തിരുവനന്തപുരം: ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കെ.എം. മാണിയുടെ ആവശ്യം പരിഹരിക്കാനാകാതെ യുഡിഎഫ് നട്ടം തിരിയുന്നു. തനിക്കെതിരെ നിലപാട് കടുപ്പിച്ച മാണിയെ വെല്ലുവിളിച്ച് പി.സി. ജോര്‍ജ്ജും എത്തിയതോടെ അനുനയ ചര്‍ച്ചകള്‍ പാളി. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ മാണിയും ജോര്‍ജ്ജും നിലപാട് കടുപ്പിച്ചു.
കേരള കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാതെ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടില്‍ പി.സി. ജോര്‍ജും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ കെ എം മാണിയും ഉറച്ചു നിന്നതോടെ അവസാനവട്ട അനുനയനീക്കങ്ങള്‍ വഴിമുട്ടുകയായിരുന്നു.
ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും തീരുമാനം ഇന്നുണ്ടാവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാതെ മുന്നോട്ടുപോവാനാവില്ലെന്ന സ്ഥിതിയിലാണ് ഇന്നലെ ചര്‍ച്ചകള്‍ നടന്നത്. അതേസമയം, യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ ജോര്‍ജിനെ നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങളാണ് ഇന്നലെ നടന്നത്. കെ.എം. മാണി വഴങ്ങില്ലെന്ന് ഉറപ്പായതോടെ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് നടക്കുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം പറയാമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ജോര്‍ജുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തി. ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു രാജിവയ്ക്കണമെങ്കില്‍, പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി, കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം നല്‍കണമെന്ന ഉപാധി പി സി ജോര്‍ജ് മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ഉറപ്പു നല്‍കാതെ സ്വയം രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി സി ജോര്‍ജുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ കെ.എം.മാണി നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചു. ജോര്‍ജ് മുന്നോട്ടുവച്ച ഉപാധി നേതാക്കള്‍ അറിയിച്ചെങ്കിലും, ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും ഒഴിവാക്കുക എന്നത് പാര്‍ട്ടി തീരുമാനമാണെന്നും അത് അംഗീകരിച്ചേ മതിയാവുവെന്നും മാണി നിലപാടെടുത്തതോടെ ചര്‍ച്ച പ്രതിസന്ധിയിലാവുകയായിരുന്നു.
ഇതിനു പിന്നാലെയാണ് മാണിക്കെതിരെ ആഞ്ഞടിച്ച് ജോര്‍ജ്ജ് രംഗത്തുവന്നത്. കേരള കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാതെ സര്‍ക്കാര്‍ ചീഫ്വിപ്പ് സ്ഥാനം രാജിവെക്കില്ലെന്നാണ് പി.സി. ജോര്‍ജിന്റെ നിലപാട്. യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ എന്നെയും എന്നോടൊപ്പം നില്‍ക്കുന്നവരെയും പാര്‍ട്ടിയില്‍ നിന്നും വിടുതല്‍ ചെയ്യുന്നുവെന്ന് മാണി പറഞ്ഞാല്‍ അതോടെ ഈ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
അല്ലാതെ കൂറുമാറ്റ നിരോധന നിയമത്തില്‍ കുരുക്കി തന്നെ പെടുത്താമെന്ന് മാണി കരുതേണ്ടെന്നും, എല്ലാവരോടും കളിക്കുന്ന പോലെ തന്നോട് തമാശ വേണ്ടെന്നും ജോര്‍ജ് മുന്നറിയിപ്പ് നല്കി. അഴിമതിക്കെതിരായ പോരാട്ടം ഇനിയും തുടരും. എന്നാല്‍ തീരുമാനം നാളെ ഉണ്ടാകുമോ എന്നത് അറിയില്ല. ഞാന്‍ പറഞ്ഞത് ന്യായമാണെന്ന് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും തോന്നിക്കാണും എന്നാണ് വിചാരിക്കുന്നത്.
മുന്നണിയില്‍ തുടരണം എന്നുതന്നെയാണ് ആഗ്രഹം. കെ.എം. മാണി മര്യാദ കാണിച്ചാല്‍ നല്ലത്. എന്നെ പുറത്താക്കിയാല്‍ പ്രശ്നം നാളെ തീരും. ഉമ്മന്‍ചാണ്ടിയെ വേദനിപ്പിക്കുന്നത് ഒന്നും ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെന്ന് യുഡിഎഫ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: