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’യെന്ന മുദ്രാവാക്യം മൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് ഇവിടെ ഉയരുമ്പോള്‍ ഇസ്ലാം മതത്തേയും മുസ്ലിങ്ങളെയും അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതമായിരുന്നു. വാളുകൊണ്ട് ചോര വാര്ത്തി രാജ്യം പിടിച്ചടക്കാനെത്തിയ മുഗളകാലത്തെ മനസ്സില്‍നിന്നുള്ള വലിയൊരു നിലപാടുമാറ്റമായിരുന്നു അത്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികീഴടക്കലും കൊട്ടാരങ്ങളിലെ ഭൂഗര്‍ഭ അറകളിലുള്ള സ്വത്ത് സ്വന്തമാക്കലും കടന്ന് അതിനുമുപ്പുറത്തേക്കുള്ള സംഘര്‍ഷത്തിന്റെ കാഹളമായിരുന്നു ആ കേട്ടത്.
പക്ഷേ ഒന്നു സമ്മതിച്ചുകൊടുക്കണം; യുദ്ധത്തിലെ മര്യാദകള്‍ പാലിച്ചായിരുന്നു ആ ആക്രമണങ്ങള്‍. പുതിയ മോചന മുദ്രാവാക്യത്തിന്് ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ’യെന്ന മറു മുദ്രാവാക്യം മുഴങ്ങിയതും മറ്റും മറ്റൊരു വശം. ആ സംഘര്‍ഷം പല പോര്‍മുഖങ്ങളിലായി ഇന്നും തുടരുന്നുവെന്നത് വേറൊരു സത്യം. എന്നാല്‍ മുദ്രാവാക്യ കാഹളങ്ങളില്ലാതെ ഏതാണ്ട് അതേകാലത്തുതന്നെ ശക്തമാക്കിയ സംഘടിത പ്രവര്‍ത്തനമാണ് ഭാരതവല്‍ക്കരണമെന്ന ക്രിസ്ത്യന്‍ സഭകളുടെ പദ്ധതി. പോപ്പിന്റെ ഭാരതസന്ദര്‍ശനമായിരുന്നു അതിനു കാരണമായത്. വാളുമായി വന്ന മുഗളപ്പടയില്‍നിന്നു വ്യത്യസ്തമായി വാക്കുകൊണ്ടാണിക്കൂട്ടര്‍ ആദ്യം വന്നത്.
വിദ്യാഭ്യാസവും ആതുര ശുശ്രൂഷയും അനാഥരക്ഷയും വഴി സമന്വയമെന്ന മുഖംമൂടിയാണവര്‍ അണിഞ്ഞിരുന്നത്. കണ്ണില്‍ കാണുന്നതിനപ്പുറം ഉള്ളുകള്ളികള്‍ ചൂഴ്ന്നുനോക്കുന്ന പതിവില്ലാത്തവര്‍ അത് കണ്ണടച്ചു വിശ്വസിക്കുകയും ചെയ്തു. പക്ഷേ, ലക്ഷ്യത്തിനു വേഗം പോരാഞ്ഞാണ് ‘ഭാരതവല്‍ക്കരണം’ പ്രഖ്യാപിച്ചത്. അങ്ങനെ പള്ളികള്‍ക്കുമുമ്പില്‍ കൊടിമരങ്ങള്‍ ഉണ്ടായി. പുതുതലമുറക്കാരുടെ ക്രിസ്ത്യന്‍ പേരുകള്‍ക്കുമുന്നില്‍ ഹൈന്ദവപ്പേരുകള്‍ വന്നു, കുരുത്തോലയും നിലവിളക്കും വിദ്യാരംഭവും ഭക്തിഗാനവും മറ്റുംമറ്റും വന്നു. ലക്ഷ്യവേഗം കൂടിക്കൂടി വന്നു.
പക്ഷേ, പങ്കുവച്ചുനോക്കിയപ്പോള്‍ പകുതിയോടടുത്തു കേരളത്തിലെങ്കിലും അതിര്‍ത്തികള്‍ വര്‍ധിപ്പിക്കുന്നതില്‍ അത്ര വിജയം നേടിയില്ലെന്ന അങ്കലാപ്പ് ഒരു വഴിക്ക്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ജാതി-മത അടിസ്ഥാനത്തില്‍ 2011 അടിസ്ഥാനമാക്കി ജനസംഖ്യക്കണക്കെടുത്തു. അവയൊന്നും ഔദ്യോഗികമായി ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും. കോണ്‍ഗ്രസ് ഭരണകാലത്തെ ആ കണക്കിന്റെ അതിസൂക്ഷ്മാംശങ്ങള്‍ പോലും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആസ്ഥാനങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും ലഭ്യമാണ്. അതിനുപുറമേയാണ് അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി അധികാരപക്ഷത്ത് വമ്പിച്ച മുന്നേറ്റം സംഭവിച്ചത്.
അതോടെ സംഭവിച്ച വിറളികളാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് നിരീക്ഷിച്ചാല്‍ സുവ്യക്തമാണ്. വെള്ളിയാഴ്ചകള്‍ ്ചിലര്‍ക്കു മാത്രം വിശുദ്ധമായതിനാല്‍ പരീക്ഷകള്‍ വിലക്കുന്നതും ദുഃഖവെള്ളിയാഴ്ച അതിനേക്കാള്‍ പരിശുദ്ധമായതിനാല്‍ പരമോന്നത നീതിപീഠത്തേയും വിലക്കുന്നതും അതുകൊണ്ടാണ്. അള്‍ത്താരകള്‍ ആക്രമിക്കപ്പെടുന്നതും ചില കന്യാസ്ത്രീകള്‍ ദുരൂഹമായി പീഡിപ്പിക്കപ്പെടുന്നതും അതിന്റെ ഭാഗമായാണ്. ഇവയെല്ലാം ഒരുതരം മുന്‍കരുതലുകളാണ്, പീഡിതര്‍ക്കു പിന്തുണയേറുമെന്ന വിശ്വാസമതമാണതിന് പിന്നില്‍. കോടതിയെ എതിര്‍ത്ത് ക്രിസ്ത്യാനികളായ ചിലവക്കീലന്മാരും മുന്‍ മന്ത്രിയും സുപ്രീംകോടതി ജഡ്ജിയും മുന്നിട്ടിറങ്ങുമ്പോള്‍ അതിനുപിന്നില്‍ വലിയൊരു വിശ്വാസപ്രസ്ഥാനമുണ്ടാക്കുന്നതാണ് വാസ്തവം.
എങ്ങനെ സഭകള്‍ ഇളകാതിരിക്കും, ഇറങ്ങാതിരിക്കും. ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതികള്‍ക്കുപോലും സാധ്യതകള്‍ തുറന്നിടുന്ന ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് അധികാരത്തില്‍. അനാവശ്യ നിയമങ്ങള്‍ റദ്ദാക്കണമെന്നും കാലഹരണപ്പെട്ടവ പരിഷ്കരിക്കണമെന്നും പറയുന്ന സര്‍ക്കാര്‍. സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാനും ഭരണഘടനാ പരിഷ്കരണത്തിനും വിവിധ കമ്മറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുന്നിലുണ്ടുതാനും. അവയില്‍ മതപരമായി ചില വിഭാഗങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ വിലക്കു വീഴാനിടയാക്കുന്ന യുക്തിഭദ്രമായ ശുപാര്‍ശകള്‍ പോലും ഉള്‍പ്പെടുന്നു. അപ്പോള്‍ ഒരുമുഴം നീട്ടി എറിയുന്നത് അതിബുദ്ധിയാണല്ലൊ, അതു നടപ്പാക്കുന്നതിന്റെ വിവിധ വഴികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പക്ഷേ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചുവരെഴുത്തുകള്‍ക്ക് മറുവാക്കു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ‘നിന്റെ രാജ്യം വരേണമേ’ എന്ന് ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ശബ്ദം മുഴക്കുന്നത് കേട്ടിട്ടും മിണ്ടാതിരിക്കുന്നുവെന്നതിനു യുക്തിയില്ല. അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും പ്രാര്‍ത്ഥന ഉപദേശിച്ച ക്രിസ്തുവിന്റെ സങ്കല്പ്പത്തിലും സ്വര്‍ഗ്ഗമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും അനുയായികളുടെ പില്ക്കാല പ്രവൃത്തിയുടെ തലത്തില്‍ മറ്റെന്തോ അല്ലെ എന്ന് എത്രയോനാള്‍ മുമ്പേ സംശയിക്കേണ്ടതായിരുന്നു.
ക്രിസ്ത്യാനിക്കുട്ടികളെ ക്രിസ്ത്യന്‍ സ്കൂളിലയക്കണമെന്നു പറയുന്ന മതമേധാവികളും ഭീകരതയേയും സാംസ്കാരികതയേയും ഒന്നായി കാണുന്ന സഭാധ്യക്ഷന്മാരും സുപ്രീംകോടതിയിലേക്ക് മതവിദ്വേഷം തുപ്പുന്ന, മതേതര രാജ്യത്തില്‍ ക്രിസ്തുമത പക്ഷപാതം പരസ്യമായി പ്രകടിപ്പിക്കുന്ന ന്യായാധിപന്മാരും അതിന് ധൈര്യം കാണിക്കുന്നത് ക്രിസ്തുരാജ്യവും ക്രിസ്ത്യാനി രാജ്യവും തമ്മില്‍ അന്തരമില്ലെന്ന ഉറച്ച ധാരണയുള്ളതു കൊണ്ടായിരിക്കണം. പക്ഷേ ‘നിന്റെ രാജ്യം വരേണമേ’ എന്ന മുദ്രാവാക്യ പ്രാര്‍ത്ഥന സമാധാന മന്ത്രമായി കേള്‍ക്കുന്നവര്‍ക്ക് പണ്ടും ഇന്നും അത് മുഴക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമില്ലെന്നതാണ് അടിസ്ഥാനപ്രശ്നം.
ചില പത്രവാര്‍ത്തകള്‍ ഇങ്ങനെ:
ലോക ”ജനസംഖ്യയില്‍ ഹിന്ദുമതവിഭാഗം 2050 ല്‍ മൂന്നാം സ്ഥാനത്തെത്തും. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ലോകരാജ്യം ഭാരതമാവും. ലോകത്ത് ക്രിസ്ത്യന്‍-മുസ്ലിം ജനസംഖ്യ തുല്യമാവും. ഹിന്ദുവിശ്വാസികളുടെ എണ്ണം 34 ശതമാനം വര്‍ധിച്ച് 140 കോടിയാകും.” ചിരിക്കണോ കരയണോ എന്ന് വിവിധ മതസംഘടനകളുടെ അധ്യക്ഷന്മാര് തീരുമാനിക്കട്ടെ. അമേരിക്കന്‍ ഗവേഷണസംഘടനയായ പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് കണ്ടെത്തല്‍.
മുംബൈയില്‍ ഇസ്കോണ്‍ നടത്തിയ ഭഗവദ്ഗീതാ മത്സരത്തില്‍ 4500 കുട്ടികളെ പിന്നിലാക്കി മറിയം സിദ്ദിഖി എന്ന 12 വയസ്സുകാരി ഒന്നാമതെത്തി. മാനവികതയാണ് അന്തിമമായ മതമെന്ന് ഗീത പഠിപ്പിക്കുന്നുവെന്ന് കുഞ്ഞുവായില് മറിയം സിദ്ദിഖി പറയുകയും ചെയ്തു. (ഏറെ വലുപ്പമുള്ളവര്‍ക്കാണ് പ്രശ്നമെന്ന് വ്യക്തം. പത്രവാര്‍ത്തയിലെ ഒരു ഭാഗമിങ്ങനെ; ‘മത്സരത്തില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു.’ (മാതൃഭൂമി). ഭഗവദ്ഗീത ഏതൊക്കെ കാലത്ത് ആര്‍ക്കൊക്കെ വിലക്കിയിരിക്കുന്നുവെന്നു ‘മാതൃഭൂമി’ പത്രാധിപര്‍ക്ക് ഒരു പട്ടിക പ്രസിദ്ധീകരിക്കാമോ.
കാര്‍ഷികവായ്പയുടെ പലിശ കൂട്ടിയെന്ന് കര്‍ഷകരക്ഷകനായി കുട്ടനാട്ടില്‍ വേഷമിട്ടിട്ടുള്ള ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ പ്രചാരണം. ഇക്കാര്യത്തില്‍ നബാര്‍ഡിനെ വിശ്വസിക്കണോ ഫാദര്‍ പീലിയാനിക്കലിനോ വിശ്വസിക്കണോ കേന്ദ്രസര്‍ക്കാരിനേ വിശ്വസിക്കണോ എന്ന് കര്‍ഷകര്‍ക്ക് തീരുമാനിക്കാം.
പക്ഷേ, ബാങ്കുകള്‍, പ്രത്യേകിച്ച് കേരളത്തിലെ ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന്മേലും കാര്‍ഷിക വായ്പായിനത്തിലും വിതരണം ചെയ്ത തുകയും അതില്‍ കൃഷിക്കുവിനിയോഗിച്ച തുകയും സംബന്ധിച്ച് ഒരു സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ട്. കര്‍ഷകപ്രേമിയായ ഫാദര്‍ പീലിയാനിക്കല്‍ തന്നെ മുന്‍കൈ എടുക്കട്ടെ, ഒരു ജനകീയ ഓഡിറ്റിങ്. കള്ളക്കളികള്‍ വെളിച്ചത്താകും. കൂട്ടത്തില്‍ തകഴിയുടെ രണ്ടു കര്‍ഷകര്‍ എന്ന ചെറുകഥ കൂടി അച്ചന് ആവര്‍ത്തിച്ചാവര്‍ത്തു വായിക്കണം. കുമ്പസാരത്തിന്റെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: