തൃശൂര്‍: വിവാഹ അഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ ബംഗാളി യുവാവ് പെട്രോളൊഴിച്ച് വീടിന് തീയിട്ടു. വീട്ടമ്മ വെന്തു മരിച്ചു. മകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വെങ്കിടങ്ങ്തൊയക്കാവ് കോഴിപറമ്പ് അമ്പലത്തിന് സമീപം പുതവച്ചോലയില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(58) ആണ് മരിച്ചത്. മകള്‍ സീനത്ത്(18)നെ 95 ശതമാനം പൊള്ളലേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് ദുരന്തം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീടിന് സമീപം താമസിച്ചിരുന്ന നിര്‍മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശി ബോബി എന്ന സോജുല് അലി മണ്ഡല്(23)നെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പാത്തുമ്മയും മകള്‍ സീനത്തും താമസിക്കുന്ന വീടിന്റെ ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് അയല്‍വാസികള്‍ സംഭവമറിഞ്ഞത്. പാത്തുമ്മയുടെ വീടിനുള്ളില്‍ തീ ആളി കത്തുന്നത് കണ്ട അയല്‍വാസികള്‍ ഓടിക്കൂടി സമീപത്തെ വീടുകളില്‍ നിന്നുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചു.
വീടിന്റെ മുന്‍വശത്തെയും പിറക് വശത്തെയും വാതിലുകള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ അകത്ത് കയറിയത്. വാതില്‍ ചവിട്ടിപ്പൊളിച്ചതോടെ, സീനത്ത് പുറത്തേക്കിറങ്ങിയോടി. പാത്തുമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് നാട്ടുകാര്‍ കണ്ടത്. ഗുരുവായൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും പാവറട്ടി പോലീസും മേല്‍നടപടികള്‍ സ്വീകരിച്ചു.
പാത്തുമ്മയുടെ വീടിന് സമീപത്ത് നിര്‍മാണ പ്രവൃത്തിയുമായി വന്ന റോബി പാത്തുമ്മയുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു. ഇവരുടെ വീടിന് സമീപത്തെ ഒഴിഞ്ഞ് കിടന്നിരുന്ന വീട്ടിലായിരുന്നു ഇയാള്‍ വാടകക്ക് താമസിച്ചിരുന്നത്. നല്ല രീതിയില്‍ മലയാളം സംസാരിക്കുന്ന ബംഗാള്‍ യുവാവ് സീനത്തുമായി അടുപ്പത്തിലാകുകയും വീട്ടുകാരോട് വിവാഹ അഭ്യര്‍ഥന നടത്തുകയും ചെയിരുന്നുവത്രെ. എന്നാല്‍ സീനത്തിന്റെ വീട്ടുകാര്‍ വിവാഹ അഭ്യര്‍ഥന തള്ളിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മരണപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ മക്കള്‍ നൗഫല്‍, ഷക്കീര്‍, ജബീഷ്, സജ്്ന. മരുമക്കള്‍: ഫസീല, റജ്ല, ജംഷി, മൊയ്തീന്‍കോയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: