കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഈ മാസം 23ന് കോടതി വിധി പറയും . കേസിന്റെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്ന് പൂര്‍ത്തിയായി.
ഈ മാസം ആറിന് കേസില്‍ വിധി പറയാന്‍ കോടതി തീരുമാനിച്ചിരുന്നുവെങ്കിലും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വീണ്ടും വാദം കേള്‍ക്കുകയായിരുന്നു. 37 പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒന്നാം പ്രതിയടക്കം ഏഴ് പേര് ഇപ്പോഴും ഒളിവിലാണ്.
ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2010 ജൂലൈ നാലിനാണ 8.05 ഓടെയാണ് സംഭവം. ബിരുദവിദ്യാര്‍ഥികളുടെ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസനെ ഒമ്നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. ചോദ്യപേപ്പര്‍ വിവാദമായതോടെ മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ടി.ജെ. ജോസഫിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: