പതിറ്റാണ്ടുകളായി ഗുരുതരമായി തുടരുന്ന ഭാരത-കാനഡ ബന്ധം ഇപ്പോള്‍ കാനഡ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമാക്കിയിരിക്കുകയാണ്. ഭാരതത്തിന്റെ ഭാവിയെ രൂപാന്തരപ്പെടുത്തുന്ന 11 കരാറുകളാണ് ഭാരതവും കാനഡയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം കാനഡ ഭാരതത്തിന് യുറേനിയം നല്‍കാമെന്നു സമ്മതിച്ചതാണ്. 2100 കോടി വിലവരുന്ന 3000 ടണ്‍ യുറേനിയമാണ് കാനഡ നല്‍കുക.
അഞ്ചുവര്‍ഷംകൊണ്ടാണ് ഇത് ഭാരതം ഇറക്കുമതിചെയ്യുക. 40 വര്‍ഷം നിലനിന്ന അകല്‍ച്ചക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരാമമിട്ടിരിക്കുന്നത്. ഭാരതം യുറേനിയം ഇറക്കുമതി ചെയ്യുന്നത് പവ്വര്‍ റിയാക്ടറുകള്ക്കുവേണ്ടിയാണ്. കാംകോ കോര്പ്പറേഷന് (ടിഎസ്എക്സ് ഇസിയു) ആയിട്ടാണ് നിര്‍ണായകമായ ഈ കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്.
യുറേനിയം കരാറിനുപുറമെ സിവില്‍ ഏവിയേഷന്‍, റെയില്‍വെ, ഗതാഗതം, വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, ഇവക്കുപുറമെ സ്പേസ്, സാമൂഹിക സുരക്ഷിതത്വം, കുട്ടികളുടെ ആരോഗ്യം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കാനഡ ഭാരതത്തിന്റെ വികസനത്തില്‍ പങ്കാളിയാകും. ഇതുകൂടാതെ ഭാരതത്തിന്റെ കാര്യനിര്‍വഹണശക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഭാരതവും കാനഡയും തമ്മില്‍ നാല്പത് വര്‍ഷമായി നിലനിന്നിരുന്ന അകല്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇല്ലാതാക്കിയത് എന്നുപറയുമ്പോള്‍ അതിന്റെ ചരിത്രപ്രാധാന്യം വ്യക്തമാണ്. ഇനി കാനഡ ഭാരതത്തിന്റെ വികസനത്തിലും ഊര്ജവര്ധന സംരംഭങ്ങൡലും നിര്‍ണായകപങ്കുവഹിക്കും.
ഇതോടെ മോഡിണോമിക്സ് മന്മോഹനോമിക്സിനെ തുടച്ചുമാറ്റിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ബഹുജനസമ്മതി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ഭാരതത്തിന്റെ വിദഗ്ധതൊഴിലാളിസമൂഹത്തിന് ഇത് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കും. ഭാരതത്തിലുള്ളത് 80 കോടി യുവാക്കളാണ്. ഭാരതത്തിന്റെ ആഗോളതല അംഗീകാരം ഈ യുവാക്കളുടെ ഭാവിയിലൂടെ തുറക്കപ്പെടുകയാണ്.
മോദിഭരണത്തിന് കീഴില്‍ ഭാരതത്തിന് അസാധ്യമായി എന്തുണ്ട്? 254 ദശലക്ഷം യുഎസ് ഡോളറിന്റെ വ്യാപാരം അഞ്ചുകൊല്ലത്തേക്കാണ്. കാനഡ ഭാരതത്തിന് യുറേനിയം നല്കുന്ന മൂന്നാമത്തെ രാജ്യമാണ്. സമ്പുഷ്ടമായ യുറേനിയമാണ് നല്‍കുക. നരേന്ദ്ര മോദി തന്റെ വിദേശപര്യടനങ്ങളില്ക്കൂടി ഭാരതത്തിന്റെ ആഗോളപ്രതിഛായ വര്‍ധിപ്പിക്കുക മാത്രമല്ല, മറ്റുരാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം കെട്ടിപ്പടുക്കുകകൂടിയാണ്.
ബിജെപി അധികാരത്തില്‍ കയറിയാല്‍ ഫാസിസമാവും നടപ്പില്‍വരിക എന്ന പ്രചാരണം തിരുത്തി ഭാരതത്തിന്റെ സാര്‍വ്വദേശീയ മുഖമായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. ഇതുവഴി ഭാരതത്തിന്റെ ‘സ്കാം കണ്ട്രി’ എന്ന ദുഷ്പേരിന് പകരം ‘സ്കില്‍ കണ്ട്രി’ എന്നാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭാരതവും കാനഡയും തമ്മില്‍ ഒപ്പുവെച്ച പലവിധ കരാറുകളില്‍ പ്രധാനം വ്യോമഗതാഗതവും റെയില്‍വേ ഗതാഗതവും വിദ്യാഭ്യാസവും നൈപുണ്യ വികസനവുമാണ്.
എല്ലാത്തിലും പ്രധാനം ഭാരതത്തിന്റെ പവ്വര്‍ പ്ലാന്റുകള്‍ക്ക് യുറേനിയം ലഭ്യമാക്കുക എന്നതാണ്. കാനഡ ലോകത്തെ രണ്ടാമത്തെ യുറേനിയം നിര്‍മാതാക്കളാണ്.ഇന്ന് ഭാരതരാജ്യത്തിന്റെ മനസ്ഥിതി മാത്രമല്ല ഭരണവും മാറിയിരിക്കുന്നു. നരേന്ദ്ര മോദിയുടെ ഭരണലക്ഷ്യംതന്നെ രാജ്യത്തിന്റെ വികസനമാണ്. അതിന് യുറേനിയം ഒരു അത്യന്താപേക്ഷിത ഘടകമായതിനാലാണ് ഈ കരാര്‍ ഭാരതത്തെ സന്തോഷിപ്പിക്കുന്നത്.
40 വര്‍ഷമായി ഭാരതവും കാനഡയും തമ്മില്‍ നിലനിന്ന അകല്‍ച്ച മാറ്റിയെടുത്ത് ഭാരതയുവത്വത്തിന് അവ സരങ്ങളുടെ കവാടം തുറക്കുന്ന ഭരണാധികാരി എന്ന ബഹുമതിക്ക് മോദി അര്‍ഹനായിരിക്കുന്നു. കനേഡിയന്‍ പൗരന്മാര്ക്ക് ഭാരതം സന്ദര്‍ശിക്കുമ്പോള്‍ തല്സമയവിസ നല്‍കുമെന്ന മോദിയുടെ വാഗ്ദാനവും ശ്രദ്ധേയമാണ്. ഇനി ‘സ്കില്‍ ഇന്ത്യ’യും ‘മിഷന് കാനഡ’യും ഒത്തൊരുമിച്ചുനീങ്ങും.
യുപിഎ ഭരണത്തില്‍ ഭാരതത്തിന് നേടാനായത് ‘സ്കാം ഇന്ത്യ’ എന്ന പേരാണല്ലോ. കല്‍ക്കരിപ്പാട അഴിമതിയിലൂടെ സഹസ്രകോടികളാണ് യുപിഎ ഭരണത്തില്‍ ചിലര്‍ വാരിക്കൂട്ടിയത്. അഴിമതിക്കേസില്‍ പ്രതിയായ മാരന്റെ 280 കോടിയോളമാണല്ലോ അധികൃതര്‍ കണ്ടുകെട്ടിയത്. മുന്‍ഗാമിയായ മന്‍മോഹന്‍സിംഗ് വെറും പാവപ്രധാനമന്ത്രിയായിരുന്നെങ്കില് നരേന്ദ്ര മോദി ദീര്‍ഘവീക്ഷണവും ശുഭാപ്തിവിശ്വാസവും ലക്ഷ്യബോധവും ദേശസ്നേഹവുമുള്ള പ്രധാനമന്ത്രിയാണ്. ഭാരത-കാനഡ കരാര്‍ ഇതിന്റെ ഒരു ഉദാഹരണം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: