ഭീഷണി പ്രയോഗിച്ചിട്ടു രഘു അങ്ങനെ ഹസിച്ചതു കണ്ടപ്പോള്‍ നെഞ്ചില്‍ ഒരമ്പ് ഏറ്റതുപോലെ ഇന്ദ്രന് ശുണ്ഠി കയറി. ഇന്ദ്രനെ സംമ്പന്ധിച്ചിടത്തോളം അസുരന്മാര്‍ക്കു നേരേയല്ലാതെ അമ്പയക്കേണ്ടി വന്നിട്ടില്ല. ഇന്ന് വേണ്ടി വന്നതോ ഒരു സുഹൃത്തിന്റെ പുത്രന്റെ നേര്‍ക്കും.
അമ്പും വില്ലുമെടുത്ത് ഇരുവരും യുദ്ധത്തിനായി തയ്യാറായി, ഇന്ദ്രന്റെ മൂര്‍ച്ചയേറിയ അമ്പുകള്‍ രഘുവിന്റെ മേല്‍ വന്നുതറച്ചു. ഒരമ്പുകൊണ്ട് രഘു ഇന്ദ്രന്റെ കൊടിമരം മുറിച്ചു കളഞ്ഞു. ഇരുവരും വാശിയോടെ ഏറെ നേരം യുദ്ധം ചെയ്തു. ഇന്ദ്രന്റെ അമ്പുകള്‍ അധോമുഖമായും രഘുവിന്റെ അമ്പുകള്‍ ഊര്‍ദമുഖമായും ചീറി പാഞ്ഞുകൊണ്ടിരുന്നു ഈ കാഴ്ചയെ ഇന്ദ്രന്റെ അടുക്കല്‍ നിന്ന് സിദ്ധന്മാരും രഘുവിന്റെ അടുക്കല്‍ നിന്ന് ഭടന്മാരും വിസ്മയത്തോടെ നോക്കി കണ്ടു.
ഘോരമായി അവര്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ രഘു ഇന്ദ്രന്റെ വില്‍ ഞാണിനെ അമ്പെയ്തു മുറിച്ചു കളഞ്ഞു. ക്ഷുഭിതനായ ഇന്ദ്രന് വില്ലു വലിച്ചെറിഞ്ഞു ഒരിക്കലും ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്ത തന്റെ വജ്രായുധത്തെ കടന്നെടുത്ത് രഘുവിന്റെ മാറത്ത് ആഞ്ഞടിച്ചു. വജ്രായുധത്തിന്റെ പ്രഹരമേറ്റ് രഘു നിലംപതിച്ചു. പടയാളികള്‍ വാവിട്ടു കരഞ്ഞു. പക്ഷെ നിമിഷനേരം കൊണ്ട് തന്നെ അതിന്റെ വേദനയെ അവഗണിച്ചു രഘു ചാടിയെഴുന്നേറ്റു.
പടയാളികള്‍ ഹര്‍ഷത്തോടെ ആര്ക്കാന് തുടങ്ങി. ഇതു കണ്ട ഇന്ദ്രന് ശത്രുഭാവത്തില്‍ ഉറച്ചുനില്‍ക്കുന്ന വീര്യവാനും അഭ്യാസപടുവുമായ രഘുവിനോട് കോപത്തിനു പകരം ബഹുമാനവും സന്തോഷവും തോന്നി. അദ്ദേഹം രഘുവിനോടായി പറഞ്ഞു.
”അങ്ങയുടെ വീര്യത്തിലും ശൗര്യത്തിലും ഞാന്‍ പ്രീതനായിരിക്കുന്നു. എന്റെ വജ്രായുധം പര്‍വ്വതങ്ങളില്‍ പോലും ഏശാതെ വന്നിട്ടില്ല അതുകൊണ്ട് കുതിരയൊഴികെ മറ്റെന്താണ് അങ്ങേക്ക് വേണ്ടത് പറഞ്ഞോളൂ.”
ഇന്ദ്രന്റെ പ്രിയത്തോടെയുളള ഈ വാക്കുകള്‍ കേട്ടപ്പോള്‍ എയ്യാനായി ആവനാഴിയില്‍ നിന്നും പുറത്തെടുത്ത ശരങ്ങള്‍ വീണ്ടും തൂണിയിലിട്ട്കൊണ്ട് അദ്ദേഹം ഇന്ദ്രനോട് മറുപടി പറഞ്ഞു.
”പ്രഭോ കുതിരയെ വിട്ടുതരുവാന്‍ അങ്ങേക്ക് കഴിയില്ലെങ്കില്‍ കര്‍മ്മം വിധിയാംവണ്ണം നടന്നാലുണ്ടാകുന്ന യജ്ഞത്തിന്റെ മുഴുവന്‍ ഫലവും നിരന്തരമായ യജ്ഞ ദീക്ഷയില്‍ വിശുദ്ധിയോടെ മുഴുകിയിരിക്കുന്ന എന്റെ അച്ഛന് കൈവരുമാറാകണം. നൂറു യാഗം ചെയ്ത ”ശത ക്രതു” എന്ന പേര് വരുന്നില്ലെങ്കില്‍ വേണ്ട നൂറ് യാഗത്തിന്റെ ഫലം അദ്ദേഹത്തിന് കൈവന്നാല്‍ മതി മാത്രമല്ല ഈ വിവരം അങ്ങു തന്നെ യജ്ഞ ശാലയിലെ സദസ്സിലിരിക്കുന്നവരുടെ മുമ്പില്‍ വച്ച് രാജാവിനെ അറിയിക്കണം.”
അങ്ങനെത്തന്നെ, രഘുവിന്റെ ആവശ്യങ്ങള്‍ സാധിക്കാമെന്നേറ്റിട്ട് ഇന്ദ്രന് മാതലി തെളിക്കുന്ന തേരില്‍ കയറി തിരിച്ചു പോയി. എന്നാല്‍ രഘുവാകട്ടെ താന്‍ ഇന്ദ്രനുമായി വിട്ടു വീഴ്ച ചെയ്യേണ്ടിവന്നതിലും, താന്‍ ഏര്‍പ്പെട്ട കാര്യത്തില്‍ പരിപൂര്‍ണ്ണ വിജയം സിദ്ധിക്കാത്തതിലൂണ്ടായ പരിതാപത്തോടും കൂടി കൊട്ടാരത്തിലേക്ക് തിരിച്ചു.
രഘു കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പു തന്നെ ഇന്ദ്രന്റെ ദൂതന് വസ്തുതകളെല്ലാം ദിലീപനെ അറിയിച്ചിരുന്നു. തിരിച്ചെത്തിയ പുത്രനെ അദ്ദേഹം തഴുകി. വജ്രായുധമേറ്റുളള ശരീരത്തിലെ മുറിവുകള്‍ ഒരലങ്കാരം മാത്രമായേ അദ്ദേഹം കണക്കാക്കിയുളളൂ.
ഇങ്ങനെ തൊണ്ണുറ്റൊമ്പത് യാഗങ്ങള്‍ നിര്‍വിഘ്നം നടത്തുകയും നൂറാമത്തെ യാഗത്തില്‍ മുഴുവന്‍ ഫലവും നേടുകയും ചെയ്ത ദിലീപമഹാരാജാവ് രാജ്യഭരണം പുത്രനെയേല്‍പ്പിച്ച് പത്നിയോടൊരുമിച്ചു തപോവനത്തിലേക്ക് പോയി. സൂര്യവംശ രാജാക്കന്മാരുടെ പാരമ്പര്യം അദ്ദേഹം അങ്ങനെ യഥാവിധി നിര്‍വഹിച്ചു.
മഹത്തായ ആ പരമ്പരയില്‍ ജനിച്ച തന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത ലക്ഷ്മണന് വ്യാകുലനായി. എങ്കിലും മനസ്സു തളര്‍ന്നില്ല. ഒരു നല്ല കാര്യത്തിനു വേണ്ടിയാണ് താന്‍ ബലിയാടാകുന്നത് ഒരു പക്ഷെ ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കും കാരണം മനസ്സാണ്. മനസ്സു തന്നെയാണ് ബന്ധങ്ങളെ ബന്ധിപ്പിക്കുന്നതും വേര്‍പെടുത്തുന്നതും. ചിലപ്പോള്‍ കാലവും ബന്ധങ്ങളെ വേര്‍പെടുത്തും. അതിനെ മറികടക്കാന്‍ നമുക്ക് സാദ്ധ്യമല്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: