മലയാളിയുടെ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത് പ്രകൃതിയോടണിങ്ങിയാണ്. മലയാളിയുടെതെന്നു മാത്രമല്ല, ഭൂമിയിലുള്ള ജീവിവര്‍ഗ്ഗങ്ങളുടെയെല്ലാം ഭക്ഷണക്രമം രൂപപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്. മനുഷ്യന് ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ അതാതുകാലത്ത് പ്രകൃതിതന്നെ ഒരുക്കിനല്‍കുകയാണ് പതിവ്.
ഓരോ കാലത്തും പ്രകൃതിയില്‍ വിളയുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് അതുല്പാദിപ്പിക്കാനുള്ള പരിശ്രമമാണ് മനുഷ്യനില്‍ നിന്നുണ്ടാകേണ്ടത്. അത്തരം പരിശ്രമത്തിന്റെ അഭാവം കേരളത്തെ അതിവിദൂരമല്ലാത്ത ഭാവിയില്‍ രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയിലേക്കെത്തിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. അതിലൊക്കെ ഉപരി പ്രകൃതിക്കും ശരീരത്തിനുമിണങ്ങാത്തവ ഭക്ഷിച്ച് മലയാളി രോഗക്കിടക്കയിലുമാകുന്നു. തെറ്റായ ഭക്ഷണ ശീലങ്ങളെ പിന്തുടര്ന്ന് പ്രധാനമായും വയറിനും ഹൃദയത്തിനും രോഗം ബാധിച്ചവരാണ് മലയാളികളില്‍ ഏറിയ പങ്കും.
സാഹചര്യത്തിലാണ് ചക്ക പ്രസക്തമാകുന്നതും ചക്കയെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിച്ചുപോകുന്നതും. പതിവുചിന്തകളില്നിന്ന് മാറി ഇപ്പോള്‍ ചക്കയെ കുറിച്ച് ചിന്തിക്കാനുള്ള പ്രേരണ നല്‍കിയത് ആറന്മുളഗ്രാമത്തിന്റെ പൈതൃകത്തിനും പാരിസ്ഥിതിക നിലനില്‍പ്പിനുമായി പ്രക്ഷോഭമുന്നണിയിലുള്ള കുമ്മനം രാജശേഖരനാണ്. കേരളത്തിന്റെ അധ്യാത്മികവും സാമൂഹ്യവുമായ പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിവരുന്ന അദ്ദേഹം ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം നയിക്കുന്ന വ്യക്തിയാണ്.
ആറന്മുളയുടെ സാംസ്കാരികവും പൈതൃകപരവും പാരിസ്ഥിതികവുമായ എല്ലാ നന്മകളെയും നശിപ്പിച്ച് അവിടെയൊരു വിമാനത്താവളം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിനൊപ്പം ഒരു ഗ്രാമത്തെ മാത്രമല്ല, മലയാളക്കരയെ മൊത്തം അണിനിരത്താന്‍ ആ പ്രക്ഷോഭത്തിനായി. ആറന്മുളയില് ചക്ക മഹോത്സവം നടത്തി പുതിയ ഇടപെടല്‍ നടത്താനൊരുങ്ങുകയാണ് പൈതൃകഗ്രാമ കര്‍മ്മസമിതി.
മലയാളി മറന്നുപോയ ഭക്ഷണക്രമത്തെക്കുറിച്ചും അരുതാത്ത ഭക്ഷണശീലത്തെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും ചക്കമഹോത്സവം. എയിഡ്സ് വൈറസിനെപ്പോലും നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ള ചക്ക ഇപ്പോള്‍ നമുക്ക് ഇഷ്ടമല്ലാത്ത ഭക്ഷണമായി മാറിയിരിക്കുന്നു.വീട്ടുപറമ്പുകളിലും വഴിവക്കിലുമൊക്കെ തണല്‍വിരിച്ചു നില്ക്കുന്ന പ്ലാവുകളില്‍ നിറയെ കായ്ച്ചു നില്ക്കുന്ന ചക്കയോട് പ്രിയം നമുക്കു കുറഞ്ഞപ്പോള്‍, മറ്റ് നാട്ടുകാര്‍ അതിന്റെ ഗുണം തിരിച്ചറിഞ്ഞ് ചക്കയെ ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോകുന്നു.
പലതരത്തിലുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായി നമ്മുടെ തീന്മേശയിലേക്കുതന്നെ ചക്ക തിരികെ എത്തുമ്പോള്‍ വന്‍ വിലകൊടുത്ത് നമ്മള് വാങ്ങി ഭക്ഷിക്കുന്നു. വീടിനു മുന്നിലെ വലിയ പ്ലാവില്‍ വിളഞ്ഞു നില്ക്കുന്ന ചക്ക വെട്ടി അവിയലോ, എരിശേരിയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള വിഭവങ്ങളോ പാകംചെയ്ത് ഭക്ഷിക്കാന്‍ മലയാളിക്കിന്ന് കുറച്ചിലാണ്.
പണ്ട് കേരളത്തില്‍ വന്ന ഒരു വിദേശി ചക്ക കണ്ടിട്ട് ഹോ, ഇതെന്ത് പഴം എന്ന് ചോദിച്ചെന്നൊരു കഥയുണ്ട്.
വിദേശിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മരത്തിലുണ്ടാകുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഏറ്റവും വലുത് ചക്കയാണ്. വലുപ്പത്തില്‍ മാത്രമല്ല പോഷകഗുണത്തിലും ഔഷധഗുണത്തിലും ചക്ക ഒന്നാം സ്ഥാനത്താണ്. എയ്ഡ്സ് വൈറസിനെയും ക്യാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ടെന്നാണ് ശാസ്ത്രസമൂഹത്തിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ഫെബ്രുവരി മാസം മുതല്‍ ഓഗസ്റ്റ് വരെ സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഇത്രവലിയ മേന്മകളുണ്ടെങ്കിലും മലയാളി ഏറ്റവും കൂടുതല്‍ പാഴാക്കുന്ന ഫലങ്ങളില്‍ ഒന്നാം സ്ഥാനത്തും ചക്ക തന്നെയാണ്.
കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.
ഈ പ്ലാവുകളില്‍ നിന്നൊക്കെയായി ഒരു വര്‍ഷം ശരാശരി 350 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്. മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറഞ്ഞതുപോലെയുള്ള മലയാളികളുടെ മനോഭാവം കാരണം ഇതില്‍ വലിയൊരുഭാഗവും പാഴാക്കപ്പെടുകയാണ്. ഉണക്കിയും പൊടിച്ചും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കിയും മറ്റും ഈ പാഴാകല്‍ ഇല്ലാതാക്കാം. കീടനാശിനിയോ രാസവളമോ സ്പര്‍ശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്തുന്നതില്‍ ഒരു പ്രധാന പങ്കാളിയാക്കാം.
ചക്ക അച്ചാര്‍ മുതല്‍ ചക്ക ഐസ്ക്രീംവരെ, ചക്കസൂപ്പ് മുതല്‍ സിക്സ്റ്റിഫൈവും ചക്കമഞ്ചൂരിയും വരെ നീളുന്ന വൈവിധ്യമാര്‍ന്ന ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ചക്കത്തൊലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിനുപോലും ഔഷധമൂല്യമേറെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഴുത്ത ചുളകൊണ്ട് ചക്ക ഹല്‍വയും ചക്ക അടയും ജാമും ചക്കവരട്ടിയുമെല്ലാം ഉണ്ടാക്കുന്നുണ്ട്. സോസും ചട്ണിയും വൈനും വിനാഗിരിയും ചക്കച്ചുളിയില്നിന്ന് ഉല്പാദിപ്പിക്കുന്നു.
ചക്കക്കുരുവില്‍ നിന്ന് ബ്രഡ്ഡും ബിസ്ക്കറ്റും കുക്കൂസും ഉണ്ടാക്കുന്നു. ചക്കക്കുരു വടയും പായസവും ബര്‍ഫിയും പുട്ടുമൊക്കെയുണ്ട്. കറയുള്ള ചക്കച്ചവിണിയില്‍ നിന്ന് ജെല്ലിയുണ്ടാക്കുന്നത് വളരെ പ്രിയമാണ്. ചക്കക്കൂഞ്ഞില്‍ മസാലപുരട്ടി വറുത്തെടുക്കുന്നതും ചക്കച്ചുളയില്‍ മുളകുപൊതിഞ്ഞ് ഇലയില്‍ പൊള്ളിച്ചെടുക്കുന്നതും ചക്ക ബജിയും പുതിയ വിഭവങ്ങളാണ്.
ചക്കക്കുരുവിലും ചുളയിലുമുള്ള ജാക്കലിന്, ലെയ്റ്റിന് എന്നീ ഘടകങ്ങള്‍ക്ക് എയ്ഡ്സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയത് ഫ്രാന്‍സില്‍ നിന്നുള്ള ശാസ്ത്ര സംഘമാണ്. ചക്കക്കുരുവിന്റെ തവിട്ടുനിറത്തിലുള്ള തൊലിയില്‍ ക്യാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം മുമ്പേ തന്നെ കണ്ടെത്തിയിരുന്നു.
നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ് പണ്ടൊക്കെ മലയാളി കഞ്ഞി കുടിച്ചിരുന്നത്. പ്ലാവിലയ്ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്. പഴുത്ത പ്ലാവിലകൊണ്ട് കഞ്ഞി കുടിക്കുന്നത് വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ചക്ക വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ്.
ഇത് പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തും. സാധാരണയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളായ ചുമ, ജലദോഷം, പനി എന്നിവയില്‍ നിന്നും സംരക്ഷിക്കും. ചക്കയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകളും, കലോറിയും ഫ്രക്ടോസ്, സൂക്രോസ് പോലുള്ള ഷുഗറും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം പ്രദാനം ചെയ്യും. ചക്കയില്‍ കൊളസ്ട്രോള്‍ ഘടകം അടങ്ങിയിട്ടില്ലാത്തതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണിത്.
ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും. ചക്കയിലെ ഡയറ്ററി ഫൈബര്‍ ദഹനം എളുപ്പമാക്കും. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫാറ്റ് കുടലിലെ ജൈവിക മാലിന്യങ്ങളെ ഇല്ലാതാക്കും. ഇതുവഴി കുടലിലെ ക്യാന്‍സര്‍ തടയും. ചക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള ചക്കയുടെ ഗുണങ്ങളെല്ലാം കണ്ടെത്തിയത് മലയാളികളല്ല. വിദേശികളായ ശാസ്ത്രസമൂഹമാണ്.
ചക്കകൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ വീടുകളില്‍ ഉണ്ടാക്കുമെങ്കിലും വിഷുക്കാലത്തെ ചക്ക വിഭവം പ്രധാനമായും ഇടിച്ചക്കയാണ്. ചുളയ്ക്കും കുരുവിനും മൂപ്പെത്തുന്നതിനുമുമ്പ് ചെറിയ ചക്ക കൊത്തയരിഞ്ഞ് തോരന്‍ പോലെയോ വേവിച്ചോ വയ്ക്കുന്നതാണ് ഇടിച്ചക്ക. ഇതിന് ഔഷധഗുണം ഏറിയിരിക്കും.
ചക്കയെ ഇംഗ്ലീഷുകാര്‍ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക്ക് ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ് നമ്മുടെ ചക്ക അറിയപ്പെടുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, മലായ് എന്നിവിടങ്ങളിലും കാണപ്പെടുന്ന മള്‍ബറി കുടുംബത്തില്‍ ഉള്‍പ്പെടുന്ന വൃക്ഷമാണ് പ്ലാവ്. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക.
തേനൂറുന്ന ചുളകളുള്ള മുട്ടം വരിക്കയും ശ്രീലങ്കന്‍ തേന്‍ വരിക്കയുമാണ് ചക്കകളില്‍ എല്ലാവര്‍ക്കുമിഷ്ടം. പലതരത്തിലുള്ള നാടന്‍ ഇനങ്ങള്‍ വേറെയുമുണ്ട്. വെള്ളായണി കാര്‍ഷിക കേന്ദ്രമാണ് മുട്ടംവരിക്ക വികസിപ്പിച്ചെടുത്തത്.ശ്രീലങ്കയില്‍ നിന്നും 1947 ല്‍ ഇറക്കുമതി ചെയ്ത ചക്കയിനമാണ് സിലോണ്‍ പ്ലാവ്. ബാര്‍ലിയാര്‍ 1, പാലൂര് 1, പേച്ചിപ്പാറ മുതലായ ഇനങ്ങള്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചവയാണ്. ദക്ഷിണേന്ത്യയില്‍ ഒരുകാലത്ത് വളരെയേറെ കാണപ്പെട്ടിരുന്ന ഒരു പ്രാചീനയിനം ചെറിയ ചക്കയാണ് രുദ്രാക്ഷി. ഇന്ന് ഈ ഇനം വംശനാശം നേരിടുകയാണ്.
‘നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം’ എന്ന സിനിമയില്‍ ആദ്യമായി നഗരത്തിലെത്തിയ ശ്രീനിവാസന്റെ കഥാപാത്രം ഒരു ചക്ക അന്വേഷിച്ച് ഇറങ്ങുന്ന രംഗമുണ്ട്. തമാശയായാണ് അത് നാം ആസ്വദിച്ചത്. എന്നാല്‍ ചക്കതിന്നാന് കൊതി മൂത്താല്‍ അതുകിട്ടാതെ പറ്റില്ലെന്നതാണ് ഈ രംഗം അനുഭവിപ്പിക്കുന്നത്. കയ്യിലുള്ള പണമെല്ലാം നല്കി ഒരു വരിക്കച്ചക്കയും വാങ്ങി ശ്രീനിയുടെ കഥാപാത്രം വരുന്ന രംഗം മറക്കാന്‍ കഴിയില്ല. നഗരവാസികള്‍ക്ക് ഇപ്പോള്‍ ഒരു ചക്ക വേണമെങ്കില്‍ ഓണ്‍ലൈനില്‍ പരതിയാല്‍ മതി.
– www.jackfruit365.com- എന്ന വെബ്സൈറ്റില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ ഏതുകാലത്തും ചക്കകിട്ടുമത്രെ. ചക്കയെക്കുറിച്ചു പറയാന്‍ ഇത്രയേറെ കഥകളുണ്ടോ എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം. എന്നാല്‍ ഇതൊന്നുമല്ല ചക്കക്കാര്യം. ഇതെല്ലാം ചെറിയ അറിവില്‍നിന്ന് കുറിച്ചു വയ്ക്കുന്നതാണ്.
മലയാളി ഇപ്പോള്‍ തീന്മേശയില്നിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്ന ചക്ക സര്‍വ്വരോഗ സംഹാരിയും പട്ടിണിയകറ്റാനും പണം നേടിത്തരാനും പോന്നതരത്തില്‍ ഉപകാരിയുമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ചക്കയെ വെറുതെ പാഴാക്കുന്നത് പാപമാണ്. ആ തിരിച്ചറിവിലേക്കെത്തിക്കാന് ആറന്മുളയിലെ ചക്ക മഹോത്സവത്തിനു കഴിയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: