പാരീസ്: ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി വാങ്ങാനുള്ള കരാര്‍ ഭാരതവ്യോമസേനയ്ക്ക് കരുത്തു പകരും. പൂര്‍ണ്ണമായും ഉപയോഗ സജ്ജമാക്കി വിമാനങ്ങള്‍ നല്‍കാനാണ് ഭാരതം ആവശ്യപ്പെട്ടിരിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത്, എകെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് നമ്മുടെ കര, വ്യോമ, നാവിക ശേഷി അപകടകരമാം വിധം താഴ്ന്നുപോയത്. ആയുധങ്ങളും അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും സേനകള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നെങ്കിലും ഒരെണ്ണം പോലും ഇക്കാലത്ത് വാങ്ങിയില്ല. അഴിമതി ആരോപണം ഉയരുമെന്ന ഭയം കാരണമാണ് ആന്റണി സേനകളുടെ നവീകരണം മാറ്റിവച്ചിരുന്നത്.
മോദിയും ഫ്രാന്‍സ്വ ഒലോന്ദും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വിമാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.വ്യോമസേനയുടെ ആവശ്യാനുസരണം കൃത്യസമയത്ത് ഫ്രാന്‍സ് നമുക്ക് വിമാനങ്ങള്‍ കൈമാറും. അറ്റകുറ്റപ്പണിയുടെ കരാറും അവര്‍ക്കു തന്നെയാണ് നല്‍കിയത്. 420 കോടി ഡോളറിന്റെ ഇടപാടാണിത്.
ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഭാരതത്തിന് 45 സ്ക്വാഡ്രന്‍ വിമാനങ്ങളാണ് വേണ്ടത്. എന്നാല്‍ 34 സ്ക്വാഡ്രനുകളേ നമുക്കുള്ളൂ. ഓരോ സ്ക്വാഡ്രനിലും 18 വിമാനങ്ങളാണ് ഉള്ളത്. 36 പുതിയ റാഫേല്‍ ജറ്റുകള്‍ വരുന്നതോടെ രണ്ട് സ്ക്വാഡ്രനുകള്‍ കൂടിയാകും. ഇവ സേനയില്‍ ഉള്‍പ്പെടുത്തുന്നതോടെ മിഗ് 21, മിഗ് 27 എന്നീ പഴയ വിമാനങ്ങള്‍ ഘട്ടം ഘട്ടമായി നീക്കും.
നിലവില്‍ മിഗ് അടക്കം നമുക്കുള്ള 14 സ്ക്വാഡ്രനുകളും റഷ്യന്‍ നിര്‍മ്മിത വിമാനങ്ങളാണ്. റഷ്യന്‍ വിമാനങ്ങള്‍ക്കു പകരം നാം സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് എന്ന ലഘു യുദ്ധവിമാനം ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ തേജസ് നിര്‍മ്മാണം വൈകിയതിനാല്‍ ഇവ സേനയില്‍ ഉള്‍പ്പെടുത്തുന്നതും വൈകുകയായിരുന്നു.
നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് സ്ക്വാഡ്രനുകള്‍ അടിയന്തരമായി വാങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെട്ടിരുന്നത്.റാഫേല്‍ വിമാനം വാങ്ങാനുള്ളതടക്കം പതിനേഴോളം കരാറുകളാണ് ഒപ്പിട്ടത്.
രണ്ടു വര്‍ഷം കൊണ്ട് വിമാനങ്ങള്‍
സേനയില്‍ ചേര്‍ക്കും: പ്രതിരോധ മന്ത്രി
ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 36 റാഫേല്‍ ജറ്റു വിമാനങ്ങള്‍ രണ്ടു വര്‍ഷം കൊണ്ട് വ്യോമസേനയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. കഴിഞ്ഞ 17 കൊല്ലമായി മുടങ്ങിക്കിടന്ന കരാറിലാണ് കഴിഞ്ഞ ദിവസം ഒപ്പിട്ടത്. അദ്ദേഹം പറഞ്ഞു.
എന്താണ് റാഫേല്‍
ജറ്റ് വിമാനം
ന്യൂദല്‍ഹി: ഇരട്ട എന്‍ജിനുള്ള, വിവിധോദ്ദേശ യുദ്ധവിമാനമാണ് റാഫേല്‍. ഫ്രാന്‍സിലെ ഡസോള്‍ട്ട് എവിയേഷനാണ് ഇവ നിര്‍മ്മിക്കുന്നത്. അഫ്ഗാനിസ്ഥാന്, ലിബിയ, മാലി, ഇറാഖ് അടക്കമുള്ള രാജ്യങ്ങളിലെ പോരാട്ടങ്ങള്‍ക്കും ഇവ ഉപയോഗിച്ച് കൃത്യത ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഒരാള്‍ക്കും രണ്ടു പേര്‍ക്കും ഇരിക്കാവുന്ന തരം റാഫേല്‍ യുദ്ധവിമാനങ്ങളുണ്ട്.
10196 കിലോയാണ് ഭാരം. ആയുധം നിറച്ചുള്ള ഭാരം14016 കിലോ. നീളം 15.27 മീറ്റര്‍. 5.34 മീറ്റര്‍ ഉയരം.ചിറകില്‍ നിന്ന് ചിറകിലേക്കുള്ള അകലം 10.80 മീറ്റര്‍. വേഗത ഉയരത്തില്‍ പറക്കുമ്പോള്‍ മണിക്കൂറില്‍ 1,912 കിലോമീറ്റര്‍. താഴ്ന്നു പറക്കുമ്പോള്‍ മണിക്കൂറില്‍ 1,390 കിലോമീറ്റര്‍. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 3700 കിലോമീറ്റര്‍ വരെ പറക്കാം.തോക്കുകള്‍, പലതരം മിസൈലുകള്‍ എന്നിവ ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: