ന്യൂദല്‍ഹി: ഭാരതത്തില്‍ റോഡുകളെത്ര മാറി. കാറുകളെത്ര വന്നുപോയി. എത്ര കമ്പനികള്‍ അടച്ചുപൂട്ടി. മാരുതി കാര്‍ ഉണ്ടാക്കിയിരുന്ന കമ്പനി ഇന്ന് സുസുകി ആയി. പക്ഷേ ഹര്‍പാല്‍ സിങ്ങിന്റെ കുടുംബം അന്നത്തെ മാരുതി 800 ഇന്നും ഓടിക്കുന്നു, ആദ്യത്തെ മാരുതി കാര്‍!!
ആദ്യത്തെ മാരുതി 800 എന്നു പറയുമ്പോള്‍, ഇന്നു ചിലരെങ്കിലും കളിയാക്കുന്ന മാരുതിയെ മനസില്‍ കാണരുത്. നിസ്സാരനെന്നു തെറ്റിദ്ധരിക്കരുത്. ഭാരതത്തിന്റെ സ്വന്തം കാര്‍ നിര്‍മ്മാണക്കമ്പനിയില്‍ നിന്നു പുറത്തുവന്ന ആദ്യത്തെ കാര്‍. അതു കൈമാറിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ഏറ്റുവാങ്ങിയ ഹര്‍പാല്‍ സിങ്ങിന് അത് അഭിമാന നിമിഷമായിരുന്നു. അതുകൊണ്ടുതന്നെ മരണംവരെ അദ്ദേഹം അതുപയോഗിച്ചു. അച്ഛന് മരിച്ചിട്ടും മക്കളും മരുമക്കളും അതുപയോഗിക്കുന്നു. എന്നാല്‍ ഇതൊന്നുമല്ല, 32 വര്‍ഷം കഴിഞ്ഞിട്ടും ആ മാരുതി 800 ഇന്നും ഫിറ്റാണെന്നതാണ് പ്രത്യേകത.
ഹര്പാല്സിങ്ങും ഭാര്യ ഗുല്‍ഷന്‍ബീര്‍ കൗറും ചേര്‍ന്ന് 1983 ഡിസംബര്‍ 14-നാണ് ഗുഡ്ഗാവിലെ ഫാക്ടറിയില്‍ നിന്ന് ആദ്യ കാര്‍ ഏറ്റുവാങ്ങിയത്. ഇന്ദിരാഗാന്ധി അന്നു താക്കോല്‍ കൈമാറുമ്പോള്‍ രാജീവ് ഗാന്ധിയുമുണ്ടായിരുന്നു. ഹര്‍പാലിനെ രാജീവിനറിയാമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ സഹപ്രവര്‍ത്തകര്‍. രാജീവ് ഹര്‍പാലിനെ ആശ്ലേഷിച്ചാണ് വേദിയിലേക്ക് അയച്ചത്. പുഷ്പങ്ങള്കൊണ്ടലങ്കരിച്ച മാരുതി പിന്നെ ഹര്‍പാലിന്റെ ജീവനായിരുന്നു.
അദ്ദേഹം അതില്‍ ആദ്യ ദീര്ഘസവാരി നടത്തിയത് ദല്‍ഹിയില്‍ നിന്ന് മീററ്റിലേക്കായിരുന്നു. ഭാര്യ ഗുല്‍ഷന്‍, മൂത്ത മകള്‍ ഗോവിന്ദര്‍ പാല് കൗര്‍, അവരുടെ ഭര്‍ത്താവ് തേജീന്ദര്‍ അലുവാലിയ, ഇളയമകള്‍ സുനിത വാലിയ എന്നിവര്‍ യാത്രക്കാരും. അവരുടെ യാത്രയില്‍ വണ്ടി നിര്‍ത്തിയ രണ്ടിടങ്ങളില്‍ മാരുതി കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് ഇപ്പോള്‍ 65 വയസ് പിന്നിട്ട അലുവാലിയ ഓര്‍മ്മിക്കുന്നു.
അന്ന് മാരുതിയുടെ വില നിശ്ചയിച്ചത് 47,500 രൂപയായിരുന്നു. ആളുകള്‍ ബുക്കുചെയ്തു. നറുക്കിട്ടാണ് അര്‍ഹരെ നിശ്ചയിച്ചത്. ഹര്പാലിനു വീണ നറുക്കു കൈമാറിയാല്‍ ഒരുലക്ഷം രൂപവരെ ചിലര്‍ വാഗ്ദാനം ചെയ്തു. പക്ഷേ അമ്മായിയച്ഛന് അതിനു തയ്യാറായില്ലെന്ന് മരുമകന് അമര്‍ദീപ് വാലിയ പറയുന്നു.
മാരുതി വീട്ടില്‍ വന്നപ്പോള്‍ ഹര്‍പാല്‍ തന്റെ പഴയ ഫിയറ്റ് വിറ്റു. പക്ഷേ, മാരുതിയുടെ പുതിയ പതിപ്പായ ആള്‍ട്ടോ വന്നപ്പോള്‍ ഇതു മാറ്റാന്‍ നിര്‍ബന്ധിച്ചെങ്കിലും ആദ്യ മാരുതിയെ കൈവിടാന്‍ ഹര്‍പാല്‍ തയ്യാറല്ലായിരുന്നുവെന്ന് മക്കള്‍ ഓര്‍മ്മിക്കുന്നു. നിത്യവും കാറിനെ കുളിപ്പിക്കല്‍ ഹര്പാലിനു ദിനചര്യയായിരുന്നു.
അന്നത്തെ യാത്രാ ചരിത്രങ്ങള്‍ ഓര്‍മ്മിച്ച് മകള്‍ ഗോവീന്ദര് പാല് കൗര്‍ പറയുന്നു, ഞങ്ങള്‍ എട്ടുപേര്‍ ഈ വണ്ടിയില്‍ തിങ്ങിഞെരുങ്ങിക്കയറിയ കാലമുണ്ടായിരുന്നു. എങ്ങനെയായിരുന്നുവെന്ന് ആലോചിക്കുമ്പോള്‍ ഇന്ന് അത്ഭുതം തോന്നുന്നു. എന്നാല്‍ അതിലേറെ അത്ഭുതം 32 വയസായിട്ടും ആദ്യ മാരുതി റോഡില്‍ ഓടാന്‍ ഫിറ്റാണെന്ന കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: