2015 ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടേയും യോഗത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കേണ്ടയാളായിരുന്നില്ല ജസ്റ്റിസ് കുര്യന് ജോസഫ്.
സുപ്രീംകോടതിയിലെ ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിനുപുറമെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ടി.എസ്.താക്കൂര്‍, ജസ്റ്റിസ് എ.ആര്.ദവെ എന്നിവര്‍ മാത്രമായിരുന്നു നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
ഇക്കാര്യം മറ്റാരെക്കാള്‍ നന്നായി അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ജസ്റ്റിസ് കുര്യന് ജോസഫ് താന്‍ യോഗത്തില്‍ പങ്കെടുക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതിയത്?
മതപരമായ കാരണങ്ങളാല്‍ ദുഃഖവെള്ളിയാഴ്ചയിലെ യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യമറിയിക്കുകയല്ല, അന്നേദിവസം യോഗം വിളിച്ചതിനെ വിമര്‍ശിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ജസ്റ്റിസ് കുര്യന് ജോസഫ് ചെയ്തത്. ദുഃഖവെള്ളിയാഴ്ചയുള്പ്പെടെ മൂന്നുദിവസത്തെ യോഗവിവരം അറിയിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ കത്തിന് മാര്‍ച്ച് 18 ന് നല്കിയ മറുപടിയിലായിരുന്നു കുര്യന് ജോസഫ് പ്രതിഷേധം പ്രകടിപ്പിച്ചത്.
ഇതില്‍തന്നെ ദുഷ്ടലാക്ക് പ്രകടമാകുന്നു. കാരണം ആദ്യമായല്ല ദുഃഖവെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിക്കുന്നത്. 2007 ല്‍ ഇത്തരം ഒരു യോഗം നടന്നതും ദുഃഖവെള്ളിയാഴ്ചയായിരുന്നു. 2000 മുതല്‍ 2010 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജായിരുന്ന കുര്യന് ജോസഫ് ഈ യോഗത്തെക്കുറിച്ച് ബോധവാനായിരുന്നിരിക്കണം. ജനസംഖ്യയില്‍ 98 ശതമാനവും ക്രൈസ്തവരായ അമേരിക്കയില്‍പ്പോലും ദുഃഖവെള്ളി പൊതുഅവധിയല്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ് ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇക്കാര്യവും അറിയാത്തയാളാവില്ല കുര്യന് ജോസഫ്. എന്നിട്ടും ദുഃഖവെള്ളി ദിവസത്തെ ജഡ്ജിമാരുടെ യോഗത്തെ അദ്ദേഹം വിമര്‍ശിച്ചുവെന്നതാണ് ഞെട്ടലുളവാക്കുന്നത്.
ജസ്റ്റിസ് കുര്യന് ജോസഫിന്റെ പ്രതിഷേധക്കത്തിന് രണ്ടുദിവസത്തിനകം മാര്‍ച്ച് 20 ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു മറുപടി നല്കുകയുണ്ടായി. ”വ്യക്തിപരമായ താല്‍പ്പര്യത്തെക്കാള്‍ സ്ഥാപനത്തിന്റെ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്” എന്ന് ഈ മറുപടിയില്‍ കുര്യന് ജോസഫിനെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
പ്രശ്നം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മാര്‍ച്ച് 30 ന് സുപ്രീംകോടതിയില്‍ ഈ പ്രശ്നം വീണ്ടും ഉന്നയിക്കപ്പെട്ടു. ദുഃഖവെള്ളി ക്രൈസ്തവരുടെ വിശുദ്ധ ദിവസമായതിനാല്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന് അഭിഭാഷകയായ ലില്ലിതോമസ് ആവശ്യപ്പെടുകയായിരുന്നു. ”2007 ല്‍ ഇത്തരം യോഗം നടന്നത് ദുഃഖവെള്ളി ദിവസമാണെന്നും അന്ന് ഇല്ലാതിരുന്ന ആത്മീയ പ്രശ്നം ഇപ്പോള്‍ ഉയരുന്നത് ഞാന്‍ സുപ്രീംകോടതി ജഡ്ജിയായതിനാലാണോ” എന്ന് രൂക്ഷമായിതന്നെ ചീഫ് ജസ്റ്റിസിന് പ്രതികരിക്കേണ്ടിവന്നു.
ചീഫ് ജസ്റ്റിസ് ഉന്നയിച്ച ചോദ്യത്തില്‍ കുര്യന് ജോസഫ് ഉയര്‍ത്തിയ ‘കടുത്ത ആശങ്ക’യുടെ രഹസ്യം കിടക്കുന്നുണ്ട്. 2007 ല്‍ ഉണ്ടാവാതിരുന്ന എതിര്‍പ്പ് 2015 ല്‍ ഉണ്ടാവുന്നത് എച്ച്.എല്‍.ദത്തു ചീഫ് ജസ്റ്റിസായതുകൊണ്ടല്ല, മറിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായതുകൊണ്ടാണ്. കുര്യന് ജോസഫിന്റേത് നിഷ്പക്ഷതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായി ചിത്രീകരിച്ച് കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (കെസിബിസി) രംഗത്തുവന്നത് ഇതിനുതെളിവാണ്.
ചീഫ് ജസ്റ്റിസ് കത്തിലൂടെയും സുപ്രീംകോടതിയിലും നല്കിയ മാന്യവും യുക്തിസഹവും നീതിപീഠത്തിന്റെ നിഷ്പക്ഷത, രാജ്യതാല്‍പ്പര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിശദീകരണത്തില്‍ തൃപ്തിപ്പെടാത്ത ദുഃഖവെള്ളിയാഴ്ച യോഗം വിളിച്ചതിലെ ആശങ്ക അറിയിക്കാന്‍ പ്രധാനമന്ത്രിക്കും കത്തെഴുതുകവഴി വിവാദംകൊഴുപ്പിക്കാനും വര്ഗീയധ്രുവീകരണത്തിനുമാണ് കുര്യന് ജോസഫ് ശ്രമിച്ചതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. മൂന്നാംദിവസത്തെ സമാപനപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനപ്പുറം സുപ്രീംകോടതി വിളിച്ച യോഗവുമായി കേന്ദ്രസര്‍ക്കാരിന് ഔദ്യോഗിക ബന്ധമൊന്നുമില്ലാതിരുന്നിട്ടും കേന്ദ്രസര്‍ക്കാരിനെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് കുര്യന് ജോസഫ് ശ്രമിച്ചതെന്ന് വ്യക്തം.
ക്രൈസ്തവര്‍ തന്നെയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫും ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് പോള്‍ വസന്തകുമാറും പങ്കെടുത്ത യോഗത്തില്‍നിന്ന് കുര്യന് ജോസഫ് വിട്ടുനിന്നത് മതപരമായ കാരണംകൊണ്ടാവില്ലല്ലോ.”മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്” എന്നാണ് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രഖ്യാപിച്ചത്. ”പശുക്കളെ മാത്രമല്ല, എല്ലാ മനുഷ്യരെയും രക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ട്” എന്നായിരുന്നു പശ്ചിമബംഗാളിലെ റാണാഗഢില് ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് പ്രസ്താവിച്ചത്.
”ഘര്‍വാപസി ഭാരതത്തെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുകയാണ്, എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുകയാണ്. വര്‍ഗീയധ്രുവീകരണത്തിനും ഭാരതത്തിന്റെ വൈവിധ്യങ്ങള്‍ നശിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നത്. അതിനാല്‍ സ്വന്തം ജന്മനാട്ടില് തങ്ങള്‍ സുരക്ഷിതരാണെന്ന ഉറപ്പ് സര്‍ക്കാരില്‍നിന്ന് ക്രൈസ്തവര്‍ക്ക് ലഭിക്കണം” ക്ലീമിസ് ആവശ്യപ്പെട്ടു. ”ഞങ്ങള്‍ നിസ്സഹായരും അരക്ഷിതരുമായിരിക്കുന്നു.
എന്തുകൊണ്ടാണ് ഞങ്ങള്‍ ആക്രമിക്കപ്പെടുന്നത്?” എന്നാണ് ദല്‍ഹി അതിരൂപതയുടെ ഔദ്യോഗികവക്താവും നല്ലൊരു നടനുമായ ഫാദര്‍ ഡൊമനിക് ഇമ്മാനുവല്‍ ചോദിച്ചത്. ആസൂത്രിതമായി ഉയര്‍ത്തിയ ഈ മുറവിളികളുടെ ഭാഗമായാണ് ദുഃഖവെള്ളി ദിവസം ജഡ്ജിമാരുടെ യോഗം നടത്തുന്നതിനോട് ജസ്റ്റിസ് കുര്യന് ജോസഫ് പ്രതിഷേധിച്ചതും.
ഡൊമനിക് ഇമ്മാനുവല്‍ മാത്രമല്ല, കെസിബിസിയും സിബിസിഐയും മാര്‍ ക്ലീമിസും ജസ്റ്റിസ് കുര്യന് ജോസഫുമൊക്കെ നന്നായി അഭിനയിക്കുകയാണ്. കാരണം ഇവരൊക്കെ ആശങ്കപ്പെടുന്നതുപോലെ നരേന്ദ്രമോദി അധികാരത്തില്‍ വന്നതുമുതല്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അരക്ഷിതാരോ ആക്രമണത്തിന്റെ ഇരകളോ അല്ല.ക്രൈസ്തവരുടെ ആരാധനാലയങ്ങളുടെ നേര്‍ക്ക് ആസൂത്രിതമായ ഒരു ആക്രമണവും നടക്കുന്നില്ല.
ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവിടുത്തെ ക്രൈസ്തവ പള്ളികള്‍ നിരന്തരം ആക്രമിക്കപ്പെട്ടു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കുക: അഞ്ച് പള്ളികള്‍ക്കും ഒരു ക്രിസ്ത്യന്‍ സ്കൂളുകളിനും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള വര്‍ഗീയ സ്വഭാവവുമില്ലെന്ന് ദല്‍ഹി പോലീസ് കമ്മീഷണറായ സി.ബി.ബസി വ്യക്തമാക്കുകയുണ്ടായി.
ചില സാധാരണ മോഷണങ്ങളായിരുന്നു ഇവ. റോഷിനി പള്ളിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായതും ഒരു കുട്ടിയെറിഞ്ഞ പന്തുകൊണ്ട് ജസോല പള്ളിയുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നതുമാണ് ആക്രമണങ്ങളായി ചിത്രീകരിക്കപ്പെട്ടത്. ഇതിനൊക്കെ വര്‍ഗീയതയുടെ നിറംകൊടുത്ത കത്തോലിക്കാസഭയുടെ വക്താക്കള്‍ കള്ളപ്രചാരണമാണ് നടത്തിയത്.2014 ല്‍ ദല്‍ഹിയില്‍ 206 ക്ഷേത്രങ്ങളും 30 ഗുരുദ്വാരകളും 14 മസ്ജിദുകളും ആക്രമിക്കപ്പെട്ടു. 2015 ഫെബ്രുവരിവരെ 14 ക്ഷേത്രങ്ങളും അഞ്ച് ഗുരുദ്വാരകളും രണ്ട് മസ്ജിദുകളും ഒരു പള്ളിയും ആക്രമിക്കപ്പെട്ടു. പള്ളികള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന പ്രചാരണം അങ്ങേയറ്റം സത്യവിരുദ്ധമായിരുന്നു.
മോദി ഭരണത്തിന്‍കീഴിലെ ഏഴ് മാസത്തിനുള്ളില്‍ നടന്ന ‘ഘര്‍വാപസി’ ഭാരതത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് ആശങ്കപ്പെടുന്ന ക്ലീമിസിന് നൂറ്റാണ്ടുകളായി ക്രൈസ്തവ മിഷണറിമാര്‍ ഭാരത ജനസംഖ്യയിലെ ഗണ്യമായ വിഭാഗത്തെ മതംമാറ്റിയതിനെക്കുറിച്ച് യാതൊരു വേവലാതിയുമില്ല.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഒരൊറ്റ ക്രൈസ്തവന്പോലുമില്ലാതിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ അവര്‍ ഒന്നേകാല്‍ ലക്ഷമാണ്! 1961 ല്‍ 1710 ക്രൈസ്തവര്‍ മാത്രമുണ്ടായിരുന്ന അരുണാചല്‍പ്രദേശില്‍ ഇപ്പോള്‍ അവരുടെ സംഖ്യ 1.2 ദശലക്ഷമാണ്; പള്ളികളുടെ എണ്ണം 780!! ഇതിനിടയാക്കിയ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍ ക്ലീമിസിന് എന്ത് പറയാനുണ്ട്?
2004 മുതല്‍ 2014 വരെ ഡോ.മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ച് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്നത് കത്തോലിക്കാസഭയുടേയും ക്രൈസ്തവരുടെയും വഴിവിട്ടതാല്പ്പര്യങ്ങളെപ്പോലും സംരക്ഷിക്കുന്ന സര്‍ക്കാരായിരുന്നു. ഇറ്റാലിയന്‍ വംശജയും റോമന്‍ കത്തോലിക്കാ മതവിശ്വാസിയുമായ സോണിയാ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് തന്നെ ജ്ഞാനസ്നാനം ചെയ്യപ്പെടുകയായിരുന്നു.
സോണിയയുടെ വിശ്വസ്തരായ എ.കെ.ആന്റണി, അംബികാ സോണി, ഓസ്കര് ഫെര്‍ണാണ്ടസ്, മാര്‍ഗരറ്റ് ആല്‍വ, പി.സി.ചാക്കോ, ദിഗ്വിജയ് സിംഗ്, അജിത് ജോഗി, വി.ജോര്‍ജ്ജ്, ടോം വടക്കന്‍ ഇവരെല്ലാം ക്രൈസ്തവരായിരുന്നു. ഒന്നും രണ്ടും യുപിഎ മന്ത്രിസഭകളില്‍ ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമേയുള്ളൂവെന്ന് അവകാശപ്പെടുന്ന ക്രൈസ്തവര്‍ക്ക് അമിതപ്രാധാന്യമാണ് ലഭിച്ചത്. എ.കെ.ആന്റണി, ഓസ്കര് ഫെര്‍ണാണ്ടസ്, പി.ആര്.കിണ്ട്യ, കെ.വി.തോമസ്, അഗത സാങ്മ, വിന്‍സന്റ് പാല എന്നിവരായിരുന്നു ഇവര്‍. യുപിഎ ഭരണകാലത്ത് നിര്‍ണായകമായ ഔദ്യോഗിക പദവികളില്‍ പ്രതിഷ്ഠിക്കപ്പെട്ടതും ക്രൈസ്തവരായിരുന്നു.
സംഗീതനാടക അക്കാദമി, സെന്‍സര്‍ ബോര്‍ഡ്, ചെന്നൈയിലെ കലാക്ഷേത്ര എന്നിവയുടെ അധ്യക്ഷ പദവികളില്‍ ലിലാ സാംസണ്, എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതി പുനരവലോകന സമിതിയുടെ ചെയര്മാന് സ്ഥാനത്ത് ഹിന്ദുവിരോധിയായ വല്സന് തമ്പു, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നവീന്‍ ചാവ്ല, ദേശീയോദ്ഗ്രഥന സമിതിയില്‍ ക്രിസ്ത്യന്‍ മതമൗലികവാദിയായ ജോണ്‍ ദയാല്‍,… ഇങ്ങനെപോയി സോണിയയുടെ നിയമനങ്ങള്‍. ചീഫ് വിജിലന്‍സ് കമ്മീഷണറായി അഴിമതിയാരോപിതനായ പി.ജെ.തോമസിനെ നിയമിക്കാന്‍ സോണിയ തീവ്രമായി ശ്രമിച്ചെങ്കിലും കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് അതിന് കഴിഞ്ഞില്ല.
കത്തോലിക്കാസഭയ്ക്ക് വിശ്വാസം ജനാധിപത്യത്തിലല്ല, മതാധിപത്യത്തിലാണ്.സോണിയാ ഗാന്ധി നേതൃത്വം നല്‍കിയിരുന്ന യുപിഎ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവ രാജ്യങ്ങളിലെ സ്വാതന്ത്ര്യമാണ് വിദേശമിഷണറിമാര്‍ അനുഭവിച്ചിരുന്നത്. മതപരിവര്‍ത്തനത്തിനായി വരുന്ന വിദേശ മിഷണറിമാര്‍ക്ക് ‘മിഷണറി വിസ’ എന്നപേരില്‍ പ്രത്യേക വിസതന്നെ യുപിഎ ഭരണകാലത്ത് വിദേശകാര്യമന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നുമാസംകൊണ്ട് ഈ വിസ അനുവദിച്ചിരുന്നത് ഭരണഘടന പരിപോഷിപ്പിക്കുന്ന മതേതരമൂല്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇത്തരം സൗകര്യങ്ങളൊക്കെ അനുഭവിച്ചവര്‍ അത് നിഷേധിക്കപ്പെടുമ്പോള്‍ അമര്ഷംകൊള്ളുക സ്വാഭാവികമാണല്ലോ.
ഘര്വാപസിയായാലും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടുന്നതായാലും കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായാലും ദുഃഖവെള്ളി ദിവസത്തിലെ ജഡ്ജിമാരുടെ യോഗമായിരുന്നാലും യുപിഎ ഭരണകാലത്തും നടന്നിട്ടുള്ളതാണ്. അന്നൊന്നും പ്രതിഷേധിക്കാതിരുന്ന ക്രൈസ്തവസഭകള്‍ ഇപ്പോള്‍ കോലാഹലമുയര്ത്തുന്നതിന് ഒറ്റക്കാരണമേയുള്ളൂ. ഹിന്ദുവിരുദ്ധമല്ലാത്ത ഒരു സര്‍ക്കാര്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നിരിക്കുന്നു.
ആഗോളതലത്തില്‍ നടന്ന ഹിന്ദുത്വം മതേതരവിരുദ്ധമാണെന്ന പ്രചാരണം തള്ളി ചരിത്രപരമായ ഭൂരിപക്ഷമാണ് ജനങ്ങള്‍ ബിജെപിക്ക്, കത്തോലിക്കാ സഭയുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘപരിവാറിന് നല്‍കിയിട്ടുള്ളത്. ‘മൃഗീയമായ’ ഈ ഭൂരിപക്ഷത്തിന്കീഴില് ന്യൂനപക്ഷങ്ങള്‍ സൈ്വരമായി ജീവിക്കുന്നുവെന്നുവരാന് പാടില്ലല്ലോ. ശക്തനായ ഒരു ഭരണാധികാരിക്കു കീഴില്‍ ഭാരതം കരുത്താര്ജ്ജിക്കരുതെന്ന് പല പാശ്ചാത്യ രാജ്യങ്ങളേയുംപോലെ ക്രൈസ്തവസഭകള്‍ക്കും നിര്‍ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: