ആപ്പൂരിയ വിപ്പിന്റെ വാലുമുറിഞ്ഞ കഥ പാടുകയാണ് പറഞ്ഞിട്ടും കാണിച്ചിട്ടും മതിവരാത്ത ചാനല്‍ വിദ്വാന്മാര്. ഒരു പതിറ്റാണ്ട് തങ്ങളുടെ റേറ്റിംഗിനെ കുത്തനെ ഉയര്‍ത്തി നിര്‍ത്തിയ തെറിമൊഴിവഴക്കത്തിന്റെ വക്താവും പ്രയോക്താവുമാണ് യുഡിഎഫ് സര്‍ക്കാരിന് നിത്യപാരയായി മാറിക്കൊണ്ടിരുന്ന സാക്ഷാല്‍ പി.സി.ജോര്‍ജ്.
ഒടുവില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പിറ്റേന്നാള്‍ ആ കുരിശ് ഇറക്കിവെക്കാന്‍ പുതുപ്പള്ളി കുഞ്ഞൂഞ്ഞ് തയ്യാറായിരിക്കുന്നു. പി.സി.ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘മുരട്ടുകിളവന്‍’ എട്ട് എംഎല്‍എമാരുമായി കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ കുഞ്ഞൂഞ്ഞല്ല, സാക്ഷാല്‍ മുത്തുപ്പട്ടരുപോലും വീണുപോകും. മുരട്ടുകിളവന്‍ എന്ന പദപ്രയോഗം കണ്ട് അവശജനോദ്ധാരകന് ഉദ്ദേശിച്ചത് ഒരാഴ്ചമുമ്പുവരെ വിനീതവിധേയനായി സാര്‍ എന്ന് സ്വയം വിളിച്ചുപോന്ന സാക്ഷാല്‍ കരിങ്ങോഴയ്ക്കന്‍ മാണി മകന് മാണിയെത്തന്നെ.
മാണിയെ പാലായിലെ മുന്‍ എംഎല്‍എ ആക്കിക്കളയും എന്ന് ഭീഷണിമുഴക്കി നാക്ക് അകത്തിടുംമുമ്പ് പി.സി.ജോര്‍ജ് മുന്‍ ചീഫ് വിപ്പായി. മാണി മാണിയെ മാത്രമല്ല, മാണിയുടെ മകന് ജോസ് കെ.മാണിയേയും സാര്‍ എന്നുവിളിപ്പിക്കും എന്ന ഘട്ടംവന്നപ്പോഴാണത്രെ ആത്മാഭിമാനിയായ ജോര്‍ജിന് ‘ഏനക്കേടായത്’.
ബാറുകാര് കൊടുത്ത കാശ് മുഴുവന്‍ ആ ചെക്കന് അവള്‍ക്ക് കൊണ്ടുകൊടുത്തു എന്നതാണ് ജോര്‍ജിന്റെ ആക്ഷേപം. അവളും അവനും വിപ്പും ആപ്പുമെല്ലാംകൂടി കേരളത്തിന്റെ പൊതുജീവിതത്തില്‍ വലിച്ചെറിഞ്ഞ വൃത്തികേടുകള്‍ തൂത്താലും തുടച്ചാലും പോവില്ല. ചാനല്‍ക്കാഴ്ചകളിലെ ജോര്‍ജിയന്‍ പ്രഭാവത്തിന്റെ കാരണമായി പറയുന്നത് മലയാളികള്‍ക്ക് ഇതൊക്കെയാണ് ഇഷ്ടമെന്നാണ്.
അല്ലെങ്കില്‍ നോക്കൂ, യെമനില്‍ കുടുങ്ങിയ നമ്മുടെ നാട്ടുകാരെ പടക്കപ്പലുകളിലും വിമാനങ്ങളിലും നാട്ടിലെത്തിക്കാന്‍ ഒരു കേന്ദ്രമന്ത്രി നേരിട്ടുപോയി നടത്തുന്ന സേവനങ്ങളെക്കുറിച്ച് ഒരു നല്ലവാക്ക് ഉരിയാടാത്ത കേരളത്തിലെ മാധ്യമങ്ങള്‍ വിടുവായത്തംകൊണ്ട് കാരണവര്‍ ചമയുന്ന ഈ അഹന്തയെ ആഘോഷിക്കുന്നതിനെ എന്തുപേരിട്ട് വിളിക്കണം.
കോണ്ഗ്രസുവഴി തുടങ്ങി, പിളര്‍ന്ന് കെ.എം.മാണിക്കൊപ്പം ചേര്‍ന്നാണ് പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് എന്ന പൂഞ്ഞാറുകാരന് ഇന്ന് കാണുന്ന പി.സി.ജോര്‍ജ് ആയത്. വളരുന്തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ മറപിടിച്ച് ജോസഫ് പിളര്‍ന്ന് ഇടതായപ്പോള്‍ പിസിയും ഇടതായി.
എണ്‍പതില്‍ ജോസഫിന്റെ കുടയ്ക്കുകീഴില്‍ മേലൊരു തുള്ളി മഴവെള്ളം വീഴാതെ ജോര്‍ജ്ജ് നിയമസഭ കണ്ടു. സത്യക്രിസ്ത്യാനി കൈവിടാത്ത കുരിശും ചുമന്നുകൊണ്ടുതന്നെ കൂറുമാറിയെത്തിയ ജോസഫിനെ ഇടതുമുന്നണി ഒരുളുപ്പുമില്ലാതെ കെട്ടിപ്പിടിച്ചപ്പോള്‍ നാണക്കേട് തോന്നിയത് ജോര്‍ജിനാണ്. അങ്ങനെ ജോസഫിനെ പിളര്‍ത്തി ജോര്‍ജ് ഒരു രാത്രികൊണ്ട് സെക്യുലറായി. ആ കുരിശ് ഒഴിഞ്ഞതിന്റെ പേരില്‍ ജോസഫ് അര്‍ദ്ധരാത്രിയിലും കര്ത്താവിന് നന്ദി പറഞ്ഞിട്ടുണ്ടാവണം.
സെക്കുലര്‍ ജോര്‍ജിന്റെ അടുത്തലക്ഷ്യം വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിവിരുദ്ധ മനോനില ഉള്ളവനാക്കിയെടുക്കുക എന്നതായിരുന്നു. പാര്‍ട്ടിക്ക് പണംതന്ന മുതലാളിമാര്‍ക്കെല്ലാം എതിരെ പി.സി.ജോര്‍ജിന്റെ വാക്കുംകേട്ട് വി.എസ് കൊടിപിടിച്ചു. മതികെട്ടാനിലും മൂന്നാറിലും കയറിയിറങ്ങി എലിയും പൂച്ചയും കളിച്ചു. ഒരുതരത്തില്‍ വിഎസിന് ക്വട്ടേഷന്‍ കൊടുത്തും വിഎസിന്റെ ക്വട്ടേഷന്‍ ഏറ്റുവാങ്ങിയും ജോര്‍ജിന്റെ വലിയ ശരീരം ചെറിയ സ്ക്രീനില്‍ നിറഞ്ഞു. പിന്നെ ഒരുകാലത്ത് വിഎസിനെ കളഞ്ഞ് പുറത്തുചാടി.
കേരള കോണ്‍ഗ്രസ് കോണ്‍ഫെഡറേഷനായിരുന്നു ഉന്നം. ജേക്കബും പിള്ളയും ജോര്‍ജും ഒക്കെക്കൂടി ഒരവിയല് ബാന്‍ഡ്. പണി പാളിയപ്പോഴാണ് മാണിയുടെ കുഞ്ഞാടാവാന്‍ തീരുമാനിച്ചത്. പിന്നാലെ ജോസഫും ആ കൂടാരത്തില്‍ തന്നെ കയറി. മാണിയും ജോസഫും ഒന്നായപ്പോള്‍ പിടിച്ചുനില്ക്കാന്കിട്ടിയ തുരുമ്പാണ് ചീഫ് വിപ്പ് പദവി. അതു മുതലാക്കിയാണ് ജോര്‍ജ് തന്റെ വിസ്മയിപ്പിക്കുന്ന ഭാഷാപാണ്ഡിത്യം പുറത്തെടുത്തത്.
ക്ലച്ചും ഗിയറും ബ്രേക്കും ബെല്ലും സ്റ്റിയറിംഗുമടക്കം സര്‍വതും പാലായിലും പാണക്കാട്ടുംകൊണ്ട് പണയംവച്ച യുഡിഎഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പ് എന്ന നിലയില്‍ ജോര്‍ജ് ന്യൂജനറേഷന് തരംഗമായി നിറഞ്ഞാടി. റിമി ടോമിക്കൊപ്പം ഒന്നും ഒന്നും മൂന്ന് കളിച്ചും കോമഡി പരിപാടികളില്‍ ജഡ്ജിയായി ചമഞ്ഞിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്റെ ചുവടുപിടിച്ച് ചില സിനിമകളില്‍ അഭിനയിച്ചും ജോര്‍ജ് തിമിര്ത്തകാലത്ത് ചാനലുകള്‍ തുരുതുരാ ബ്രേക്കിംഗ് ന്യൂസുകള്‍ കൊടുത്തുകൊണ്ടേയിരുന്നു.
കരണത്തടിക്കുമെന്നും നാക്കുപിഴുതെടുക്കുമെന്നുമൊക്കെ അല്ലറ ചില്ലറ പ്രതികരണങ്ങള്‍ ആണ്‍വഴിക്കും പെണ്‍വഴിക്കും പറഞ്ഞെങ്കിലും ജോര്‍ജ് വകവെച്ചില്ല. പൂഞ്ഞാറിന്റെ സമരപുളകങ്ങള്‍ ചാര്‍ത്തിയ സിന്ദൂരമാലയുമായി രാവിലെ തെറിപറഞ്ഞും വൈകിട്ട് മാപ്പ് പറഞ്ഞും ജോര്‍ജ് നല്ല ‘കൃഷിക്കാരനായി’.കൊട്ടാരക്കരയിലെ ആനയുള്ള തറവാട്ടില്‍ കുടുംബവഴക്ക് തീര്‍ക്കാന്‍ കയറിയതാണ് ഒരിക്കല്‍ ജോര്‍ജ്. കുടുംബം കലക്കി എന്ന ഓമനപ്പേരുമായാണ് മടങ്ങിയത്.’ഗണേശന് എന്നെ ചേട്ടാ എന്നേ വിളിക്കുമായിരുന്നുള്ളൂ’ എന്ന് പത്തനാപുരത്ത് പ്രസംഗിച്ചു തകര്‍ത്ത ജോര്‍ജ്ജ് ഗണേശനെ പിന്നെ പലതും വിളിച്ചു. ജോര്‍ജിയന്‍ പീഡനം സഹിക്കാനാകാതെ ഒരു വിപ്ലവകുമാരന്, ‘എനിക്ക് അച്ഛനുണ്ട്, അമ്മയുണ്ട്’ എന്ന് നിലവിളിച്ചതും ഇതേകാലത്തായിരുന്നു.
അവിഹിതത്തിന്റെ പേരില്‍ മന്ത്രിമന്ദിരത്തില്‍ തല്ലുകൊണ്ടവനാണ് ഗണേശനെന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. നെല്ലിയാമ്പതിയിലെ വനഭൂമി മുഴുവന്‍ കയ്യേറിയ മലയോര കര്‍ഷക കോണ്‍ഗ്രസ് പ്രവാസികള്‍ക്കുവേണ്ടി കൊടികുത്തിയ ജോര്‍ജ്, ഗണേശന് തകര്‍ത്ത 22 കുടുംബങ്ങളുടെ പട്ടികയുമായി നടന്നാണ് അന്ന് പേപ്പിടി കാട്ടിയത്. 95 കഴിഞ്ഞ ഗൗരിയമ്മയ്ക്കും മരിച്ചുപോയ ടി.വി.തോമസിനും വരെ രക്ഷയുണ്ടായില്ല. സാദാ പിസിയായി നിയമസഭയിലെത്തിയതാണ് ജോര്‍ജെങ്കിലും ചീഫ് വിപ്പായപ്പോള്‍ സദാചാര പോലീസിന്റെ ഡിജിപിയായിട്ടാണ് വിലസിയത്.
കൂടുതല്‍ സദാചാരം പ്രസംഗിച്ചുനടന്ന കാലത്താണ് എണ്‍പതുകളില്‍ പൂഞ്ഞാര്‍ എംഎല്‍എയെ കാണാന്‍ കൊച്ചിന്റെ കൈയും പിടിച്ചുകയറിവന്ന അച്ചാമ്മയെതേടി ചാനലുകാര് പരക്കം പാഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് നടത്താമെന്നായിരുന്നു ജോര്‍ജിന്റെ വെല്ലുവിളി. ആ ഡിഎന്‍എ വീര്യത്തിന്റെ കനത്തിലാണ് ഇപ്പോള്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് മുരട്ടുകിളവനെന്ന് മാണിയെ പുലഭ്യം പറയുന്നത്.
എന്തായാലും തിണ്ടുകുത്തി ചുരമാന്തിത്തിമിര്ത്ത ചീഫ് വിപ്പ് ഇപ്പോള്‍ മാണിയുടെ പാര്‍ട്ടിയിലെ ഒമ്പത് എംഎല്‍എമാരില്‍ ഒമ്പതാമന്‍ മാത്രമാണ്. ജോര്‍ജ് ഒരിക്കലും ആഗ്രഹിക്കാത്തതാണ് ആ പദവി. മാണി കോണ്‍ഗ്രസില്‍നിന്ന് എങ്ങനെ പുറത്താക്കപ്പെടാം എന്നതിന്റെ ഗവേഷണത്തിലാണ് ജോര്‍ജ്. മഹാനായ അച്ഛനും മകനും രണ്ടിലയായി വിരാജിക്കുന്ന പാര്‍ട്ടിയില്‍നിന്ന് ഒന്നു പുറത്താക്കിച്ചുകിട്ടാനുള്ള വാഴ്ത്തുപാട്ടുകള്‍ ജോര്‍ജ് തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി വൈസ് ചെയര്‍മാനെന്ന നിലയില്‍ 140 മണ്ഡലങ്ങളിലും കമ്മറ്റി വിളിച്ച് മാണിയെ തെറിപറയുകയാണ് ആദ്യപരിപാടി. കേള്‍ക്കാന്‍ മാണിക്കും വരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: