ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ കുറ്റപത്രം അടുത്തദിവസങ്ങളില്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഞ്ച് പ്രതികള്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന കണ്ടെത്തലോടെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുക.
ഭരണ-പ്രതിപക്ഷങ്ങളുടെയും സാമുദായിക നേതൃത്വത്തിന്റെയും പോലീസിലെ ഉന്നതരുടെയും കടുത്ത സമ്മര്‍ദ്ദം മൂലം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച് തലയൂരുന്നത്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്നതിനിടെയാണ് സ്വന്തം ജില്ലയില്‍ നടന്ന പ്രമാദമായ കുറ്റകൃത്യത്തില്‍ ഗൂഢാലോചന നടത്തിയവരെ പോലും കണ്ടെത്താനാകാതെ ആഭ്യന്തര വകുപ്പ് മാനംകെട്ടത്.
കേസിലെ രണ്ടു പ്രതികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടാതെ സാക്ഷികളിലൊരാള്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഇതൊക്കെ ഒഴിവാക്കുകയെന്ന തന്ത്രവും തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ട്.
സ്മാരകം കത്തിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍, പ്രതികള്‍ക്ക് നിര്‍ദേശം നല്കിയവര്, കൃത്യത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയവര്‍, അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉന്നതര്‍ തുടങ്ങിയവരെയൊക്കെ സംരക്ഷിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്നത്. കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകം 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് കത്തിച്ചത്.
സ്മാരകം കത്തിച്ചതിനെതിരെ ഹര്‍ത്താലും എസ്പി ഓഫീസ് മാര്‍ച്ചും നടത്തി സിപിഎം പ്രക്ഷോഭം അവസാനിപ്പിച്ചു. തുടക്കത്തില്‍ കേസ് അന്വേഷിച്ച് ലോക്കല്‍ പോലീസ് തെളിവുകള്‍ പോലും അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവില്‍ സിപിഎമ്മുകാര്‍ തന്നെയാണ് പ്രതിമ തകര്‍ത്തതും സ്മാരകം കത്തിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണ്‍ സ്റ്റാഫംഗവും ഡിവൈഎഫ്ഐ നേതാവുമായ ലതീഷ് ബി.ചന്ദ്രന്, സിപിഎം കണ്ണര്‍കാട് മുന്‍ എല്‍സി സെക്രട്ടറി പി. സാബു, സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, പ്രമോദ്, രാജേഷ് രാജന് എന്നിവരാണ് കൃത്യം ചെയ്തതെന്നും കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി മണിക്കൂറുകള്‍ക്കകം ഇവരെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കുകയും ചെയ്തു. പിന്നീട് പലപ്പോഴായി പ്രതികള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു.
സിപിഎം കേന്ദ്ര കമ്മറ്റിയംഗങ്ങളുമായി ബന്ധമുള്ളവര്‍, വിഭാഗീയതയ്ക്കതീതമായി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ സ്മാരകം കത്തിച്ച ദിവസവും മുമ്പുള്ള ദിവസങ്ങളിലും പിന്നീടും മണിക്കൂറുകള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്തു.
ഇതോടെ അന്വേഷണ സംഘത്തിന് കൂച്ചുവിലങ്ങ് വീണു. സംഭവം ആസൂത്രണം ചെയ്യുകയും കുറ്റകൃത്യം നടത്തുകയും ചെയ്തത് നേരത്തെ പിടിയിലായ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഇതോടെ സിപിഎമ്മിലെ ഉന്നതര്‍ കേസില്‍ നിന്ന് രക്ഷപെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: