ആലപ്പുഴ: നടപ്പാക്കാത്ത മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ തീരദേശ ഹര്‍ത്താല്‍ നടത്തിയവരെ സംസ്ഥാന ഹര്‍ത്താല്‍ നടത്തി സിപിഎമ്മും സിപിഐയും ആസൂത്രിതമായി കബളിപ്പിച്ചു.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ഏപ്രില്‍ എട്ടിന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ വി. ദിനകരന് ചെയര്‍മാനായ കേരള ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി മാസങ്ങള്‍ മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.സിഐടിയു, എഐടിയുസി, മറ്റ് ഇടതു തൊഴിലാളി യൂണിയനുകളും കോര്‍ഡിനേഷന്‍ കമ്മറ്റിയിലുണ്ട്.
ഹര്‍ത്താലിന്റെ പ്രചരണാര്‍ത്ഥം ജാഥകളും സമ്മേളനങ്ങളും നടത്തുകയും ചെയ്തു. തീരദേശവും മത്സ്യ മേഖലയും ഹര്‍ത്താലില്‍ പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നും കോര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ പ്രസ്താവിക്കുകയും ചെയ്തു. ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദ്യ സമ്പൂര്‍ണ തീരദേശ ഹര്‍ത്താല്‍ നടത്താനിരിക്കെയാണ് റബര്‍ കര്‍ഷകരുടെ വിഷയം ഉയര്‍ത്തിക്കാട്ടി ഇതേദിവസം തന്നെ ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.ഇതോടെ തീരദേശ ഹര്‍ത്താല്‍ അപ്രസക്തമായി.
ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതാക്കള്‍ പരിഹാസ്യരാകുകയും ചെയ്തു. സംസ്ഥാന ഹര്‍ത്താലിന് സിപിഎമ്മും, സിപിഐയും പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്നലെ നടത്തിയത് വെറും രാഷ്ട്രീയ ഹര്‍ത്താലായി അധഃപതിക്കുകയും ചെയ്തു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ തയാറാകാതിരുന്നവര്‍ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസ്ഥാനം സ്തംഭിപ്പിച്ചത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
നടപ്പാക്കാത്ത കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ കളിക്ക് ഇറങ്ങിപ്പുറപ്പെട്ട ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് ഇടതു രാഷ്ട്രീയ പാര്‍ട്ടികളുടെ അപ്രതീക്ഷിത നീക്കം കനത്ത തിരിച്ചടിയാണ് നല്‍കിയത്. സംസ്ഥാന ഹര്‍ത്താലും തീരഹര്ത്താലും നടത്തി ഇരുകൂട്ടരും മത്സരിച്ചപ്പോള്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നങ്ങളൊക്കെയും വിസ്മരിക്കപ്പെട്ടു.
കസ്തൂരി രംഗന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നിവയ്ക്കെതിരെ പ്രക്ഷോഭം വരെ നടത്തിയ ഭരണ-പ്രതിപക്ഷ മുന്നണികള്‍ എക്കാലത്തും സംഘടിത മലയോര കര്‍ഷകര്‍ക്കൊപ്പമാണെന്നും മത്സ്യത്തൊഴിലാളികള്‍ രാഷ്ട്രീയ-മത നേതൃത്വങ്ങളുടെ കബളിപ്പിക്കലിന് ഇരകള്‍ മാത്രമാണെന്നും ഇതോടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: