ഐക്യരാഷ്ട്ര സംഘടന 2015 മാര്‍ച്ച് മാസത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കി. 2005 മുതല്‍ 2015 വരെ ജലം-ജീവന് എന്നതിനെ ആസ്പദമാക്കി നടത്തിയ ഒരുപതിറ്റാണ്ടിന്റെ പഠനമാണത്. ഭൂമുഖത്തെ ജലത്തിന്റെ അളവില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. ജലത്തിന്റെ വിതരണത്തില്‍ പ്രധാനമായും മഴ, മഞ്ഞുവീഴ്ച, ചൂട് എന്നിവയെ ആസ്പദമാക്കി വരുന്ന വ്യതിയാനങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്.
ശുദ്ധജലം മലിനീകരണം മൂലം ഉപയോഗശൂന്യമായി മാറുന്നു. മഴ വഴി ലഭിക്കുന്ന ജലത്തിന്റെ അശ്രദ്ധയോടെയുള്ള കൈകാര്യം ചെയ്യല്‍ രാജ്യങ്ങളെ ജലദൗര്ലഭ്യത്തിലേയ്ക്കും വരള്‍ച്ചയിലേക്കും തള്ളിവിടുന്നു. വികസനം ഭൂഗര്‍ഭ ജലത്തിലേയ്ക്കുള്ള ജലത്തിന്റെ അരിച്ചിറങ്ങലിനെ പ്രതികൂലമായി ബാധിക്കുന്നു. ശരിയായ ജലമാനേജ്മെന്റിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജലലഭ്യതയില്‍ സങ്കീര്‍ണത വരുത്തിത്തീര്‍ക്കുന്നു.
ആഗോളതലത്തില്‍ ഐക്യരാഷ്ട്രസംഘടനയുടെ ജലം-ജീവന് നിലനിര്‍ത്താന്‍ എന്ന ഒരു പതിറ്റാണ്ടിന്റെ പഠനം എത്തിച്ചേര്‍ന്ന ചില അടിസ്ഥാനകാര്യങ്ങളആണിവ. കഴിഞ്ഞ പത്തുവര്‍ഷമായി ഐക്യരാഷ്ട്ര സംഘടന നടത്തുന്ന ജലദിനത്തിന്റെ ആപ്തവാക്യങ്ങള്‍ താഴെ പറയുന്നവയാണ്. ജലം ജീവനുവേണ്ടി, ജലവും സംസ്കാരവും, ജല ദൗര്‍ലഭ്യം നേരിടാന്‍, ജലം ശുചീകരണത്തിന്, ജലം പങ്കുവക്കാന്‍, ആരോഗ്യലോകത്തിന് ശുദ്ധജലം, നഗരങ്ങള്‍ക്ക് ജലം, ജലം ഭക്ഷ്യസുരക്ഷക്ക്, ജലസഹകരണം, ജലവും ഊര്‍ജവും, ജലവും സുസ്ഥിരവികസനവും എന്നിവയാണവ. ലോകത്ത് ജലവുമായി ബന്ധപ്പെട്ട് കിടക്കുന്ന മിക്കവാറും കാര്യങ്ങള്‍ ഈ ആപ്തവാക്യങ്ങളില്‍ സ്പഷ്ടമാണ്.
ലോകരാജ്യങ്ങളുടെ ശ്രദ്ധ ഇക്കാര്യങ്ങളിലേക്ക് കൊണ്ടുവരാനാണ് ഐക്യരാഷ്ട്രസംഘടന ഇവ തിരഞ്ഞെടുത്തത്. ജലത്തിന്റെ പ്രാധാന്യം അത്രയേറെയാണെന്ന് നമുക്കറിയാം. ആരോഗ്യസംരക്ഷണത്തിനും ശരീരശുദ്ധി കൈവരിക്കുവാനും ജലം വേണം. നഗരവല്‍ക്കരണം, ഭക്ഷ്യസുരക്ഷ, ഊര്ജ്ജഉല്പ്പാദനം, ഇക്കോസിസ്റ്റം നിലനില്‍പ്പ് എന്നിവയ്ക്കെല്ലാം ജലം വേണം. വെള്ളപ്പൊക്കം കനത്ത മഴ, സമുദ്രക്ഷോഭം, സുനാമി, വരള്‍ച്ച, ജലജന്യരോഗങ്ങള്‍, ഉരുള്‍പൊട്ടല്‍, ഹിമപാതം, മഞ്ഞുവീഴ്ച, ക്ഷണപ്രളയം, സമുദ്രനിരപ്പില്‍ വ്യതിയാനം, നദികള്‍ കരകവിഞ്ഞൊഴുകല്, ഡാം തകര്‍ച്ച എന്നിവയെല്ലാം ജലവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ദുരന്തങ്ങളാണ്.
2010 ല്‍മാത്രം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളില്‍ മാത്രം 296800 ആളുകള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം 1900 നു ശേഷം ഇത്തരം ദുരന്തങ്ങളിലായി 11 ദശലക്ഷം ആളുകള്‍ മരണമടഞ്ഞു. ലോകത്ത് രണ്ടുശതകോടി ജനങ്ങള്‍ വരള്‍ച്ചാ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന കടലിന്റെ അമ്ല വര്‍ധന, താപനിലയിലെ മാറ്റം എന്നിവ മൂലം ജീവസന്ധാരണ മാര്‍ഗങ്ങള്‍ അടയാന്‍ പോകുന്നത് അനേകം ശതകോടി ജനങ്ങള്‍ക്കാണ്.
ലോകജനസംഖ്യയുടെ 40 ശതമാനം ആളുകളും താമസിക്കുന്നത് നദീതീരങ്ങളിലാണ്. നദികള്‍, തടാകങ്ങള്‍ എന്നിവ വിവിധ രാജ്യങ്ങളുമായി പങ്കുവക്കുന്ന രാജ്യങ്ങള്‍ 276 എണ്ണമുണ്ട്. ലോകത്ത് 21 രാജ്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഭൂഗര്‍ഭ ജലത്തെ ആശ്രയിക്കുന്നവയാണ്. ഈ ജലാശയങ്ങള്‍ മിക്കവാറും അന്താരാഷ്ട്ര രാജ്യാതിര്‍ത്തി പങ്കുവയ്ക്കുന്നവയാണ്. 300 ഇത്തരം ജലാശയങ്ങളുണ്ട് ലോകത്ത്. ജലത്തിന്റെ പേരില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെയും സംഘര്‍ഷങ്ങളുടെയും കാരണം മറ്റൊന്നല്ല.
2009 നും 2050 നും ഇടയില്‍ ലോകജനസംഖ്യയില്‍ 2.3 ശതകോടി ആളുകളുടെ വര്‍ധനവുണ്ടാകും. അതായത് ജനസംഖ്യ 6.30 ശതകോടിയില്നിന്ന് 9.1 ശതകോടിയാകുമെന്നര്ത്ഥം. ജനസംഖ്യാ വര്‍ധനവില്‍ മുഖ്യപങ്കും എത്തിച്ചേരുക നഗരങ്ങളിലായിരിക്കും.
അതായത് 2030 നുള്ളില്‍ നഗരങ്ങളില്‍ 3.9 ശതകോടി ജനങ്ങളുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. 2011 ല്‍ തന്നെ ലോകത്ത് 2.5 ശതകോടി ജനത്തിന് ആരോഗ്യപരിപാലനത്തിനായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം ലഭിച്ചിട്ടില്ല. നമ്മുടെ നഗരങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. ആരോഗ്യപരിപാലനം നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് കൂട്ടത്തോടെ ജലജന്യരോഗങ്ങള്‍ പിടിപെടും.
ലോകത്തില്‍ ശുദ്ധജലലഭ്യത ഇല്ലാത്തത് 768 ദശലക്ഷം ആളുകള്‍ക്കാണ്. ഇന്നും 244 ദശലക്ഷം ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത്. 2015 ലെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 2.4 ശതകോടി ആളുകള്‍ക്കും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ശുദ്ധജലം ലഭ്യമല്ല. അതുമൂലം മലിനജലം കുടിച്ച് കഴിയുന്നവര്‍ ശതകോടികളാണ്. ആരോഗ്യപരിപാലനത്തിന് ജലം കിട്ടാത്തവരും ശതകോടികളാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ ജലം വേണം.
70 ശതമാനം ജല ഉപയോഗവും കാര്‍ഷിക മേഖലയിലാണ് ആവശ്യമായി വരുന്നത്. 2030 ല്‍ ലോകത്തെ ഭക്ഷ്യ ഡിമാന്റ് ഇന്നത്തേതിന്റെ 60 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോ നെല്ല് ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ 3500 ലിറ്റര്‍ ജലം വേണം. ഒരു കിലോ ഇറച്ചി ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ വേണ്ടത് 15000 ലിറ്റര്‍ ജലമാണ്. ഒരു കപ്പ് കാപ്പി നമ്മുടെ കൈകളില്‍ എത്തുന്നതിന് 140 ലിറ്റര്‍ ജലം ഉപയോഗിക്കുന്നുണ്ട്. 21-ാം നൂറ്റാണ്ടില്‍ ജല ഉപയോഗം പതിന്മടങ്ങായിട്ടാണ് വര്‍ധിച്ചുവരുന്നത്.
ശുദ്ധജലം ലഭിക്കാത്തതുകൊണ്ട് ഒരു വര്‍ഷം മരിക്കുന്നത് 3.5 ദശലക്ഷം ആളുകളാണ്. മലിന ജലം കുടിക്കുന്നതിനോ കുളിക്കുന്നതിനോ വ്യവസായത്തിനോ കാര്‍ഷിക ആവശ്യത്തിനോ എന്തിനേറെ വാഹനങ്ങള്‍ കഴുകുന്നതിനുപോലും പറ്റില്ല. ലോകത്തിലെ 80 ശതമാനം ജല ഉപയോഗവും സംസ്ക്കരിക്കാത്ത ജലംകൊണ്ടാണ്. ശുദ്ധജലം ലഭ്യമായില്ലെങ്കില്‍ വ്യവസായ, വിനോദസഞ്ചാരം, കൃഷി എന്നീ മേഖലകളെ സാരമായി ബാധിക്കും.
ജലമില്ലെങ്കില്‍ കാട്, തണ്ണീര്‍ത്തടങ്ങള്‍, പുല്‍മേടുകള്‍ എന്നീ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കും. ലോകത്തിലെ പല ഇക്കോസിസ്റ്റങ്ങളും ജലം ഇല്ലെങ്കില്‍ നശിച്ചില്ലാതാകുന്നവയാണ്. ജലവൈദ്യുത പദ്ധതികള്‍, താപനിലയങ്ങള്‍, ആണവനിലയങ്ങള്‍ എന്നീ ഊര്‍ജ ഉല്‍പ്പാദന സ്രോതസുകള്‍ ജലലഭ്യത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. കാര്‍ഷികമേഖലയില്‍ 20 ശതമാനം ജലം അധികമായി ഓരോ വര്‍ഷം ചെല്ലുന്തോറും ആവശ്യമായി വരുമ്പോള്‍ ഊര്‍ജോല്‍പ്പാദന രംഗത്ത് എത്രമാത്രം ജലം ഉപയോഗിക്കാനുണ്ടാകുമെന്നത് കണ്ടറിയണം.
ഭാരതത്തിന്റെ ജനസംഖ്യ ലോകജനസംഖ്യയുടെ 16 ശതമാനമാണ്. ഭാരതത്തിലെ നഗരവല്‍ക്കരണം 2030 ല്‍ 30 ശതമാനത്തില്‍ നിന്നും 50 ശതമാനമാകും. ജല ആവശ്യം കാര്‍ഷികമേഖലയില്‍ അഞ്ച് ശതമാനവും വീട്ടാവശ്യത്തിന് 11 ശതമാനവും വ്യവസായമേഖലയില്‍ 18 ശതമാനവും അധികമായി വേണ്ടിവരും. അതുകൊണ്ട് തന്നെ ജലദൗര്‍ലഭ്യം രൂക്ഷമാകും.
ഇതുകൂടാതെയാണ് ഭൂഗര്‍ഭജല കുറവും മലിനീകരണവും. ഹോട്ടലുകള്‍, ആശുപത്രികള്‍, വ്യവസായ-വാണിജ്യ കേന്ദ്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഭക്ഷ്യമേഖല, പാനീയ വില്‍പ്പന, രാസവ്യവസായം, തുണി മില്ലുകള്‍, ഇരുമ്പ്-ഉരുക്ക് വ്യവസായങ്ങള്‍, പേപ്പര്‍ പള്‍പ്പ് ഫാക്ടറികള്‍, ഓട്ടോമൊബൈല്‍ ഫാക്ടറികള്‍, മദ്യവ്യവസായം എന്നിവയെല്ലാം ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചുള്ളവയാണ്. ജലത്തിന്റെ സസൂക്ഷ്മമായ മാനേജ്മെന്റിന്റെ ആവശ്യകതയും പ്രസക്തിയുമാണ് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നത്.
2025 ആകുമ്പോള്‍ ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും ജലദൗര്‍ലഭ്യം അനുഭവപ്പെടും. ഭൂമുഖത്തുള്ള ജലത്തിന്റെ 1.3 ശതമാനം മാത്രമാണ് ശുദ്ധജലമെന്ന കാര്യം നാം ഓര്‍ക്കണം. വികസിത രാജ്യങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ 50 ശതമാനം അധിക ഉപയോഗവും വികസ്വരരാജ്യങ്ങളില്‍ 1800 ശതമാനവും ജലത്തിന്റെ അധിക ഉപയോഗമുണ്ടാകും. ലോകത്തിലെ 60 ശതമാനം നഗരങ്ങളിലും ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ധിക്കുന്നില്ല കാരണം വന്നുചേരുന്ന ജലത്തിനേക്കാളും വേഗത്തിലാണ് ഭൂഗര്‍ഭജല ഉപയോഗം നടക്കുന്നത്.
കേരളത്തിലെ നഗരങ്ങളില്‍ ഭൂഗര്‍ഭജല ഉപയോഗം 2010നേക്കാള്‍ ഇരട്ടിയായിരിക്കയാണ്, 2015 ല്‍ പ്രത്യേകിച്ചും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പട്ടണങ്ങളില്‍. കേരളത്തിലെ നദികളില്‍ വേനലിന് വളരെ നേരത്തെ കായലില്‍നിന്നും കടലില്‍നിന്നും കൂടുതല്‍ അകത്തോട്ട് വേലിയേറ്റ സമയങ്ങളില്‍ ഉപ്പുവെള്ളം കയറുകയാണ്.
നദികളിലെ പമ്പിങ്ങിനെയും ജലസേചനത്തെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയിലാണ് 2015. നദികളില്‍ ഒഴുക്ക് വളരെ കുറഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. വേലിയേറ്റ ഉപ്പുവെള്ളത്തെ തള്ളിമാറ്റാന്‍ പോലും നദികളിലെ ജലം തികയുന്നില്ല. വേനല്‍ മഴ വൈകുകയും വേനല്‍ കടുത്ത് പോവുകയും ചെയ്താല്‍ സംസ്ഥാനം രൂക്ഷണായ കുടിവെള്ള പ്രതിസന്ധിയിലാകും. ലഭ്യമാകുന്ന വേനല്‍ മഴവെള്ളം സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കണം.
ലോകം കടുത്ത ജലദൗര്‍ലഭ്യം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുള്ളപ്പോള്‍ സംസ്ഥാനം ജലമാനേജ്മെന്റ് കാര്യക്ഷമമാക്കണം. കുളങ്ങള്‍, തടാകങ്ങള്‍, ചിറകള്‍, മഴക്കുഴികള്‍, തടയണകള്‍, കിണറുകള്‍, മഴവെള്ള സംഭരണികള്‍, പുഴകള്‍, നെല്‍പ്പാടങ്ങള്‍, ചതുപ്പുകള്‍, കാവുകള്‍, വനങ്ങള്‍, കണ്ടല്‍ക്കാടുകള്‍, പൊക്കാളിപ്പാടങ്ങള്‍, മലകള്‍, കുന്നുകള്‍ എന്നിവ സംരക്ഷിച്ചേ മതിയാകൂ. ഭൂഗര്‍ഭജല റീചാര്‍ജിംഗിനായി പ്രകൃതിദത്തമായ സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംരക്ഷിക്കപ്പെടണം.
കൃഷി കാര്യക്ഷമമാക്കിയാല്‍ നെല്‍പ്പാടങ്ങള്‍ പുനഃസൃഷ്ടിക്കപ്പെടും. ഇത് ഭൂഗര്‍ഭജല റീചാര്‍ജിംഗിന് അത്യന്താപേക്ഷിതവുമാണ്. കേരളത്തിന്റെ വേനല്‍ക്കാല ജലസ്രോതസ്സ് പശ്ചിമഘട്ട മഴക്കാടുകളാണ്. നമ്മുടെ നദികളുടെ വൃഷ്ടിപ്രദേശം സംരക്ഷിക്കപ്പെടണം. നദികളിലെ നീരൊഴുക്ക് വേനല്‍ക്കാലത്ത് നിലനിര്‍ത്താനാകണം. അതിനായി പശ്ചിമഘട്ടം പൂര്‍ണമായും സംരക്ഷിക്കപ്പെടണം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അതിന്റെ അന്തഃസത്ത കളയാതെ നടപ്പാക്കണം. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോഴുള്ള ജനങ്ങളുടെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് ഗ്രാമസഭകള്‍ വഴി പരിഹാരം കാണണം.
വികസനത്തിനായി പശ്ചിമഘട്ട മലമുകളിലെ പാറപ്പൊട്ടിക്കല്‍ നിര്‍ത്തണം. നിര്‍മാണമേഖലയിലെ പ്രശ്നപരിഹാരത്തിന് പാറ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുവരണം. ജലകുടങ്ങളായ കുന്നുകളും മലകളും എന്നെന്നേക്കുമായി ഇടിച്ചുനശിപ്പിക്കാന് വികസനത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ നയം മാറണം. ലോകരാജ്യങ്ങള്‍ ജലസംരക്ഷണത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ഒരംശമെങ്കിലും കേരളത്തില്‍ നടപ്പാക്കിയാല്‍ നമ്മുടെ ജലപ്രശ്നം തീരും.
ജനങ്ങളെ അറിഞ്ഞുകൊണ്ട് കൊടിയ വരള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കും തള്ളിവിടരുത്. നമുക്ക് ലഭ്യമായ ജലം കേരളത്തില്‍ നടന്ന എല്ലാ പഠന റിപ്പോര്‍ട്ടുകളും പറയുന്നതുപോലെ കോളിഫോം ബാക്ടീരിയ (സെപ്ടിക് ടാങ്ക് മാലിന്യത്തില്‍ നിന്നും) വഴി മലിനീകരിക്കപ്പെടാതെ സംരക്ഷിക്കണം. അതിനായി മലിനജല-സീവറേജ് സംസ്കരണം എത്രയും വേഗം നഗരങ്ങളിലെങ്കിലും നടപ്പാക്കണം. നിലവില്‍ ലഭ്യമായ കുടിവെള്ളമെങ്കിലും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: