തൃശൂര്‍: എഞ്ചിനീയറിംഗ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറും വിദ്യാര്ത്ഥിനിയുമുള്പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്.
സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന വി.സ്റ്റാലിന്റെ പരാതിയിലാണ് അന്വേഷണം. വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍സലാം, പ്രൊ.വൈസ് ചാന്‍സലര്‍ രവീന്ദ്രനാഥ്, പ്രൊ.വൈസ് ചാന്‍സലറുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്‍.എസ്.രാമകൃഷ്ണന്, രാമകൃഷ്ണന്റെ മകളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സംഗീത എന്നിവര്‍ക്കെതിരായണ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് കെ.ഹരിപാല്‍ ഉത്തരവിട്ടത്.
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ബി.ടെക് എഞ്ചിനീയറിംഗ് കോഴ്സിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍, പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടേതെന്ന പേരില്‍ വ്യാജ ഒപ്പുകളിട്ട് നല്കിയ പരാതിയില്‍ ചട്ടങ്ങള്‍ മറികടന്ന് പരാജയപ്പെട്ടവര്‍ക്ക് മാത്രം പുനപ്പരീക്ഷ നടത്തി വിജയിപ്പിച്ചുവെന്നാണ് കേസ്. വൈസ് ചാന്‍സലര്‍, പ്രൊ.വൈസ് ചാന്‍സലര്‍ എന്നിവര്‍ ഒന്നും രണ്ടും, മറ്റുള്ളവര്‍ മൂന്നും നാലും എതിര്‍കക്ഷികളാണ്.
പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ 2011 ജൂണ്‍ മാസത്തില്‍ നടത്തിയ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ സംഗീത ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇതില്‍ 2012ല്‍ ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെയോ വകുപ്പ് മേധാവിയുടേയോ ശുപാര്‍ശ ഇല്ലാതിരുന്നിട്ടും പരാതി പരിഗണിച്ച് നടപടിക്ക് വൈസ് ചാന്‍സലര്‍ ഉത്തരവിടുകയായിരുന്നു.
സര്‍വകലാശാല പരീക്ഷാഭവനും ബി.ടെക് പരീക്ഷാ നടത്തിപ്പിന്റെ ചെയര്‍പേഴ്സണ്‍ ഡോ.സുധയും വി.സിയുടെ നടപടിയെ എതിര്‍ക്കുകയും സിന്‍ഡിക്കേറ്റ് സ്റ്റാന്റിങ് കമ്മിറ്റി പുനപ്പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2012 ആഗസ്റ്റ് 6ന് പരാതി ലഭിച്ചുവെന്ന് കാണിച്ച് അധികാരമില്ലാത്ത സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടില്‍ പുനപ്പരീക്ഷ നടത്തുവാന്‍ ശുപാര്‍ശ ചെയ്യുകയും പ്രൊ.വൈസ് ചാന്‍സലര്‍ ശുപാര്‍ശ അംഗീകരിച്ച് പരാജയപ്പെട്ടവര്‍ക്ക് മാത്രം വീണ്ടും പരീക്ഷ നടത്തി ആവശ്യമായ മാര്‍ക്ക് നല്‍കിയെന്നുമാണ് ആക്ഷേപം.
2013ല്‍ പരീക്ഷാ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ വസ്തുതാപരമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ സാമ്പത്തിക ലാഭം കണ്ടെത്താനായില്ലെന്നും നടപടിക്രമങ്ങളിലെ പാളിച്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇക്കാര്യങ്ങള്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന ശുപാര്‍ശയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടിനൊപ്പം നല്‍കിയത്. വിദ്യാര്‍ത്ഥികളുടേതായി ലഭിച്ച പരാതിയും അതിലെ ഒപ്പുകളും വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പുനപ്പരീക്ഷ സംബന്ധിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ വിജിലന്‍സ് കോടതി നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിസിയും, പ്രൊ.വിസിയും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഹര്ജിക്കാരന് വേണ്ടി അഡ്വ.എം.സി. ആഷി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: