തൊട്ടുമുമ്പില്‍ തന്നെ ഒരു പ്രകാശവലയം. അതിനുള്ളില്‍ തേന്മാവിന്റെ ഉച്ചാണിക്കൊമ്പില്‍ കണ്ട അതേ ദിവ്യചൈതന്യമുള്ള മാമ്പഴം ആശ്രയമില്ലാതെ വായുവില്‍ തങ്ങിനില്ക്കുന്നു! ഇതാ, ഈ മാമ്പഴം എന്റെ കരങ്ങളിലാണ്. കൈകള്‍ മുമ്പോട്ട് നീട്ടൂ, കേസരി സംശയിക്കേണ്ട. വായു ഭഗവാനാണിത്. വീര കേസരി ആ മാമ്പഴം കൈയേറ്റു.
കണ്കളിലും പിന്നെ നെഞ്ചത്തും ചേര്‍ത്തുവച്ച് അഞ്ജനയ്ക്ക് ഭക്തിപൂര്‍വം നല്കി. ഉമാമഹേശ്വരന്മാരുടെ ബീജവാഹിനിയായ ആ മാമ്പഴത്തിന് വായു ഭഗവാന്റെ കരസ്പര്‍ശത്താല്‍ അതിശക്തിയും വീരകേസരിയുടെ വീര്യവും പകര്‍ന്നുകിട്ടി. ഉമാമഹേശ്വന്മാരെ മനസ്സില്‍ ധ്യാനിച്ച് അഞ്ജന ആ പഴം മുഴുവന്‍ ഭക്ഷിച്ചു. അനിര്‍വചനീയമായ ഒരു തേജസ്സും ശക്തിയും പകര്‍ന്നുകിട്ടിയതുപോലെ അഞ്ജനയ്ക്ക്.
അഞ്ജനയ്ക്ക് പ്രസവസമയമടുത്തു. കണ്പോളകള് കൃഷ്ണമണിയെ എന്നപോലെ വീര കേസരി അഞ്ജനയെ കാത്തുരക്ഷിച്ചു. ചെടികളും വള്ളികളും തളിരുകള്‍ കൊണ്ടും പൂക്കള്‍കൊണ്ടും അവള്‍ക്ക് ശയ്യയൊരുക്കി. ഇളംകാറ്റില്‍ കരിയിലകള്‍ പറന്നുവന്ന് നാലുപാടും ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുവന്നു. അതവള്‍ക്ക് ആ പെരുംകാട്ടില്‍ ഈറ്റില്ലമായി. അങ്ങനെ പ്രകൃതിയൊരുക്കിയ ഈറ്റില്ലത്തില്‍ അവള് ഒരു വീര ദേവചൈതന്യത്തിന് ജന്മമേകി.
ഉമാമഹേശ്വരന്മാര് വാനരരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു, ആ വീരകുമാരനെ ദര്‍ശിക്കാന്‍. അഞ്ജനാ പുത്രന് അവര്‍ സര്‍വമംഗളങ്ങളും ആശംസിച്ചു. വായുഭഗവാനാകട്ടെ മന്ദാനിലനായി വന്ന് അവനെ തഴുകിത്തഴുകി സുഖമേകി.
തലയില്‍ വച്ചാല്‍ പേനരിക്കും, താഴത്തുവച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടിലാണ് അഞ്ജനയും വീരകേസരിയും അവനെ വളര്‍ത്തിയത്. വളര്‍ത്തച്ഛനായ ദേവഗുരു ബൃഹസ്പതിയുടെ അമൃതവചനങ്ങള്‍ അവളുടെ കാതിലൂറിവന്നു. ”നീ ലോകപ്രസിദ്ധനായ ഒരു കുഞ്ഞിന് ജന്മമേകും.” കുട്ടിക്ക് പഴവും തേനും മധുരക്കിഴങ്ങുകളും വീരകേസരി കാട്ടില്‍നിന്ന് വേണ്ടത്ര ശേഖരിച്ചുകൊണ്ടുവന്നു. എത്ര തിന്നാലും അവന് മതി വരാറില്ല.
അഞ്ജനാപുത്രന് ഒരു വയസ്സു തികഞ്ഞു. ഒരു ദിവസം അഞ്ജന കുട്ടിയുമായി തൊട്ടടുത്തുള്ള കാട്ടരുവിയില്‍ കുളിക്കാന്‍ ചെന്നു. കുട്ടിയെ കരയില്‍ നിര്‍ത്തി അഞ്ജന സ്നാനാദികര്മങ്ങളില് ബദ്ധശ്രദ്ധയായി. കിഴക്കനാകാശച്ചെരിവില് ഉദയസൂര്യനെ കണ്ട അഞ്ജനാ പുത്രന് അതൊന്നാംതരം പഴുത്ത പഴമാണെന്നും അതിന് നല്ല മധുരമായിരിക്കുമെന്നും ധരിച്ചു. ‘അമ്മേ, അതാ നല്ലൊരു ചുവന്ന പഴം. അതിന് നല്ല മധുരമായിരിക്കും’ എന്ന് പറഞ്ഞ മകനോട് ഒന്നും ശ്രദ്ധിക്കാതെ അത് പറിച്ചെടുക്കാന്‍ സമ്മതം നല്കി.
അഞ്ജനാ പുത്രന് ഉടനെ കൈകള്‍ ഉയര്‍ത്തി പിന്കാലുകള് നിലത്ത് അമര്‍ത്തിച്ചവിട്ടി ആകാശത്തിലേക്കൊരു കുതിപ്പ്. മേഘപാളികള്‍ക്കിടയിലൂടെ പറക്കുന്ന കുട്ടിയെ വീരകേസരി പിന്തുടര്ന്നെങ്കിലും തൊടാന്‍പോലും കഴിയാതെ മടങ്ങി. അപ്പോള്‍ മാത്രമേ സ്ഥിതിഗതികളുടെ അപകടാവസ്ഥ അഞ്ജന തിരിച്ചറിഞ്ഞുള്ളൂ. ഉമാമഹേശ്വരന്മാരേയും വായുഭഗവാനേയും വിളിച്ചവര്‍ കേണപേക്ഷിച്ചു, കുട്ടിയെ രക്ഷിക്കാന്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: