ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ താഴേതലം മുതല്‍ കേന്ദ്ര നേതൃത്വംവരെ എണ്ണയിട്ട യന്ത്രംപോലെ കേഡര്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് നിഷ്കര്‍ഷയുള്ള പാര്‍ട്ടിയാണ് സിപിഎം. സിപിഐയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാലിപ്പോള്‍ ഇതൊക്കെ അണികള്‍ക്കു ബാധകവും നേതാക്കള്‍ക്ക് അപവാദവും എന്നതാണ് പാര്‍ട്ടിയിലെ സ്ഥിതി. 90 കൊല്ലത്തോളമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
സ്വാതന്ത്ര്യം കിട്ടിയശേഷം ഇക്കൂട്ടര്‍ക്ക് പൊതുവില്‍ പൂര്‍ണ്ണപ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാല്‍ സംഘടനാപരമായും സ്വാധീനപരമായും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിജയമാണോയെന്ന കാര്യത്തില്‍ വ്യത്യസ്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തുകയോ വസ്തുതാപരമായ നിഗമനങ്ങളിലെത്തുകയോ ചെയ്തതായി ഇതുവരെ പുറംലോകത്തിനറിയില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ദേശീയവും അന്തര്‍ദേശീയവുമായ വിവിധ കാര്യങ്ങളും ഒപ്പം സംഘടനാകാര്യങ്ങളും വിശകലനം ചെയ്യാനും അതിന്റെ അടിസ്ഥാനത്തില്‍ ഭാവി രൂപപ്പെടുത്താനും വേണ്ടിയുള്ള സമ്മേളനങ്ങളാണ്. സിപിഐയുടെ പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസിനും വിശാഖപട്ടണത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനും ഇന്നത്തെ ഇടതുപക്ഷ ദുരവസ്ഥയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനോ പ്രശ്ന പരിഹാരം നിര്‍ദ്ദേശിക്കാനോ കഴിഞ്ഞിട്ടില്ല.
എന്തുകൊണ്ട് ഇന്ത്യയില്‍ കമ്യൂണിസം പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യതയുണ്ടെങ്കിലും ഇരു കമ്യൂണിസ്റ്റുപാര്ട്ടികള്ക്കുമതിനാവുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളുള്പ്പെടെ മൂന്നു ദശകത്തോളം പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷമോ കുറഞ്ഞപക്ഷം മൂന്നാമത്തെ കക്ഷിയോ ഒക്കെയായി അംഗബലംകൊണ്ട് സ്ഥാനമുറപ്പിച്ച ചരിത്രം ഈ പാര്‍ട്ടികള്‍ക്കുണ്ട്. ഇന്ത്യയില്‍ ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ ഏതാണ്ട് 10 ശതമാനം വരെ ഇടതുപാര്‍ട്ടികള്‍ക്കായി ജനങ്ങള്‍ നല്കിയ അവസരം ഉണ്ടായിട്ടുണ്ട്.
1964 ലെ പാര്‍ട്ടി പിളര്‍പ്പിനുശേഷവും പൊതുതെരഞ്ഞെടുപ്പില്‍ സിപിഐയ്ക്കും സിപിഎമ്മിനും കിട്ടിയ ജനപിന്തുണ 1962 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. സീറ്റുകളുടെ എണ്ണത്തിലും വോട്ടിങ്ങ് ശതമാനത്തിലും ഇവര്‍ക്കുണ്ടായ വര്‍ദ്ധന നിര്‍ണ്ണായകമായിരുന്നു. 1967 ലെ പൊതു തെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് സിപിഐക്ക് 23 സീറ്റുകളും സിപിഎമ്മിന് 19 സീറ്റുകളും ലഭിച്ചിരുന്നു. വോട്ടിംഗ് ശതമാനവും കൂടിയിരുന്നു. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തതിന്റെ ഒരു ശതമാനത്തിലും താഴെ വോട്ടുമാത്രമാണ് സിപിഐക്കു ലഭിച്ചത്.
കിട്ടിയ സീറ്റോ കേവലം ഒന്നുമാത്രം. സിപിഎം ഒട്ടാകെ 3.3 ശതമാനം ജനകീയ വോട്ടുകള്‍ നേടി. 2004 ല്‍ 43 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് കേവലം സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച 9 എം.പി.മാരെമാത്രമാണ് അവര്‍ക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇപ്പോള്‍ സിപിഎം ഏറ്റുവാങ്ങിയത്.
സിപിഐയ്ക്ക് ദേശീയ കക്ഷിയെന്നുള്ള അംഗീകാരം നഷ്ടപ്പെടുകയും സിപിഎമ്മിന് സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എം.പിമാരുടെ പിന്‍ബലം കൊണ്ട് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനാവാത്ത സ്ഥിതിയുമുണ്ടായി. കാലാകാലങ്ങളായി ലോക്സഭയില്‍ രണ്ടാംസ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ഇരുന്ന സിപിഎം ലോകസഭയിലിപ്പോള് പ്രാദേശിക കക്ഷികളുടെയും പിന്നില്‍ സംഖ്യാബലത്തില്‍ 9-ാം സ്ഥാനത്തിരിക്കേണ്ട ഗതികേടിലുമായി. എന്നിട്ടും എന്തുകൊണ്ട് അടിത്തറ നഷ്ടപ്പെട്ട് ഉപ്പുവെച്ച കലംപോലെ പാര്‍ട്ടി ഇല്ലാതാകുന്നു എന്നതിനെകുറിച്ച് ചര്‍ച്ചചെയ്യാനോ കാരണം കണ്ടെത്താനോ ഇരുപാര്‍ട്ടികളും തയ്യാറല്ല. പാര്‍ട്ടി ലിക്വിഡേഷനിലേക്കെത്തിയാലും സ്വന്തം നില ഉറപ്പിച്ചു നിര്‍ത്തണം എന്നുമാത്രം ചിന്തിക്കുന്ന നേതാക്കന്മാരുടെ ദുര്യോഗമാണ് സിപിഎം എന്ന പാര്‍ട്ടിയെ പ്രതിസന്ധികളുടെ ആഴക്കയങ്ങളിലെക്കെത്തിച്ചിട്ടുള്ളത്.
ലോക വ്യാപകമായി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനേറ്റ പരാജയങ്ങളും തിരിച്ചടികളും സൃഷ്ടിച്ച പ്രതിസന്ധികള്‍ ആശയപരമായി കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രങ്ങളില്‍ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് ഡെലിഗേറ്റുകളുടെ സാന്നിദ്ധ്യവും അവരുടെ ഉദ്ബോധനങ്ങളും പൊതുദൃശ്യങ്ങളായിരുന്നു. അന്തര്‍ദേശീയ രാഷ്ട്രീയത്തെകുറിച്ച് ചര്‍ച്ചകളും പ്രമേയങ്ങളും ഉണ്ടാവാറുണ്ടായിരുന്നു. അതു പാര്ട്ടിതത്വശാസ്ത്രത്തെകുറിച്ച് പ്രവര്‍ത്തകര്‍ക്ക് ദിശാബോധം നല്‍കാനും സമൂഹത്തിന് അവബോധം നല്‍കാനും ഊന്നല്‍ നല്‍കികൊണ്ടുള്ള ഉദ്യമങ്ങളായിരുന്നു. എന്നാലിപ്പോള്‍ അതൊന്നുമില്ല.
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അക്കാര്യത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കുറ്റകരമായ മൗനത്തിനും ഒഴിഞ്ഞുമാറലിനുമാണ് ശ്രമിച്ചിട്ടുള്ളത്. സംഘടിച്ച് ശക്തരാകാനും തൊഴിലാളിവര്‍ഗ ആധിപത്യം സ്ഥാപിക്കാനുമുള്ള ശ്രമമൊക്കെ ഇപ്പോള്‍ കടപുഴകി വീണിരിക്കയാണ്. ഇതിനെകുറിച്ചൊന്നും അണികള്‍ ചിന്തിക്കാതിരിക്കട്ടെ എന്നതാണ് ഇക്കൂട്ടരുടെ നിലപാട്. എന്തുകൊണ്ട് കമ്യൂണിസം സോവിയറ്റ് യൂണിയനില്‍ പരാജയപ്പെടുകയും മറ്റ് കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കാഴ്ചപ്പാടുകള്‍ അടിസ്ഥാന മാറ്റങ്ങള്‍ക്ക് വിധേയമായി ‘മാര്‍ക്കറ്റ് എക്കോണമി’ക്ക് കീഴ്പ്പെട്ടുവെന്നത് ചര്‍ച്ച ചെയ്യപ്പെടാത്ത പാര്‍ട്ടി കോണ്‍ഗ്രസുകളാണ് നടക്കാറുള്ളത്.
മുതലാളിത്തത്തിനും സാമ്രാജ്യശക്തികള്ക്കുമെതിരേ കമ്യൂണിസം സാമൂഹ്യ സംരചന നടത്തുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു എന്നവകാശപ്പെടുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം സിപിഎം ഇന്ന് ആശയപരമായും സംഘടനാബലത്തിലും പിടിച്ചുനില്‍ക്കാനാവാതെ ഉഴലുകയാണ്. കേരളത്തില്‍തന്നെ സംഘടിച്ച് ശക്തരായ തൊഴിലാളി വര്ഗ്ഗത്തിന്റെപേരില് അവര്‍ ഊറ്റം കൊള്ളുന്ന മേഖലകളില്‍ സിപിഎമ്മിനെക്കാളും അനുബന്ധ തൊഴിലാളി പ്രസ്ഥാനങ്ങളെക്കാളും സംഘടിതശക്തിയായി സ്വാധീനം ഉറപ്പിക്കാനും മേല്‍ക്കോയ്മ നേടാനും മുതലാളിത്ത ശക്തികള്‍ക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ വിപണികളിലും കച്ചവട മേഖലകളിലും വ്യാപാരി-വ്യവസായി സംഘടനകള്‍ക്കുള്ള ഇപ്പോഴത്തെ പ്രഭാവം കമ്യൂണിസ്റ്റുകള്‍ക്കോ അവരുടെ ട്രേഡ് യൂണിയനുകള്‍ക്കോ അവകാശപ്പെടാനാവില്ലല്ലോ? പ്രൈവറ്റ് ബസ് തൊഴിലാളികള്‍ക്ക് പ്രൈവറ്റ് ബസ് ഉടമകളുടയത്രയും പ്രാമുഖ്യം ഇന്ന് കേരളത്തില്‍ അവകാശപ്പെടാനാവില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം ഇപ്പോള്‍ ആരെങ്കിലും ഹൃദയത്തില്‍ തൊട്ട് എവിടെയെങ്കിലും ഉന്നയിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല.
കേരളത്തില്‍ തൊഴിലുടമകളും ബാര്‍ ഉടമകളും ഒക്കെ നിശ്ചയിക്കുന്ന അജന്‍ഡകള്‍ക്കനുസരിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും സമരങ്ങളും രൂപപ്പെടുത്തേണ്ട ഗതികേടിലാണ് കേരളത്തിലെ സിപിഎം-സിപിഐ കക്ഷികള്‍ക്കുള്ളത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതവിശ്വാസങ്ങളും ഉപേക്ഷിക്കാന്‍ സിപിഎം ആഹ്വാനം ചെയ്യുന്നു. കോയമ്പത്തൂര്‍ – കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസും പാലക്കാട് പ്ലീനവും തെറ്റുതിരുത്തല്‍ പ്രമേയത്തിലൂടെ ഈ ആവശ്യമുന്നിയിച്ചിരുന്നു. പക്ഷേ അണികള്‍ ഇതിനെ നിരാകരിച്ച് സ്വയം മതവിശ്വാസത്തിന്റെ മേലങ്കിയണിയുന്ന കാഴ്ചയാണെങ്ങും കാണുന്നത്.
ചുരുക്കത്തില്‍ താത്വികമായ പരാജയവും പ്രായോഗിക രാഷ്ട്രീയത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആത്മാവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പതനവുമാണ് കമ്യൂണിസ്റ്റുകളിലൂടെ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. 1957 ല്‍ കമ്യൂണിസം ബാലറ്റിലൂടെ അധികാരത്തില്‍ വന്നപ്പോള്‍ ചെങ്കോട്ടയിലും ചെങ്കൊടി പാറിപ്പിക്കുമെന്നും, നെഹ്റുവിന് ശേഷം ഇന്ത്യ ഭരിക്കുമെന്നുമൊക്കെ മുദ്രാവാക്യം വിളിച്ച അന്നത്തെ ആവേശഭരിതരായ കേഡറുകള്‍ ആ പാര്‍ട്ടിക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു.
അന്നത്തെ തെരഞ്ഞെടുപ്പ് നേട്ടത്തെ എ.കെ.ഗോപാലന് വിലയിരുത്തിയത് ഇപ്രകാരമാണ്. ”വര്‍ഷങ്ങളോളമായി ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി നടത്തിയ അര്‍പ്പണബോധത്തോടുകൂടിയ ആത്മത്യാഗപരമായ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്കിയ സമ്മാനമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയം. പാര്ട്ടിവളരുകയാണ്. കേരളത്തില്‍ അഞ്ച് സ്വതന്ത്രന്മാര് ഉള്‍പ്പെടെ അറുപത്തിയഞ്ച് എംഎല്‍എമാര്‍. ബംഗാളില്‍ എംഎല്‍എമാരുടെ എണ്ണം ഇരുപത്തിയെട്ടില്നിന്നും നാല്‍പ്പതായി. ബോംബെയില്‍ ഒന്നില്‍നിന്നും ഇരുപത്തിയൊന്നിലേക്ക് ഉയര്‍ന്നു. യുപിയില്‍ ഒമ്പതും, എംപിയില്‍ മൂന്നും, ബീഹാറില്‍ ഏഴുമായി വര്‍ദ്ധിച്ചു. ദേശവ്യാപകമായി കമ്യൂണിസ്റ്റുപാര്‍ട്ടി വരിച്ച വിജയത്തിന്റെ പ്രതിഫലനമാണ് കേരളത്തിലുണ്ടായത്.” ഇപ്രകാരം കോണ്‍ഗ്രസിന് കമ്യൂണിസം ബദലാകുമെന്നാണ് അവര്‍ ആശിച്ചത്.
ഇന്ന് സിപിഎം കേരളത്തിലും ത്രിപുരയിലുമായി ചുരുങ്ങികഴിഞ്ഞിരിക്കയാണ്. ബംഗാളില്‍ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തുപോലും എത്തിപ്പെടാന്‍ കഴിയാത്തവിധം സിപിഎം ജനങ്ങളാല്‍ നിരാകരിക്കപ്പെട്ടിരിക്കയാണ്. അന്ധമായ ബിജെപി വിരോധവും കോണ്‍ഗ്രസ് ചങ്ങാത്തവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിത്തറ തകര്‍ക്കാനിടയായ പ്രധാനപ്പെട്ട കാരണങ്ങളില്‍പ്പെടുന്നു. 1971 ലെ പൊതു തെരഞ്ഞെടുപ്പുവരെ ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ സിപിഐയുടെ ഗ്രാഫ് എന്നും മേലോട്ടായിരുന്നു. സംഘപരിവാറിനുമേല്‍ ഫാസിസം ആരോപിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കെട്ടുകാഴ്ചക്കാരായി മാറിയതുമുതലാണ് ആ പാര്‍ട്ടി താഴോട്ടുപോകാനിടയായത്.
ഇന്നവര്‍ വട്ടപൂജ്യത്തിലാണുള്ളത്. 2004 ലെ തെരഞ്ഞെടുപ്പുവരെ സിപിഎം ജയിക്കുന്ന സീറ്റുകളുടെ കാര്യത്തിലും കിട്ടുന്ന വോട്ടുകളുടെ കാര്യത്തിലും മേലോട്ടുപോകുകയോ നിലവിലുള്ള സ്ഥിതി തുടരുകയോ ചെയ്ത ചരിത്രമാണുള്ളത്. 2004 ല്‍ 43 എം.പി.മാരെ ലോകസഭയിലേക്കെത്തിക്കുകയും ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറ് ശതമാനത്തിനടുത്ത് ലഭിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. എന്നാലിപ്പോഴത് കേവലം 9 സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ചില സ്വതന്ത്രന്മാരെകൂടി കൂട്ടിചേര്‍ത്ത് ദേശീയ കക്ഷിയാകാന്‍ വേണ്ട 11 എന്ന മാജിക്ക് നമ്പര്‍ അവര്‍ ഒപ്പിക്കുകയാണുണ്ടായത്. 2014 ല്‍ ഇന്ത്യയില്‍ പോള്‍ ചെയ്ത വോട്ടിന്റെ കേവലം 3.3. ശതമാനം മാത്രമാണ് അവര്‍ക്ക് അവകാശപ്പെടാനായത്.
വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് അനുസരിച്ച് ത്രിപുരയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി അംഗങ്ങളും, മുഴുവന്‍ സമയപ്രവര്‍ത്തകരും, കാന്‍ഡിഡേറ്റ് അംഗങ്ങളും ആശങ്കജനകമാംവിധം കൊഴിഞ്ഞുപോയതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
25 വയസില്‍ താഴെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ കേവലം 6.5 ശതമാനം മാത്രമായി കുറഞ്ഞത് ഇടിത്തീപോലെ സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കയാണ്. പാര്‍ലമെന്ററി വ്യാമോഹവും നേതാക്കന്മാരുടെ തന്പോരിമയുംകൊണ്ട് സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയുടെ അടിക്കല്ലുകള്‍ വര്‍ത്തമാന ഇന്ത്യയില്‍ ആടിയുലയുകയാണ്. ഭാരതീയ ദേശീയതയ്ക്കെതിരേ എക്കാലത്തും ഗൂഢതന്ത്രങ്ങളാവിഷ്കരിച്ച് സ്വയം തമസ്കരിക്കപ്പെട്ട പ്രസ്ഥാനമായി സിപിഎം ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് ഈ ശൈഥില്യത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: