അഞ്ജന ഒരു മഹര്‍ഷിവര്യന്റെ പര്ണാശ്രമത്തില് ഓടിക്കയറി. പിന്നാലേതന്നെ അവനും നിസ്സങ്കോചം കയറി. അവളെ കടന്നുപിടിച്ച് പുറത്തുവന്നു. തോളില്‍ കയറ്റി. മഹര്‍ഷിമാരുടെ ആവശ്യമനുസരിച്ച് ആ രാക്ഷസനെ വധിക്കാനെത്തിയ വീരകേസരി അവനോടേറ്റു. അവന്റെ പിടിവിട്ടപ്പോള് അഞ്ജന ഓടി രക്ഷപ്പെട്ടു.
വീരകേസരിയും ശംബസാദനനും തമ്മില്‍ ഘോരമായ പോരാട്ടം. മായാശക്തിയാല്‍ അവന് കാട്ടാനയായും കാട്ടുപോത്തായും വീരകേസരിയോടേറ്റു. രണ്ടുപേരും നേര്‍ക്കുനേര്‍ പൊരുതുന്നു. കാട്ടുപോത്തായപ്പോല് അതിന്റെ രണ്ടു കണ്ണിലും വീരകേസരി അമ്പുകളയച്ചു. അവന് കണ്ണുകാണാതെ അലഞ്ഞപ്പോള്‍ വീരകേസരിയുടെ ചെവിയില്‍ അഞ്ജന മന്ത്രിച്ചു.
ഒരശരീരിപ്രകാരം ആ രാക്ഷസന്റെ ചോര കൊണ്ടുമാത്രമേ അവനെ കൊല്ലാനാകൂ. അതിനാല്‍ അവന്റെ രക്തത്തില്‍ കുളിച്ചുവന്ന ഒരമ്പ് അഞ്ജന ആ യോദ്ധാവിന് നല്കി. എത്രയുംവേഗം അയാള്‍ എയ്ത ആ അമ്പ് തറച്ച് ആ മഹാവിപത്ത് പരലോകം പൂകി.
മഹര്‍ഷിമാര്‍ വീരകേസരിയെ അഭിനന്ദിച്ചു. ആ പുണ്യസങ്കേതം മുഴുവന്‍ പൂമഴ പൊഴിഞ്ഞു. ബ്രഹ്മ തേജസ്സാര്‍ന്ന മഹര്‍ഷിമാരുടെ ആ പുണ്യ സങ്കേതത്തില്‍ വച്ച് അഞ്ജനയും വീരകേസരിയും ഏകോപിപ്പിച്ചു. സ്വര്‍ണ നൂല് സ്വര്ണനൂലോടു തന്നെ ചേര്‍ന്നു വിളങ്ങി. അവര്‍ രണ്ടുപേരും ആ വനാന്തരത്തിലൂടെ പിന്നെയും യാത്രയായി.
ഉമാമഹേശ്വര പൂജ അവര്‍ മുടങ്ങാതെ നടത്തി. ഒരു ഘോരവിപിനത്തില്‍ വച്ച് ഒരുനാള്‍ അവര്‍ക്കൊരു അശരീരി കേള്‍ക്കുമാറായി. ഈ കാനനമദ്ധ്യത്തില്‍ ഒരു തേന്മാവ് ഒറ്റപ്പെട്ടു നില്‍ക്കുന്നുണ്ട്. അതില്‍ കാണുന്ന മാമ്പഴം ഉമാമഹേശ്വര പൂജ കഴിഞ്ഞ് അഞ്ജന ഭുജിച്ചോളൂ. പുത്ര സൗഭാഗ്യം കൈവരും. അവര്‍ ആ തേന്മാവ് കണ്ടുപിടിച്ചു. അതിന്റെ ഉച്ചാണിക്കൊമ്പില്‍ ദൈവചൈതന്യം തുളുമ്പിനില്ക്കുമ്പോലെ വിശിഷ്ടമായൊരു മാമ്പഴം അവര്‍ ദര്‍ശിച്ചു. തങ്ങളുടെ ജീവിതപ്രകാശമായി വിളങ്ങാന്‍ പോകുന്ന ആ മാമ്പഴം അവര്‍ പലവട്ടം വീക്ഷിച്ചു. തൊഴുതു.
പക്ഷേ, അതെങ്ങിനെ കൈയിലെത്തും? എല്ലാം ദൈവനിശ്ചയംപോലെ. അടുത്ത പ്രഭാതത്തില്‍ സ്നാനാദികള്‍ കഴിഞ്ഞ് ആ ദമ്പതികള്‍ ഉമാമഹേശ്വരന്മാരെ യഥാവിധി പൂജിച്ചു. ആഗ്രഹം സഫലമാകാന്‍ സഹായിക്കേണമേ എന്ന് വായുഭഗവാനോട് വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.
ആ പഴം കൈയിലെത്തേണ്ടേ! അതിന് വായു ഭഗവാനല്ലാതെ പിന്നാരു സഹായിക്കാന്‍, ഈ കാട്ടില്‍? അശരീരിയുണ്ടായതിന്റെ ഏഴാം ദിവസം ഉമാമഹേശ്വര പൂജ കഴിഞ്ഞപ്പോള്‍ ആശ്ചര്യം! (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: