സുഭാഷ് ചന്ദ്രബോസും നെഹൃവും തമ്മില്‍ ഏറെ സമാനതകളുണ്ടായിരുന്നു, ഒരു കാര്യത്തിലൊഴികെ; തലപ്പത്ത് ഒറ്റയാള്‍ക്കേ ഇടമുണ്ടായിരുന്നുള്ളൂ, ആ പദവി ഗാന്ധിജി നെഹൃവിനു വേണ്ടി ഉഴിഞ്ഞുവെച്ചിരുന്നുവെന്നതൊഴിച്ചാല്.
ഇരുവരും ഉന്നതകുലജാതരായിരുന്നു. ഇരുവര്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടി, അവര്‍ പ്രശസ്ത പ്രഭാഷകരും ഗ്രന്ഥകാരന്മാരുമായിരുന്നു.
എന്നാല്‍ നെഹൃവിന്റെ എഴുത്തിന് വിവരണസ്വഭാവവും കൃത്യമായ കാഴ്ചപ്പാടും കാവ്യസ്വഭാവവും ഉണ്ടായിരുന്നു. ബോസ് വിശകലനക്കാരനും തന്ത്രജ്ഞനുമായിരുന്നു. ഇരുവര്‍ക്കും രാജഭരണ സംവിധാനങ്ങളുടെ ഭവ്യമായ ഭാഗമാകാമായിരുന്നെങ്കിലും അവര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുകയെന്ന ജീവിത ത്യാഗത്തിനു തയ്യാറായി.
ഇരുവരും കമ്മ്യൂണിസത്തില്‍ ചെന്നുചാടാതെതന്നെ ഇടതുപക്ഷത്തെ പഠിച്ചറിഞ്ഞു. രണ്ടുപേരും നയകന്മാരായിരുന്നു, അവരുടെ സ്വകാര്യ ജീവിതംതന്നെ ആ അസാധാരണമായ വ്യക്തിപ്രഭാവം വെളിവാക്കുന്നതായിരുന്നു. അവര്‍ ഒരേസമയം ദേശീയവാദികളും അന്തര്‍ദേശീയ വാദികളുമായിരുന്നു.
ബോസ് എന്നാണ് രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അച്ചുതണ്ടു ശക്തികളുടെ സഖ്യകക്ഷിയായി മാറിയതെന്ന കാര്യത്തില്‍ അറിയപ്പെടുന്ന വിവരങ്ങളില്ല. അദ്ദേഹം ജപ്പാനോടു പറഞ്ഞു, ബ്രിട്ടീഷ് സാമ്രാജ്യത്തിനുപകരം ജപ്പാനെ കുടിവെക്കാന്‍ താന്‍ അഭിലഷിക്കുന്നില്ലെന്ന്. ഇരുവരും കര്‍ക്കശക്കാരായ സ്വാതന്ത്ര്യവാദികളായിരുന്നു.
ഗാന്ധിജിക്ക് തുടക്കംമുതലേ, ഇന്നും വിശദീകരണമില്ലാത്ത, ബോസ് വിരുദ്ധ നിലപാടായിരുന്നു. നെഹൃവിനുവേണ്ടിയുള്ള തന്റെ പദ്ധതികളില്‍ ഇടപെടാന്‍ കഴിയുന്ന ദേശീയ നായകനായി ഗാന്ധിജി ബോസിനെ കണ്ടു. ഒരിക്കല്‍ സന്നദ്ധസേനാ സംഘത്തിന്റെ പരേഡുകാണാന്‍ ഗാന്ധിയെ ബോസ് ബംഗാളിലേക്കു ക്ഷണിച്ചപ്പോള്‍ ഗാന്ധി അതിനെ പരിഹസിക്കുകയും വിസമ്മതിക്കുകയും ചെയ്തു.
1937 ലെ നിര്‍ണ്ണായക തെരഞ്ഞെടുപ്പിന്റെ ബഹുജന പ്രചാരണ നേതൃത്വം നെഹൃവിനെ ഗാന്ധി ഏല്‍പ്പിച്ചു. എന്നാല്‍ ഒരുവര്‍ഷത്തിനകം, 1938-ല്‍ ഹരിപുരയില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഗാന്ധിജിയുടെ ഹിതത്തിനെതിരായി, പാര്‍ട്ടി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് താന്‍ നെഹൃവിനേക്കാളും ഗാന്ധിയെക്കാളും സമ്മതനാണെന്ന് ബോസ് തെളിയിച്ചു. പക്ഷേ ഗാന്ധിയുടെ സഹകരണമില്ലാതെ ബോസിനു
പ്രവര്‍ത്തിക്കാനാകുമായിരുന്നില്ല; അങ്ങനെ അവരിലെ അകല്‍ച്ച പൂര്‍ത്തിയായി. ബോസ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി.നാളേറെയായി ആളുകള്‍ വിശ്വസിക്കുന്നത് 1941-ല്‍ ബോസ് സ്വയം ഗാന്ധിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും രാജ്യത്തുനിന്നും വിട്ടുപോവുകയായിരുന്നുവെന്നാണ്. എന്നാല്‍ ഈ കാഴ്ചപ്പാട് അമ്പേ അബദ്ധമാണെന്ന് 1946 ലെ രണ്ടു സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ആ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ നേവിയില്‍ ഉണ്ടായ കലഹം സൈനിക സംവിധാനത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തേക്കാള്‍ സ്വാധീനം ബോസിനായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഐഎന്‍എ ഭടന്മാര് ചെങ്കോട്ടയില്‍ നടത്തിയ കായിക ക്ഷമതാ പ്രകടനം ബ്രിട്ടീഷ് ഭരണം ഏറെക്കാലം ഉണ്ടാകില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. ഭാരതത്തിലെ യുവജനത സംസാരിക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ സംസാരിച്ചത് ബോസിന്റെ ശബ്ദത്തിലായിരുന്നു.
ബോസിനോടും കുടുംബത്തോടുമുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ ഭയം മനസിലാക്കാം. പക്ഷേ, നെഹൃവിന്റെ ഭയമെന്തായിരുന്നു? പ്രധാനമന്ത്രിയായിരിക്കെ എന്തിനാണ് ബോസിനു ചുറ്റും രഹസ്യാന്വേഷണ ഏജന്‍സിയെ നിയോഗിച്ചത്? വിമാനാപകടത്തില്‍ ബോസ് കൊല്ലപ്പെട്ടുവെന്നത് പുകമറയ്ക്കുള്ളിലെ ദുരൂഹതയായിരുന്നു, ഇന്നും ആണ്. ഇത്തരം ദുരൂഹതയിലെ ചുഴലി എക്കാലത്തും കിംവദന്തികള്തന്നെയാണ്. എന്നാല്‍ കിംവദന്തികള്‍ക്കപ്പുറം, ബോസ് യഥാര്‍ത്ഥത്തില്‍ മരിച്ചോ എന്ന കാര്യത്തില്‍ അന്ന് ഉന്നതതലത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു.
അത് ദൂരീകരിക്കാനുള്ള ഒരു മാര്‍ഗ്ഗം ബോസ് കൊല്‍ക്കത്തയിലുള്ള തന്റെ വീട്ടുകാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധംവെച്ചിരുന്നോ എന്നറിയലായിരുന്നു. അതിനാല്‍ കത്തുകള്‍ പരിശോധിച്ചിരുന്നു, വീട്ടിലെ സന്ദര്‍ശകരില്‍ ഒരു കണ്ണുവെച്ചിരുന്നു.
പക്ഷേ, ഏറ്റവും യുക്തിസഹമായ കാരണം രാഷ്ട്രീയപരംതന്നെയായിരുന്നു. ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ തടയാനാവുന്ന, കോണ്‍ഗ്രസില്‍ തന്റെ ആധിപത്യം ചോദ്യം ചെയ്യാനാവുന്ന ഒരേയൊരു ദേശീയ നേതാവ് ബോസായിരുന്നുവെന്നകാര്യം മറ്റാരെക്കാളും നെഹൃവിനറിയാമായിരുന്നു.
ബോസ് രാഷ്ട്രീയ രംഗത്ത് തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്കുറപ്പുണ്ട്, കോണ്‍ഗ്രസ് 1957-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒതുക്കപ്പെടുകയും 1962-ല്‍ തോല്പ്പിക്കപ്പെടുകയും ചെയ്യുമായിരുന്നുവെന്ന്. എങ്കില്‍ ചൈനയുടെ ഭാരതാക്രമണവും 1965-ലെ പാക്കിസ്ഥാന്റെ കടന്നുകയറ്റവും എന്തായിത്തീര്‍ന്നേനെയെന്നു സങ്കല്‍പ്പിക്കുന്നതു കൗതുകകരമായിരിക്കും.
ബോസിനെ സംബന്ധിച്ച 87 ഫയലുകള്‍ ഇപ്പോഴും ഭാരതസര്‍ക്കാര്‍
പുറത്തുകാണിക്കാത്തതായുണ്ട്. ഇവ പുറത്തുവിട്ടാല്‍ ഒന്നോ രണ്ടോ വിദേശ രാജ്യങ്ങളുമായുള്ള ഭാരതബന്ധത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നാണ് കാരണം പറയുന്നത്. എങ്ങനെ? എന്തുകൊണ്ട്? ബോസ് വിമാനാപകടത്തിലാണ് മരിച്ചതെങ്കില്‍ ഈ ഫയലുകള്‍ പുറത്തുവിട്ടാല്‍ എങ്ങനെ അത് മൂന്നാമതൊരു രാജ്യത്തെ ബാധിക്കും?
വിമാനാപകടത്തില്‍നിന്ന് ബോസ് രക്ഷപ്പെട്ടെന്നും പേരുവെളിപ്പെടുത്താനാവാത്ത ഒരു രാജ്യത്ത് അദ്ദേഹം ശിഷ്ടകാലം ജിവിച്ചുവെന്നുമുള്ള കിംവദന്തികള്‍ ശരിവെക്കുന്നതല്ലേ ഇതെല്ലാം? വാര്‍ത്ത പുറത്തുവരാത്തവിധം കനത്ത ഇരുമ്പുമറയ്ക്കുള്ളിലാക്കിയ ഈ സംഭവം ഒരുതരം തടങ്കലല്ലായിരുന്നോ? നെഹൃവിന് ഇതറിയാമായിരുന്നില്ലേ? തിരികെ രാജ്യത്തേക്കു വരുന്നതിന്റെ പരിണിതഫലത്തില്‍ ഭയപ്പെട്ടിരുന്നില്ലേ? ഉത്തരങ്ങള്‍ കിട്ടാത്ത സ്ഥിതിക്ക് നമുക്കു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാനേ കഴിയൂ.
ഒരു ചിന്ത പങ്കുവെച്ച് ഞാനിതവസാനിപ്പിക്കാം. നെഹൃ പ്രധാനമന്ത്രിയായിരിക്കെയും ശേഷവും ഐബിയുടെ തലവന്‍ ബി. എന്‍. മുള്ളിക് ആയിരുന്നു. എല്ലാ ഐബി തലവന്മാര്ക്കും നിശ്ചിതകാലത്തേക്കാണ് ആ പദവി ലഭിക്കുക. പക്ഷേ മുള്ളിക്കിനെ ആ പദവിയില്‍നിന്ന് മാറ്റിയിട്ടേ ഇല്ല. എന്തുകൊണ്ട്? കോണ്‍ഗ്രസ് സര്‍ക്കാരിനെ ബ്ലാക്മെയില്ചെയ്യാന് പറ്റിയ എന്തെങ്കിലും അധികാരം ഉണ്ടായിരുന്നോ? എഫ്ബിഐയുടെ തലവനായിരുന്ന ജെ. എഡ്ഗാര്‍ ഹൂവറിന്റെ ഭാരത പതിപ്പായിരുന്നോ മുളളിക്? വീണ്ടും പറയട്ടെ, ഉത്തരം നമുക്കറിയില്ല. പക്ഷേ, ഈ പുകയ്ക്കുപിന്നില് എന്തോ എരിയുന്നുണ്ടെന്ന് നമുക്ക് ഊഹിക്കാന്‍ എളുപ്പമാണ്. ആ തീപ്പൊരിയില്‍ വെളിപ്പെടുത്തലിന്റെ കാറ്റടിച്ചാല്‍ കൊടും തീയുടെ ആളിക്കത്തലുണ്ടാവുമെന്നുറപ്പാണ്.
(ജെ. എഡ്ഗാര്‍ ഹൂവര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ആദ്യതലവനായിരുന്നു. രാഷ്ട്രീയ-സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് ഏജന്‍സിയെ ഉപയോഗിച്ച ഹൂവറിനെ തൊടാന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും ഭയമായിരുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: