ആദ്യമായി എല്ലാ ജന്മഭൂമി വായനക്കാര്‍ക്കും എല്ലാ മലയാളികള്‍ക്കും എന്റെ ഹാര്‍ദ്ദവമായ വിഷു ആശംസകള്‍.
വിഷു എന്നാല്‍ ആദ്യം മനസ്സില്‍ ഓര്മവരുന്നതും കണിക്കൊന്നപ്പൂക്കളാണ്. ഒരിക്കല്‍ വിഷുവിന് വളരെമുന്പേ പൂത്ത കൊന്നയെ ”കള്ളിക്കൊന്ന” എന്നുവിളിച്ച് കവയിത്രി സുഗതകുമാരി എഴുതിയ കവിത ഓര്‍മയില്‍ വരുന്നു. ഈവര്‍ഷവും പൂത്തുലഞ്ഞുനില്ക്കുന്ന കൊന്നയെ നോക്കി ആഹ്ലാദിച്ചുനില്‍ക്കുന്ന സുഗതയെ ചാനലില്‍ കണ്ടു.
ഇപ്പോള്‍ കൊന്നപ്പൂവിന് ക്ഷാമം അനുഭവപ്പെടുമ്പോള്‍ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ മാര്‍ക്കറ്റില്‍ സുലഭം. യഥാര്‍ത്ഥ കൊന്നപ്പൂക്കളെക്കാള് നിറവും വലിപ്പവുമുള്ള കൊന്നപ്പൂക്കള്‍. ഉണ്ണിക്കണ്ണന്മാരെ പണ്ട് കളിമണ്ണുകൊണ്ടായിരുന്നു രൂപപ്പെടുത്തിയിയിരുന്നത്. ഇപ്പോള്‍ പേപ്പര്‍ പള്‍പ്പും മറ്റും ഉപയോഗിച്ചാണത്രെ തൃപ്പൂണിത്തുറയില്‍ വില്ക്കാന് വച്ചിരിക്കുന്ന ഉണ്ണിക്കണ്ണന്മാരെ നിര്‍മിച്ചിരിക്കുന്നത്.
അധികം താമസിയാതെ നമുക്ക് റെഡിമെയ്ഡ് കണി ലഭ്യമാകും എന്നുറപ്പാണ്. പ്ലാസ്റ്റിക് ഉരുളിയില്‍ പ്ലാസ്റ്റിക് നിര്‍മിതമായ എല്ലാ വസ്തുക്കളും നിറച്ച് റെഡിയാക്കിയിരിക്കുന്ന വിഷുക്കണി. വിഷുക്കണി ഒരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇവ വാങ്ങാന്‍ സന്തോഷമായിരിക്കും. പക്ഷേ കിണ്ടിയില്‍ കസവുമുണ്ട് ഞെറിഞ്ഞുവച്ച്, നാളികേരം രണ്ടുമുറിയാക്കി അരിനിറച്ച കിഴികള്‍ വച്ച് കത്തിക്കുന്ന ഒരു ആഹ്ലാദം റെഡിമെയ്ഡ് കണിയില്‍ കിട്ടുമോ? ചൈന ഇപ്പോള്‍ റെഡിമെയ്ഡ് കണി വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ്. കളിപ്പാട്ട മാര്‍ക്കറ്റ് എല്ലാം അവര്‍ കയ്യടക്കിയല്ലോ.
ഇന്ന് കേരളത്തിലെ സംസ്കാരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആകെ അവശേഷിക്കുന്നത് തിരുവാതിര കളിയാണ്. പക്ഷേ ഇപ്പോഴുള്ള തിരുവാതിര കളിയും തിരുവാതിരയുമായി ബന്ധമൊന്നുമില്ല. ലാസ്യഭംഗിയുള്ള പെണ്‍കുട്ടികള്‍ കസവുമുണ്ടുടുത്ത് താളത്തില്‍ പാടി നൃത്തം ചെയ്യുന്ന ഈ ചടങ്ങ് എല്ലാ ആഘോഷങ്ങളുടെയും ഭാഗമായപ്പോള്‍ യഥാര്‍ത്ഥ തിരുവാതിര എന്താണെന്ന് ജനങ്ങള്‍ മറന്നു.
പണ്ട് പെണ്‍കുട്ടികളെല്ലാം തിരുവാതിരകളി അഭ്യസിച്ചിരുന്നു. അതിന് ആശാന്മാരും ഉണ്ടായിരുന്നു. എന്റെ സുഹൃത്തും അയല്‍വാസിയുമായ രുഗ്മിണി തിരുവാതിര കളി പഠിക്കാന്‍ പോയപ്പോള്‍ എനിക്കും പോണം എന്ന് ഞാന്‍ യാചിച്ചിട്ടും അമ്മ എന്നെ വിട്ടില്ല.
അന്ന് തിരുവാതിര ഒരുദിവസത്തെ ഉത്സവമായിരുന്നില്ല. സ്ത്രീകളുടെ മാത്രം ഉത്സവമായിരുന്നു തിരുവാതിര. അത് കാമദേവ പ്രീതിയ്ക്കായിരുന്നുവത്രെ. നോമ്പുനോറ്റിരുന്ന സ്ത്രീകള്‍ അരിഭക്ഷണം കഴിക്കാതെ ഗോതമ്പ് കഞ്ഞിയും തിരുവാതിര പുഴുക്കും കൂടി കഴിച്ചിരുന്നു. പുരയിടത്തില്‍ വിളയുന്ന ചേന,കാച്ചില്, ചേമ്പ്, കൂര്‍ക്ക (ഇന്ന് ഈ പേരുപോലും പലര്‍ക്കും ഓര്‍മയുണ്ടാവില്ല). ചെറുകിഴങ്ങ് (ഇതും ഇന്ന് കമ്പോളങ്ങളില്‍നിന്ന് അപ്രത്യക്ഷമായി) മുതലായ കിഴങ്ങുവര്‍ഗങ്ങള്‍ ചേര്‍ത്ത പുഴുക്കായിരുന്നു അവര്‍ കഴിച്ചിരുന്നത്. ഒരുനേരത്തെ മാത്രം ഭക്ഷണം പോരാത്തവര്‍ക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്, കൈകഴുകാതെ ഉറങ്ങി എഴുന്നേറ്റുവന്ന് പിന്നെയും കഴിക്കാമെന്നായിരുന്നുവത്രെ. കൈ കഴുകിയാല്‍ ഭക്ഷണം കഴിഞ്ഞു എന്നാണല്ലൊ അര്‍ത്ഥം. അതിനെ മറികടക്കാന്‍ തരുണീമണികള്‍ കണ്ടെത്തിയ വഴി.
തിരുവാതിരയുടെ അന്ന് രാത്രിയില്‍ തിരുവാതിര നൊയമ്പുനോറ്റിരുന്ന സ്ത്രീകള്‍ പാതിരാക്കുളി കുളിയ്ക്കും. പാട്ടുപാടി, വെള്ളത്തില്‍ അടിച്ച് തെറിപ്പിച്ച് ആഹ്ലാദിച്ച് കുളിച്ചിരുന്ന കാലം. ഇന്ന് അതെല്ലാം ഓര്‍മയില്‍ നിന്നുപോലും മറഞ്ഞു. അന്ന് അന്തര്‍ജനങ്ങള്‍ അരയ്ക്കുമുകളില്‍ നേരിയതു പുതച്ച് മറക്കുട ചൂടിയാണ് പുറത്തുവന്നിരുന്നത്. അന്ന് നമ്പൂതിരിമാര്‍ ഇന്നത്തെ മുസ്ലിങ്ങളെപ്പോലെ രണ്ടും മൂന്നും വേളി കഴിച്ചിരുന്നു. നായര്‍ സ്ത്രീകളെ സംബന്ധം ചെയ്യല്‍ വേറെയും.
ചില ആചാരങ്ങള്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇതോടൊപ്പം അനാചാരങ്ങളും നിലനിന്നിരുന്നുവെന്നത് സത്യം. പക്ഷെ ബ്രിട്ടീഷ് ഭരണംകൊണ്ടുവന്ന പരിഷ്കാരങ്ങളില്‍ ഈ സംസ്കാരവും ഒഴുകിപ്പോയി. ആകെ അവശേഷിക്കുന്ന ഏക രീതി സ്ത്രീകള്‍ ഇന്ന് ലൈംഗികാതിക്രമ വിധേയരാകുന്നു എന്നതുമാത്രം.
വികസനം എന്നാല്‍ പഴയ സംസ്കാരം തൂത്തുതുടച്ച് മാറ്റുക, കുന്നും മലകളും ഇടിച്ച് നിരത്തി ഫാക്ടറികള്‍ തുടങ്ങുക, അല്ലെങ്കില്‍ മണ്ണുലോറിയില്‍ കയറ്റി റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് വില്‍ക്കുക, മരംമുറിച്ച് തീര്‍ക്കുക, പുഴയിലെ മണല്‍ ഊറ്റുക മുതലായതാണ്. ചന്ദനമരം വെട്ടിമാറ്റിയ കള്ളന്മാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് ചാനല്‍ ദൃശ്യമായിരുന്നു. മറയൂരില്‍നിന്നും ചന്ദനം കടത്തുന്നത് തമിഴ്നാട്ടിലേയ്ക്കാണ്.
കേരളത്തിലെ വെള്ളത്തിനും വനങ്ങള്‍ക്കും അണക്കെട്ടുകള്‍ക്കും അവകാശം തമിഴ്നാട്ടിനെന്ന് വാദിക്കുമ്പോള്‍ മുഖംതിരിച്ച് അഴിമതിക്കോളെന്തെങ്കിലും ഉണ്ടോ എന്ന് തിരയുന്ന ഭരണകൂടമാണല്ലോ നമ്മുടേത്.
ഈ ഞായറാഴ്ച എനിക്ക് പെരുമ്പാവൂരിനടുത്തുള്ള വളയന്‍ചിറങ്ങര ഹൈസ്കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണമുണ്ടായിരുന്നു. വളയന്‍ചിറങ്ങരയും വെങ്ങോലയും എല്ലാം എന്നില്‍ ഇപ്പോഴും ഗൃഹാതുരത്വമുണര്‍ത്തും. എന്റെ കുട്ടിക്കാലത്ത് വളയന്‍ചിറങ്ങര ഹൈസ്കൂളിനോട് ചേര്‍ന്നുമാത്രം ഒരു ലൈബ്രറി ഉണ്ടായിരുന്നു. ഞാനും അവിടെ നിന്ന് പുസ്തകങ്ങളെടുക്കും. വളയന്‍ചിറങ്ങരക്കാര്‍ എന്നും ഒറ്റക്കെട്ടായിനിന്ന് അവരുടെ സംസ്കാരവും ആഘോഷങ്ങളും എല്ലാം നിലനിര്‍ത്തിപോന്നു.എല്ലാവര്ക്കും എല്ലാവരെയും അറിയുന്ന നാട്. പണ്ട് വീട്ടുപേര് ചേര്‍ത്താണ് ആളുകളെ അറിഞ്ഞിരുന്നത്. വളയന്‍ചിറങ്ങരയുടെ അഭിവൃദ്ധിയ്ക്ക് അടിത്തറപാകിയത് വിമ്മല കേശവപിള്ളയായിരുന്നു. അന്നുമുതല്‍ വളയന്‍ചിറങ്ങരക്കാര്‍ക്ക് പുറകോട്ട് നോക്കേണ്ടിവന്നിട്ടില്ല. അന്തരിച്ച പി.ഗോവിന്ദപ്പിള്ള സമീപസ്ഥലമായ പുല്ലുവഴിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ലക്ഷ്മിക്കുട്ടിയെയായിരുന്നു പി.കെ.വാസുദേവന്‍ നായര്‍ വിവാഹം ചെയ്തത്.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒളിവില്‍ കഴിയേണ്ടിവന്നിരുന്ന കാലത്ത് പികെവി ഒളിവില്‍ കഴിഞ്ഞത് പിജിയുടെ വീട്ടില്‍. അങ്ങനെ രൂപപ്പെട്ട പ്രണയം വിവാഹത്തിലെത്തി.
ഞാന്‍ വളയന്ചിറങ്ങരയിലേക്ക് പോകും വഴി എന്റെ ഓര്‍മയിലുണ്ടായിരുന്ന ലാന്‍ഡ്മാര്‍ക്കുകള്‍ എല്ലാം അപ്രത്യക്ഷമായിരുന്നു. വിസ്തൃതമായ പുത്തൂര്‍പാടത്ത് പുത്തൂര്‍ ശിവക്ഷേത്രം മാത്രമായിരുന്നു നിലകൊണ്ടിരുന്നത്. ഇന്ന് അവിടെ നിറയെ ഫാക്ടറികള്‍. പോകുംവഴിയ്ക്കുള്ള കുന്നുകള്‍ ജെസിബി ഇടിച്ചുനിരത്തുന്നുണ്ടായിരുന്നു. മിക്ക കുന്നുകളും മലകളും അപ്രത്യക്ഷമായിക്കഴിഞ്ഞു. ടി.എം.ജേക്കബ് മന്ത്രിയായിരിക്കെ ആര്‍ക്കും ഉപകാരപ്രദമല്ലാത്ത ഭൂതത്താന്‍ കെട്ട് കനാല്‍ നിര്‍മിച്ച് വെങ്ങോലയുടെ ഭൂമിശാസ്ത്രം തിരുത്തി. എന്റെ വീട്ടില്‍നിന്ന് ഇറങ്ങി ഓടിയാല്‍ വലിയമ്മയുടെ വീട്ടുപടിയ്ക്കല്വരെ ഓടിയിരുന്ന എനിക്ക് പിന്നീട് പാലം കടക്കേണ്ടിവന്നിരുന്നു.
വാസ്തവത്തില്‍ വികസനം എന്നാല്‍ നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും മാത്രമാണോ? ജനങ്ങളുടെ ജീവിതാഭിവൃദ്ധിയും സാംസ്കാരിക ഉയര്‍ച്ചയും വിദ്യാഭ്യാസവും എല്ലാം അതിന്റെ ഭാഗമാകേണ്ടതല്ലേ. പക്ഷെ കേരളത്തില്‍ ഇന്ന് ഭൂരഹിതര്‍ വര്‍ധിക്കുന്നു. വികസനത്തിനുവേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് ഇന്ന് വീടും കൂടുമില്ലാതെ അലയേണ്ടിവരുന്നു. കേരളത്തില്‍ വികസിക്കുന്നത് പെണ്‍വാണിഭവും കള്ളവും ചതിയും കവര്‍ച്ചയും ബലാത്സഗങ്ങളും മറ്റുമാണ്. ‘കള്ളവുമല്ല, ചതിയുമില്ലാത്ത’ മഹാബലി ഭരിച്ചിരുന്ന കാലം ഇന്ന് ഐതിഹ്യത്തില്‍നിന്നും അപ്രത്യക്ഷമാകാത്തത് ഉപഭോഗത്വരയുള്ള കേരളസമൂഹത്തിന്റെ ആഡംബരത്തിനും ധാരാളിത്തത്തിനും ചെലവാക്കാന്‍ കിട്ടുന്ന അസുലഭ സന്ദര്‍ഭം ഓണാഘോഷമായതിനാലാണ്.ഓണക്കോടിയില്ലാതെ എന്തോണം!
ഭാരതം സ്വാതന്ത്ര്യം നേടി, ജനായത്ത ഭരണം കൈവന്നു എന്നുപറയുമ്പോഴും ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ കുടുംബത്തിന് ഇന്നും രാജപദവി! പക്ഷേ അവരുടെ സംഭാവന എന്താണെന്ന് ചിന്തിക്കാന്‍പോലും കോണ്‍ഗ്രസുകാര്‍ തയ്യാറല്ല. കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഭരണത്തിലെ അഴിമതിക്കഥകളും സരിതാപുരാണവും എല്ലാം മലയാളികളെ ആഗോളതലത്തില്‍ അപമാനിക്കുന്നതാണ്. ബജറ്റ് അവതരണവേളയില്‍ കണ്ട ശിവദാസന്‍ നായര്‍-ജമീല കടി നാടകവും സ്പീക്കറുടെ കസേരവലിച്ചെറിയലും എല്ലാം മലയാളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചിരിക്കുകയാണ്. ഇന്ന് ചായക്കടയില്‍ പോയാല്‍ ഒരാള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ‘ഒരു ചായയും ഒരു ജമീലയും’ ആണത്രെ. ജമീല എന്നാല്‍ ‘കടി’.
കേരളം പത്രവായനക്കാരുടെ നാടാണ്. ചാനലുകള്‍ യഥേഷ്ടം ഉണ്ടായിട്ടും പത്രങ്ങള്‍ ഒന്നും പൂട്ടിപ്പോയതായി അറിവില്ല. പണ്ട് വിനോദസഞ്ചാരികള്‍ കേരളത്തില്‍ വരുമ്പോള്‍ ചായക്കടയില്‍ ഒരാള്‍ ഉറക്കെ പേപ്പര്‍ വായിക്കുന്നതും മറ്റുള്ളവര്‍ ചായയും ‘ജമീല’യും കഴിച്ച് ബദ്ധശ്രദ്ധരായി കേള്‍ക്കുന്നതും കണ്ട് അത്ഭുതംകൂറിയിരുന്നു.
കേരളത്തെ ഉദ്ധരിക്കാന്‍, കേരളത്തിന്റെ സംസ്കാരത്തിന് തിളക്കമേകാന്‍, കേരള മനസ്സ് പവിത്രവും സേവനതല്പ്പരതയുമുള്ളതാവാന്, കള്ളവും ചതിയും അപ്രത്യക്ഷമാകാന്‍ കേരളത്തില്‍ ഇനി ഒരു മഹാബലി ജനിക്കേണ്ടിവന്നാലും കേരള രാഷ്ട്രീയക്കാര്‍ ദേവേന്ദ്രന്റെയൊന്നും സഹായം കൂടാതെതന്നെ അദ്ദേഹത്തെ ചവിട്ടി പാതാളത്തിലയയ്ക്കും. വാമനന്മാരല്ല, വല്ലാതെ തിന്നുകൊഴുത്ത ചിലരായിരിക്കും മഹാബലിയുടെ തലയില്‍ ചവിട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: